ഞാനിപ്പോൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് വിശദീകരിക്കുന്നതിന് മുമ്പ് ചെറുപ്പത്തിൽ എനിക്കുണ്ടായ ചില അനുഭവങ്ങളെക്കുറിച്ച് പറയാം. ഒന്നാമത്തേത് വളരെ ചെറുപ്പത്തിലെ ഒരോർമയാണ്. എനിക്കന്ന് കഷ്ടിച്ച് മൂന്നുവയസ്സ് പ്രായം കാണും. ആ പ്രായത്തിലെ സംഭവങ്ങൾ ഓർത്തുപറയാൻ സാധിക്കുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. ഒരുപക്ഷെ എന്റെ തലച്ചോറ് കബളിപ്പിക്കുന്നതാവാനും സാധ്യതയുണ്ട്. പക്ഷേ, ഈ ഓർമ്മയ്ക്ക് മാത്രം നല്ല തെളിച്ചമുണ്ടായിരുന്നു.
വീടിന്റെ പിന്നാമ്പുറത്ത് പകൽ അരണ്ടുതുടങ്ങുന്ന സമയം. പുളിമരത്തിന്റെ ചില്ലകളിൽ പോക്കുവെയിൽ ശേഷിക്കുന്നുണ്ട്. ആട്ടിൻകൂടിന്റെ പിറകിൽ അമ്മയുണ്ടാവാം, ഉറപ്പില്ല. ഞാൻ ചെല്ലുമ്പോൾ കോഴികൾ അന്തരീക്ഷത്തിലേക്ക് ചിറകടിച്ച് ഉയരുകയാണ്. കറുപ്പും ചുവപ്പും നിറത്തിലുളള തൂവലുകളുടെ ചലനം. പൊടിമണ്ണു പറക്കുന്ന വായുവിൽ കോഴികളുടെ പ്രാണരക്ഷാർത്ഥമുള്ള കരച്ചിൽ. അതിനിടയിൽ ഒരു കോഴിയെ കടിച്ചുപിടിച്ചുകൊണ്ട് ഓടിമറയുന്ന ജീവിയുടെ പിൻപുറം! അതെ, അതിന്റെ കനത്ത വാലും പിൻപുറവുമാണ് എന്റെ ആദ്യത്തെ കാഴ്ച.
രണ്ടാമത്തേത്ത് കുറച്ചുകൂടി മുതിർന്നതിനു ശേഷമാണ്. അന്ന് ഞങ്ങൾ ഒരു വാടകവീട്ടിലാണ് താമസം. വീടിനോട് തൊട്ട് ഒരു യു പി സ്കൂളുണ്ട്. അവിടെയാണ് ഞാൻ ഏഴുവരെ പഠിച്ചത്. വീടിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു മദ്രസയും, അതിനോട് തൊട്ട് പുരാതനമായ ഒരു പള്ളിയും കാണാം. പള്ളിക്ക് പിറകിൽ വിജനമായ തൊടികൾ. പകൽസമയങ്ങളിൽ പോലും ആളനക്കമില്ലാതെ അവ തട്ടുതട്ടുകളായി വടക്കോട്ട് കയറി കുന്നിന്റെ പ്രാന്തങ്ങളിൽ അവസാനിച്ചു. ഇല്ലിവേലികൾ ഈ തൊടികളെ ഞങ്ങളുടെ പുരയിടത്തിൽ നിന്നും മറച്ചു പിടിക്കുന്നതായി നടിക്കുന്നത്, കാണാൻ രസമുണ്ട്. മദ്രസയുടെ ജനവാതിലിലൂടെ ഞങ്ങളുടെ മുറ്റത്തേക്ക് കാഴ്ചയുണ്ടായിരുന്നു. അവിടെ നിന്നുള്ള ഓത്തു കേട്ടുകൊണ്ടാണ് പകലുകൾ തുടങ്ങിയിരുന്നത്.
