തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെപിന്തുണച്ചുവെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് ഉമ്മൻചാണ്ടിക്കെതിരേ വിമർശനവുമായിപ്രവർത്തകർ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതിഷേധം തിരിച്ചറിഞ്ഞ ഉമ്മൻ ചാണ്ടി, ഇത്തരം വാർത്തകളിൽ സഹപ്രവർത്തകർ വീണുപോകരുതെന്ന് അഭ്യർഥിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
വി.ഡി സതീശൻ പ്രതിപക്ഷ നേതാവായേക്കും എന്ന സൂചനകൾക്ക് ഇടയിലാണ് തലമുറ മാറ്റത്തെ തലയിടാനായി ഗ്രൂപ്പ് വൈര്യം പോലും മറന്ന് നേതാക്കൾ ഒന്നിച്ചെന്നും രമേശ് ചെന്നിത്തലയ്ക്കായി ഉമ്മൻ ചാണ്ടി എഐസിസി നേതൃത്വത്തിന് മുന്നിൽ സമ്മർദ്ദം ചെലുത്തിയെന്നുമുള്ള വാർത്തകൾ പുറത്തുന്നത്.വെള്ളിയാഴ്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനമായിരുന്നു. ഇതോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫെയ്സ്ബുക്ക് പേജിൽ അനുസ്മരണ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കമന്റുകൾ നിറഞ്ഞത്.
പുതുപ്പള്ളി പുണ്യാളനെ ഓർത്തെങ്കിലും താങ്കളും താങ്കളുടെ തലമുറയും മാറിത്തരണം-എന്നാണ് ഫേയ്സ്ബുക്കിൽ ഒരാളുടെ അഭ്യർഥന.
ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ എന്തിന് രാഹുൽ ഗാന്ധിയോ അല്ല പാർട്ടി. കോൺഗ്രസ് ആണ് പാർട്ടി. കോണ്ഗ്രസിന്റെ ചുമതല വഹിക്കുന്ന വ്യക്തികൾ മാത്രമാണ് നിങ്ങൾ. അതിന് മുകളിൽ ഒന്നുമല്ല നിങ്ങൾ. നിങ്ങൾക്ക് ശേഷവും കോൺഗ്രസ് ഇവിടെ വേണം. തോറ്റ വേദനയിൽ ആഹാരം പോലും ഇറങ്ങാത്ത ലക്ഷക്കണക്കിന് പ്രവർത്തകർ വേദനയിൽ മുങ്ങി ജീവിക്കുമ്പോൾ, ദയനീയമായ തോൽവിയുടെ ഉത്തരവാദിത്വം പോലും ഏറ്റെടുക്കാതെ മറ്റാരും നേതൃത്വത്തിൽ വരാതിരിക്കാനും അധികാരത്തിൽ കടിച്ചു തൂങ്ങാനും വേണ്ടി മത്സരിക്കുന്നവർ വൃത്തികെട്ട മനുഷ്യരാണ്. തനിക്ക് ശേഷം പ്രളയം എന്ന് കരുതി തന്റെ കാലശേഷം പാർട്ടിയുടെ ശവം അടക്കാനുള്ള കുഴി വെട്ടാൻ നിൽക്കരുത്. 2006ൽ 63 കോൺഗ്രസ് MLA മാരെ തന്നിട്ടാണ് കരുണാകരനും ആന്റണിയും രാഷ്ട്രീയം അവസാനിപ്പിക്കുന്നത്. നിങ്ങളൊക്കെ കൂടി അത് 21ൽ എത്തിച്ചു. ഉമ്മൻചാണ്ടി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുക, വിശ്രമിക്കുക. പ്രായത്തിനോടുള്ള ബഹുമാനം ഉള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ല. ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു നിങ്ങളെ. പാർട്ടിയെ ജീവനെപ്പോലെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവർത്തകർക്കാണോ അതോ നിങ്ങൾ 2 ഗ്രൂപ്പ് മുതലാളിമാർക്കാണോ കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി സോണിയാ ഗാന്ധിയും രാഹുലും വിലകല്പിക്കുന്നത് എന്ന് ഇന്ന് കാണാം
-ഇതാണ് മറ്റൊരാളുടെ കമന്റ്
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസിയിൽ നിന്നും രാഹുൽ ദ്രാവിഡിനെ മാറ്റി, ധോണിയെ ക്യാപ്റ്റൻ ആക്കിയത് ദ്രാവിഡ് മോശക്കാരൻ ആയതുകൊണ്ടല്ല, അത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു.ഗ്രൂപ്പുകളി അവസാനിപ്പിക്കൂ… കോൺഗ്രസിനെ രക്ഷിക്കൂ…
പ്രതിപക്ഷനേതാവായി VD സതീശൻ വരട്ടെ.. കെപിസിസി പ്രസിഡണ്ടായി കെ മുരളീധരൻ/ കെ സുധാകരൻ വരട്ടെ, യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് ഊർജ്ജസ്വലനായ പി ടി തോമസ് വരട്ടെ.. ഇനിയും വിലങ്ങുതടി ആകരുത്
അങ്ങ് എന്റെ ചങ്കിനു ഉള്ളിൽ കൊണ്ട് നടന്ന വികാരം ആയിരുന്നു ആവേശം ആയിരുന്നു ഇപ്പഴും നിങ്ങൾ രമേശ് ചെനിത്തലക്ക് വേണ്ടി സമർദ്ദം ചെലുത്തുന്നു എന്ന വാർത്തകൾ പുറത്തു വരുന്നു ഇനിയും ഈ പാർട്ടിയെ കൊലക്ക് കൊടുക്കാൻ ഉള്ള തീരുമാനത്തെ മാറ്റണം എന്ന് അഭ്യർത്ഥിക്കുകയാണ്..
ശൈലജ ടീച്ചറെപ്പോലും മാറ്റി സി.പി.എം ഞെട്ടിക്കുന്നു.. നമ്മൾ ഇപ്പോഴും തോറ്റമ്പിയിട്ടും ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും പ്രതിഷ്ഠിക്കാൻ ഗ്രൂപ്പു കളിക്കുന്നു… കഷ്ടം…- ഇങ്ങനെ പോകുന്നു കമന്റുകൾ.
പ്രവർത്തകരുടെ വികാരം മനസിലാക്കിയില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടി വരുമെന്നും തിരിച്ചടിയുണ്ടാകുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.
സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനംശ്രദ്ധയിൽപ്പെട്ട ഉമ്മൻചാണ്ടി ഉടൻതന്നെ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തി. എ.ഐ.സി.സി നിരീക്ഷകർക്ക് മുന്നിലല്ലാതെ മറ്റെവിടെയും താൻപ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി ഫേയ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.ഇത്തരം വാർത്തകളിൽ സഹപ്രവർത്തകർ വീണുപോകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഉമ്മൻചാണ്ടി പങ്കുവെച്ച വിശദീകരണക്കുറിപ്പിന്റെ പൂർണ രൂപം