ബന്തടുക്ക:മലയോര ഹൈവേ കടന്നുപോകുന്ന കുറ്റിക്കോൽ പഞ്ചായത്തിലെ ശങ്കരമ്പാടി കുളിയങ്കല്ലിൽ റോഡരികിലെ വോളിബോൾ കോർട്ടിനടുത്തുള്ള കപ്പണക്കാൽ പീടിക യാത്രക്കാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ട ഇടമാണ്. ഒന്നാംതരം ചായ ഇവിടെ അഞ്ചുരൂപയ്‍ക്ക് ലഭിക്കുമെന്നതിനാലാണിത്. പി.എം. മുഹമ്മദ്കുഞ്ഞിയാണ് കട നടത്തുന്നത്.
സ്വന്തമായുള്ള സ്ഥലത്താണ് പീടിക. പലചരക്ക് സാധനങ്ങളാണ് പ്രധാന കച്ചവടം. ഇതിനോടുചേർന്നുള്ള മുറിയിലാണ് ചായ ഉണ്ടാക്കുന്നത്. വയർ നിറയെ ഭക്ഷണം കഴിക്കാമെന്നുകരുതിയാൽ നടക്കില്ല. കാരണം പലഹാരങ്ങളൊന്നുമില്ല. ചായ മാത്രമാണ് ലഭിക്കുക. മുഹമ്മദ്കുഞ്ഞിയുടെ പിതാവ് നായൻമാർമൂല സ്വദേശി മൊയ്തീൻകുഞ്ഞി 45 വർഷം മുൻപാണ് ഇവിടെ കച്ചവടം തുടങ്ങിയത്. അന്നുതൊട്ടേ കുറഞ്ഞ പൈസയ്‍ക്ക് ചായയും വിൽക്കുന്നുണ്ട്.
25 വർഷം മുൻപാണ് മുഹമ്മദ്കുഞ്ഞി പിതാവിനൊപ്പം കച്ചവടത്തിൽ ചേർന്നത്. തുടക്കം ഓടുമേഞ്ഞ കെട്ടിടത്തിലായിരുന്നു. ഇപ്പോൾ പുനർനിർമിച്ച് കോൺക്രീറ്റ് കെട്ടിടമാക്കി. 25 പൈസയ്‍ക്ക് ചായ നൽകിയിരുന്ന കാലം മുഹമ്മദ്കുഞ്ഞിയുടെ ഓർമയിലുണ്ട്. പിന്നീടിത് 50 പൈസ, 75 പൈസ, ഒരുരൂപ, രണ്ട് രൂപ എന്നീ നിരക്കുകളിൽ വിറ്റു. അഞ്ചുരൂപയാക്കിയിട്ട് 10 വർഷത്തോളമായി.
സമീപത്തെ ക്ഷീരകർഷകരിൽനിന്നാണ് പാൽ സംഭരിക്കുന്നത്. 10 രൂപയ്‍ക്ക് ചായ വിറ്റിരുന്ന സമീപത്തെ ചായക്കടകൾ ഒന്നൊന്നായി പൂട്ടിയപ്പോഴും മുഹമ്മദ്കുഞ്ഞിയുടെ ചായക്ക് കടയിൽ തിരക്ക് കുറവില്ല. ലാഭം നോക്കിയല്ല കച്ചവടമെന്നും ആളുകളുടെ ഒത്തുചേരലിനും ചർച്ചകൾക്കുമെല്ലാം വേദിയൊരുക്കുന്ന ചായക്കടകളെ നിലനിർത്തണമെന്നുള്ള ആഗ്രഹമുള്ളതിനാലാണിതെന്നും 44-കാരനായ മുഹമ്മദ്കുഞ്ഞി പറയുന്നു.
Content Highlights: Five rupees tea shop in kasaragod