ജനലിനടുത്തായി ഞാനും അനിയത്തിയും ചെറുപയർ വള്ളികൾ പടർത്തിപ്പോന്നു. പുലർകാലങ്ങളിൽ ആ ജനലഴികളിലൂടെ ഞങ്ങൾ അകത്തേക്ക് കൈ നീട്ടി. ആരോ അതിനകത്തുനിന്ന് എന്റെ ചെറിയ കൈവെള്ളയിൽ കളർച്ചോക്കുകൾ വച്ചു തന്നു. സായാഹ്നങ്ങളിൽ പള്ളിമിനാരങ്ങളിൽനിന്ന് പുറപ്പെടുന്ന പ്രാർത്ഥനയുടെ സഞ്ചാരം ഞങ്ങളുടെ ഉറക്കത്തെ മുറിക്കുക പതിവാണ്. ഉറക്കച്ചടവിൽ കണ്ണുതിരുമ്മിക്കൊണ്ട്, ഞാനാ പ്രാർത്ഥനകൾ ചെന്നു ചേരുന്ന ഇടത്തെക്കുറിച്ചോർത്തു. അപ്പോൾ ഇല്ലിവേലികളോട് ചേർന്ന് ആരോ നട്ട മൈലാഞ്ചിച്ചെടികൾ തഴച്ചു വന്നു! ഒരു പകലിൽ മൈലാഞ്ചിക്കാടുകളുടെ പച്ചയിൽ അനക്കങ്ങളുണ്ടായി. ഇല്ലിവേലിയുടെ പഴുതിലൂടെ ആ ജീവി നൂണ്ടുപോകുന്നു. ഇത്തവണ ഞാനതിനെ മുഴുവനായി കണ്ടു. അതിന്റെ ചെറിയ ചാരനിറത്തിലുള്ള ഉടലും, വലിയ ചെവികളും, കൂർത്ത മുഖവും, രോമാവൃതമായ വാലും വ്യക്തമായി തന്നെ.
/indian-express-malayalam/media/media_files/uploads/2023/07/harikrishnan-story-1.jpg)
അന്നു രാത്രിയിൽ നല്ല ഇടിയും മഴയുമുണ്ടായി. ഞങ്ങൾ സ്റ്റോർറൂമിലാണ് കിടന്നത്. ഇടിമിന്നലുകളെ അച്ഛൻ ഭയപ്പെട്ടിരുന്നു. സ്റ്റോർറൂം നൽകുന്ന സുരക്ഷിതത്വത്തിലായിരുന്നു അച്ഛന് വിശ്വാസം. സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ സ്റ്റോർറൂമിലെ റാക്കുകളിലൊന്നിൽ കിടന്ന് ഞാൻ കളിക്കുടുക്ക വായിക്കുകയാണ്. നീലത്തിൽ വീണുപോയ കുറുക്കൻ രാജാവാകുന്ന കഥ. നിലാവു കണ്ടപ്പോൾ അവൻ കൂവിപ്പോകുന്നു. സാധുജീവി സ്ഥാനഭ്രഷ്ടനാകുന്നു. ഞാൻ വേലിക്കടിയിലൂടെ നൂണ്ടുപോകുന്ന സ്പീഷിസിനെ ഓർത്തു. ജൈവീകമായ ചോദന! അവസാനമില്ലാത്ത അസ്തിത്വദുഃഖം!
എനിക്ക് ആത്മാർത്ഥതയില്ലെന്ന് ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആവുന്നതിന് മുമ്പ് ഏറ്റുപറഞ്ഞു. ഞാനത് പറഞ്ഞില്ലെങ്കിലും ഏതെങ്കിലും കാലത്ത് അവർക്കത് വെളിപ്പെടുമെന്ന് ഉറപ്പാണ്. എല്ലാ മനുഷ്യരിൽനിന്നും രക്ഷപ്പെടണമെന്നും, ഒളിഞ്ഞുനിന്നുമാത്രം അവരെ നിരീക്ഷിക്കണമെന്നും തോന്നാൻ തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടാണ് ഒറ്റപ്പെട്ടുനിൽക്കാൻ തോന്നുന്നത്? രഹസ്യമാക്കി വച്ചിരിക്കുന്ന ഒരു കാരണമുണ്ട്. ഞാൻ യഥാർത്ഥത്തിൽ ചെയ്യാൻ ഉദേശിക്കുന്ന കാര്യങ്ങൾ മനുഷ്യർക്ക് ഉപദ്രവമുണ്ടാക്കും! രാത്രിയിൽ നിലാവു കണ്ടപ്പോൾ തൊണ്ട ചൊറിഞ്ഞു. അവർ ഒപ്പമുണ്ടായിരുന്നതു കൊണ്ട് ഞാനൊന്നും മിണ്ടിയില്ല. നിശ്ചലമായ ഈ അന്തരീക്ഷം അസ്വസ്ഥത സൃഷ്ടിക്കുകയാണ്. അവരുടെ നേർത്ത നിശാവസ്ത്രങ്ങളിലേക്ക് നിലാവ് അതിക്രമിച്ചു കയറുന്നു. കണ്ടപ്പോൾ എനിക്ക് പൊറുത്തില്ല. ഞാൻ ബാത്ത്റൂമിൽ കയറി വാതിലടച്ചു. ടാപ്പുകളും ഷവറും തുറന്നിട്ടു. എയർഹോളിനുള്ളിലൂടെ ഞാൻ ചെയ്യുന്നത് ആരോ ഒളിഞ്ഞുനോക്കുന്നുണ്ട്. ആ ജീവിയായിരിക്കുമോ?
മൂന്നാമത്തെ അനുഭവം ഉണ്ടായത് പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്താണ്. അന്നൊരു മൊബൈൽ റീച്ചാർജ് കടയിൽ നിൽക്കുകയാണ്. അതൊരു ഒറ്റപ്പെട്ട മൂലയായിരുന്നു. ഞാൻ നിൽക്കുന്ന കട മാത്രമാണ് അവിടെയുള്ളത്. ടാറ്റാ ഡോക്കോമോയ്ക്ക് റെയ്ഞ്ചുള്ള പൊടുവണ്ണിയുടെ ചുവട്ടിൽ ഇടയ്ക്ക് പോയി നിൽക്കണം. കടയുടെ മുൻവശത്ത്, റോഡിനപ്പുറം തെങ്ങിൻതോപ്പ്. തെങ്ങോലകൾ കാറ്റിൽ അലയ്ക്കുന്ന ശബ്ദം കേൾക്കാം. മിക്കവാറും സമയം അങ്ങോട്ട് നോക്കിയിരിക്കും. അവിടെ പകൽസമയത്ത് തേങ്ങ പൊളിക്കാനും തടം തുറക്കാനുമായാണ് ജെലി വന്നിരുന്നത്. അയാൾ ഇടയ്ക്ക് കടയിൽ വരും. ബീഡി വാങ്ങിച്ചു വലിക്കും. സർബത്ത് കുടിക്കും. അയാൾക്ക് മൊബൈലില്ല. എന്നാലും, ജെലി ഇടയ്ക്കിടെ വരും. ചിലപ്പോൾ ഒന്നും മിണ്ടാതെ വെറുതെ അടുത്തിരിക്കും. ഒരുദിവസം വൈകുന്നേരം വലിയൊരു തൂക്കുപാത്രവുമായി അയാൾ കടയിൽ കയറി വന്നു. എന്നെ നോക്കി ചിരിച്ചു.
“ഇറച്ചിയാണ്, പൊറോട്ട ഞാൻ വാങ്ങിച്ചിട്ടുണ്ട്.”
“എന്തിന്റെ ഇറച്ചിയാണ്?”
ജെലി ചുറ്റിലും നോക്കി. നിശബ്ദമായ തെങ്ങിൻതോപ്പിൽ നിന്ന് ആരോ ഞങ്ങളെ നിരീക്ഷിക്കുന്നതു പോലെ. അയാൾ തൂക്കുപാത്രം തുറന്നു. അതിനുള്ളിൽ ഒരു കുറുക്കന്റെ കുഞ്ഞ്! ചുരുണ്ട് കണ്ണടച്ച് കിടക്കുന്നു. അതിന്റെ ചൂലുപോലുള്ള വാലിളകുന്നു. ജെലി ചിരിച്ചു.
/indian-express-malayalam/media/media_files/uploads/2023/07/harikrishnan-story-2.jpg)
“ഇതിനെ കറി വെക്കണം.” അയാൾ അടക്കം പറഞ്ഞു.
രാത്രിയിൽ ജെലിയുടെ ഒപ്പം കെണി വെക്കാനിറങ്ങി. മാളങ്ങളിൽ പുകയിട്ട് അയാൾ ഉറുമ്പുതീനികളെയും പെരുച്ചാഴികളെയും പിടിച്ചു. ഇലപ്പടർപ്പുകളും ഇരുട്ടും കടന്ന് ചിലപ്പോൾ ജെലിയെ കാണാതായി. ഞാൻ ജീവനുള്ള ചാക്ക് താങ്ങി അയാളുടെ പിന്നാലെ നടന്നു. ജെലി കിണറ്റിൻകരയിൽനിന്നു കുളിക്കുമ്പോൾ അയാളുടെ നഗ്നതയിലേക്ക് കൂർപ്പിച്ചു നോക്കാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശ്വാസം മുട്ടുന്നതുപോലെ തോന്നി. നീണ്ട തലമുടി തുവർത്തിക്കൊണ്ട് അയാൾ വീടിനുള്ളിലേക്ക് കയറിപ്പോയി. ജെലി കണ്ണെഴുതി. ചുണ്ടിൽ ചായം തേച്ചു. പെട്ടി തുറന്ന് മാക്സിയെടുത്തണിഞ്ഞു. അടുപ്പിൽ കുറുക്കൻ തിളച്ചുവന്നു. വാരിത്തരുമ്പോൾ അയാളുടെ കണ്ണുകലങ്ങി.
ഹോസ്റ്റലിൽവച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അന്നുതന്നെ ഞങ്ങൾക്ക് ഈ പദ്ധതിയുണ്ട്. കൂടെയുള്ളവർ പണമിറക്കി. ഞാനാണ് സോഫ്റ്റ്‌വെയറും വെബ്സൈറ്റും ഡെവലപ്പ് ചെയ്തത്. ലോകത്തിലെ പല രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന ഗവേഷകരായിരുന്നു ഞങ്ങളുടെ ക്ലയന്റസ്. അവർക്ക് വേണ്ടുന്ന പലതരത്തിലുള്ള ഡാറ്റ തേടിപ്പിടിച്ചു കൊടുക്കുന്ന ഒരു സ്റ്റാർട്ട് അപ്പ്. ഇന്ത്യയിൽനിന്നുള്ള ഡാറ്റയ്ക്ക് വില കൂടുതലാണ്.
“ഞങ്ങൾക്ക് ഇരതേടാൻമാത്രം ആളുകളും വിഭവങ്ങളും ഇവിടെയുണ്ട്. അത് കാണണമെങ്കിൽ കുറുക്കന്റെ കണ്ണു വേണം.”
ഞങ്ങളുടെ കൂട്ടത്തിലൊരാൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഉളുത്തു കയറി.
എല്ലാവരും അടച്ചുപൂട്ടിയിരുന്ന കാലത്ത് എനിക്ക് മുമ്പൊന്നുമില്ലാത്ത ആനന്ദം തോന്നി. മനുഷ്യർ അവരവരുടെ ഇടങ്ങളിലേക്ക് മാത്രം ചുരുങ്ങുന്നതും തങ്ങൾക്കുമാത്രം സ്വന്തമായ ആനന്ദങ്ങളിൽ വ്യാപരിക്കുന്നതും ഏറെക്കാലമായിട്ടുള്ള എന്റെ സ്വപ്നമായിരുന്നു. ഈ കാലത്ത് ഫെലോഷിപ്പുകൾ പലതും മുടങ്ങിയതിനാൽ ഞങ്ങളുടെ സ്റ്റാർട്ട് അപ്പ് മുരടിച്ചു പോകുമെന്ന് ഞാൻ വ്യാമോഹിച്ചു. പക്ഷേ, മനുഷ്യരുടെ ഗവേഷണത്വര കൂടുകയാണുണ്ടായത്.
എൺപതുകളിലെ മലയാളപത്രങ്ങളുടെ ചരമകോളങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് സ്വീഡനിൽനിന്നുള്ള ഒരു ഗവേഷകസംഘം ഞങ്ങളെ സമീപിച്ചത് ആയിടയ്ക്കാണ്. ഒരു മാസത്തിനുള്ളിൽ ഞങ്ങൾ അത് സംഘടിപ്പിച്ചു കൊടുത്തു. പക്ഷേ, പത്രങ്ങളുടെ ആർക്കൈവുകൾ പരിശോധിക്കാൻ ഞങ്ങൾക്ക് അനുമതി കിട്ടിയില്ല. എന്റെ സഹപ്രവർത്തകർ വായനശാലകൾ കയറിയിറങ്ങി. മരിച്ചവരുടെ മുഖങ്ങൾ സ്കാൻ ചെയ്യുമ്പോൾ എനിക്ക് ഓക്കാനം വന്നു. മനോരമയിൽ കുറുക്കന്റെ കടിയേറ്റ് മരിച്ച ഒരു കുഞ്ഞിന്റെ ചിത്രം. രാത്രിതന്നെ സ്കാൻ ചെയ്ത ഫയലുകൾ സോർട്ട് ചെയ്ത്, ഡാറ്റ എൻട്രി നടത്തുന്നവർക്ക് അയച്ചു കൊടുത്തു. മനുഷ്യർ മരിച്ചിട്ടും വിവരങ്ങളായി ശേഷിക്കുന്നു.
/indian-express-malayalam/media/media_files/uploads/2023/07/harikrishnan-story-3.jpg)
കുറുക്കൻ, ഊളൻ എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്ന ജീവിയെക്കുറിച്ച് മലബാർ പ്രദേശങ്ങളിൽ സർവ്വേ നടത്തുന്ന ഒരു പരിസ്ഥിതിസംഘടന ഞങ്ങളെ ബന്ധപ്പെട്ട ദിവസമാണ് ഞാൻ രാജിക്കത്ത് അവർക്ക് മെയിൽ ചെയ്തുകൊടുത്തത്. ഗ്രൂപ്പിൽ അന്ന് വലിയ ബഹളമായിരുന്നു. അന്ന് രാത്രി അച്ഛൻ കുറുക്കന്മാരെക്കുറിച്ച് പറഞ്ഞു. പറമ്പിൽ, നാട്ടുകാർ പന്തുകളിക്കുന്ന മൈതാനത്തിലേക്ക് വളഞ്ഞുകിടക്കുന്ന ഒരു ഈന്തുമരം. ഞാനതിൽ കയറിയിട്ടുണ്ട്. തണുപ്പുകാലത്ത് രാത്രിയിൽ, അതിന്റെ തടിയിൽ ചാരിക്കിടന്നാൽ ആകാശത്ത് കൊള്ളിമീനുകൾ ചലിക്കുന്നത് കാണാം.
കത്തിത്തീരുന്ന ആകാശശിലകളെ നോക്കിയിരിക്കുമ്പോൾ പാടത്തുനിന്ന് കുറുക്കൻമാരുടെ കൂട്ടം കയറിവരും. അവ ഈന്തുമരത്തിന് ചുറ്റുമിരുന്ന് ചിലയ്ക്കും. ഒരു രാത്രി മുഴുവൻ അവയെപ്പേടിച്ച് ഈന്തിനു മുകളിൽത്തന്നെ കഴിച്ചുകൂട്ടിയ കഥ അച്ഛൻ പറഞ്ഞു. അടുത്ത ദിവസം ഞാൻ അവരെ വിളിച്ചു. ഈ പ്രദേശങ്ങളിലൊന്നും ഇപ്പോൾ കുറുക്കനില്ലെന്നാണ് അവർ പറയുന്നത്. ആളുകൾ കാണുന്നത് കുറുനരികളെയാണ്. അവർക്ക് വേണ്ടത് ഫോട്ടോഗ്രാഫുകളായിരുന്നു. ആളുകൾ പലയിടങ്ങളിൽനിന്നായി പകർത്തിയ കുറുക്കന്റേതെന്ന് സംശയിക്കുന്ന ഫോട്ടോഗ്രാഫുകൾ. അത് പരിശോധിച്ച് കുറുക്കന്മാരുള്ള പ്രദേശം കണ്ടെത്തുകയാണ് ലക്ഷ്യം. കേരളത്തിൽ അവസാനമായി കുറുക്കനെ കണ്ടെത്തിയതായി പറയപ്പെടുന്നത് പെരിയാർ വന്യജീവി സങ്കേതത്തിലാണ്. 2013 ജനുവരി ഒന്നിനുശേഷം അതിനെ ആരെങ്കിലും കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഞാൻ ടി വി ഓൺ ചെയ്തു. അടച്ചുപൂട്ടൽ ഒരു മാസംകൂടി നീട്ടാനുള്ള സാധ്യതയുണ്ട്. നാട്ടുവാർത്തയിൽ നാഷണൽ ഹൈവേ മുറിച്ചുകടക്കുന്ന ഒരു വെരുകിന്റെ വിഷ്വൽസ്! മലബാർ വെരുക് എന്നറിയപ്പെടുന്ന ജീവിക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു എന്ന് വന്യജീവിവകുപ്പ് പറയുന്നു. എന്നിട്ടും മനുഷ്യരെ കൂസാതെ, ആളനക്കമില്ലാത്ത ഹൈവേയിലൂടെ വെരുക് മറ്റേതോ കാലത്തിലേക്ക് നടന്നുപോയി. പിറ്റേന്ന് പകൽ മുതൽ ഞാൻ അന്വേഷണം ആരംഭിച്ചു. കുറുക്കനു വേണ്ടിയുള്ള അന്വേഷണം!
പ്രഭാതത്തിൽ നടത്തം ആരംഭിച്ചതിനുശേഷം എന്റെ ശ്രദ്ധ പൂർണമായും അവരുടെ പിന്നാലെയായിരുന്നു. തെങ്ങിൻതലപ്പുകളിൽനിന്ന് പുറപ്പെടുന്ന പരുന്തുകളുടെ കരച്ചിൽ കുറുക്കന്റേതാണെന്ന് ഞാൻ പലകുറി തെറ്റിദ്ധരിച്ചു. കുറേക്കാലത്തിനുശേഷം പുറത്തിറങ്ങിയതിനാൽ എനിക്ക് മനുഷ്യരെല്ലാം അപരിചിതരായി തോന്നി. അവനെ കണ്ടെത്തുക എന്നത് ഒരു വിദൂരസാധ്യത മാത്രമായിരുന്നു. എങ്കിലും മനുഷ്യർ ഭയചകിതരായി വീടുകളിൽ അടച്ചുപൂട്ടിയിരുന്ന കാലത്ത് പൊന്തകളും കുറ്റിക്കാടുകളും പെരുകിയ കൂട്ടത്തിൽ അവയും വംശവർദ്ധന നടത്തിയിട്ടുണ്ടാവാം എന്നു ഞാൻ കരുതി. കാവുകളിൽ അവ അനന്തരതലമുറകളുമായി പാർക്കുന്നതായി ഒരു സുഹൃത്ത് എന്നോട് പറഞ്ഞു.
“നിന്നെ കണ്ടിട്ട് എത്ര വർഷമായെടാ…” സിഗരറ്റ് പുകച്ചുകൊണ്ടവൻ പറഞ്ഞു. “സാബു മരിച്ചപ്പൊപ്പോലും നീ വന്നില്ല. പന്തു കളിക്കുമ്പോഴൊക്കെ നിന്നെ ഓർക്കും. നീ ഫോൺനമ്പർ വരെ മാറ്റിക്കളഞ്ഞു.”
വൈകുന്നേരം ഞാൻ കാവിന്റെ പരിസരത്തുപോയി പരിശോധിച്ചു. ഒന്നും കണ്ടില്ല. കവലയിൽ പോയപ്പോൾ ആളുകൾ അത്ഭുതത്തോടെ എന്നെ നോക്കി. ഞാൻ പതുക്കെ റോഡ് മുറിച്ചുകടന്നു.
അടുത്തദിവസങ്ങളിൽ മൊബൈൽ ക്യാമറ സജ്ജമാക്കി നടന്നു. ഒന്നും പകർത്താൻ സാധിച്ചില്ല. അവ ഓടിപ്പോയി. വീടിന്റെ മുകൾനിലയിൽ ഉറങ്ങുകയായിരുന്ന ഒരു രാത്രിയിൽ പരിചിതമല്ലാത്ത ഒരു ചിലപ്പ് കേട്ട് ഞാനുണർന്നു.
/indian-express-malayalam/media/media_files/uploads/2023/07/harikrishnan-story-4.jpg)
“എന്താണത്?”
അർദ്ധമയക്കത്തിൽ കുറുക്കന്മാർ എന്നവൾ പിറുപിറുത്തതായി എനിക്കു തോന്നി. ഞാൻ ഒരു സുഹൃത്ത് അയച്ചു തന്ന ചെറുകഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിക്കാൻ തുടങ്ങി. അടുത്തിടെയായി ഞാൻ ആ കഥ കൂടെക്കൂടെ വായിക്കുന്നുണ്ട്.
”എനിക്കുറപ്പുണ്ട്, അവയുടെ വംശാവലി എന്റേയും നിന്റേയും കിടപ്പറകളെ ഭീഷണിപ്പെടുത്തുമെന്ന്.”
ഞാനത് ആവർത്തിച്ചു വായിച്ചുകൊണ്ടിരുന്നു. കുറുക്കന്മാർ മേടുകളിൽനിന്ന് ഇറങ്ങിവന്ന് ഞങ്ങളുടെ വീടുകളിരിക്കുന്ന സമതലങ്ങളെ വളയുന്നതായി ഞാൻ സ്വപ്നം കണ്ടു.
ഇങ്ങനെ വെറുതെ തിരയുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് തോന്നിത്തുടങ്ങിയിരുന്നു. അങ്ങനെയാണ് ഞാൻ ഓർമകളുടെ സഹായം തേടിയത്. ആട്ടിൻകൂടിന്റെ പിൻവശത്ത് സന്ധ്യനേരത്ത് ഞാൻ ഒളിച്ചിരുന്നു. കോഴികൾ ഇരുമ്പുകൂടിനകത്താണ്. എന്നെ കണ്ടപ്പോൾ അവ ചിറകുവിടർത്തി ഒച്ചയുണ്ടാക്കി. കൂട്ടിൽ അവ തട്ടിപ്പിടയ്ക്കുന്നു. തൂവലുകൾ പറക്കുന്നു. ഞാൻ എഴുന്നേറ്റുപോന്നു. എനിക്കും ഓർമകൾക്കും ഇടയിൽ എന്തോ സംഭവിക്കുന്നുണ്ട്.
ഞായറാഴ്ച ഞാൻ പഴയ വാടകവീട്ടിലേക്ക് പോയി. അവിടെയിപ്പോൾ ആൾത്താമസമില്ലാതെ അടഞ്ഞു കിടക്കുകയാണ്. മുറ്റംനിറയെ ചവറ്റിലകൾ നിറഞ്ഞുകിടക്കുന്നു. വേലി പൊളിച്ച് പകരം ഹോളോബ്രിക്സിന്റെ മതിൽ ഉയർന്നിട്ടുണ്ട്. തൊടികളിൽ ആൾപ്പെരുമാറ്റം. ആളുകൾ ഇണ ചേരുന്നതിന്റെയും, പാത്രങ്ങൾ കഴുകുന്നതിന്റെയും, കുട്ടികൾ കളിക്കുന്നതിന്റെയും ശബ്ദങ്ങൾ. വാടക ക്വാർട്ടേഴ്സുകളാണ്. ഞാൻ മദ്രസയുടെ ജനലഴികളിലൂടെ കൈയ്യിട്ടു. എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷെ തണുത്ത് രോമാവൃതമായ ഒരു വിരൽ തൊട്ടതുപോലെ തോന്നി. ഞാൻ പകച്ച് കൈ പിൻവലിച്ചു. കൈത്തലത്തിൽ ചാരനിറത്തിലുള്ള നനുത്ത രോമങ്ങൾ !
കുറുക്കന്മാർ എവിടെയാണുള്ളതെന്ന് എനിക്കിപ്പോൾ മനസ്സിലായിട്ടുണ്ട്. ഞാൻ രാത്രിയാവാൻ കാത്തിരിക്കുന്നു. സമയം പോകാൻ ഒരു പഴയ ഹിന്ദി സിനിമ കണ്ടു. രാത്രിയിൽ ഞാൻ കുന്നുകയറി. കഴുക്കോലുകൾ ദ്രവിച്ച്, പട്ടികകൾ ഒടിഞ്ഞുതൂങ്ങിപ്പോയ ചായ്‌പ്പ് ഒരു വയസ്സൻ കുറുക്കനെപ്പോലെ പൊന്തകൾക്ക് നടുവിൽ പതുങ്ങിയിരിക്കുന്നുണ്ടായിരുന്നു. സമയം കളയാതെ തീപ്പെട്ടിക്കൊള്ളിയുരച്ച് ഞാൻ അകത്തേക്ക് കയറി. എനിക്ക് മണം കിട്ടിത്തുടങ്ങിയിരുന്നു. വാതിൽ എന്തോ ചിലയ്ക്കുന്ന ശബ്ദത്തിൽ തുറന്നു. ജെലി നഗ്നനാണ്. അയാളുടെ തോളിൽ ഒരു വലിയ കുറുക്കൻ! രണ്ടു കുറുക്കൻകുഞ്ഞുങ്ങൾ അയാളുടെ കൈത്തണ്ടയിൽ ഇരുന്ന് മുലഞെട്ടുകൾ ഉറുഞ്ചി വലിച്ചു. ഇറയത്ത് ഒരു വലിയ തൂക്കുപാത്രം! അയാൾ ആംഗ്യം കാണിച്ചപ്പോൾ ഞാൻ അതിനുള്ളിൽക്കയറി ചുരുണ്ടുകിടന്നു.
എന്നെ കാണാനില്ലെന്ന് പറഞ്ഞ് അവർ പൊലീസിൽ പരാതി കൊടുത്തിട്ട് ഒരാഴ്ച കഴിയുന്നു. അടച്ചുപൂട്ടൽ നാളെ അവസാനിക്കും. 2013 ജനുവരി ഒന്നാം തിയ്യതി വീട്ടിൽനിന്നിറങ്ങിയ ഞാൻ പിന്നെ തിരിച്ചുവന്നിട്ടില്ല. അവർ എന്നെ തിരയുന്നുണ്ട്. ഞാനും ജെലിയും കുറുക്കന്മാരും പൊന്തക്കാട്ടിൽ പതുങ്ങിയിരിക്കുകയാണ്. വീടുകളിൽനിന്ന് കോഴികൾ മോഷണം പോകുന്നുണ്ട്. ഈന്തിന്റെ ചുവട്ടിൽ മനുഷ്യർ കൂടിയിരിക്കുന്നു. ഒരു കുറുക്കൻ അതിനുമുകളിൽപ്പെട്ട് പോയിട്ടുണ്ട്. ”The Fox And The Child’ എന്ന ഫ്രഞ്ച് സിനിമയിൽ ‘ചങ്ങാത്തം കൂടാൻ കൊള്ളുന്ന വർഗമല്ല മനുഷ്യൻ’ എന്ന അറിവ്, കുറുക്കനുള്ളതുകൊണ്ടാണ് അവ പിടിതരാതെ നടക്കുന്നത് എന്നുപറയുന്നു.
“അവരിലൊരാളായിരുന്നതിനാൽ ഡാറ്റ തിരയുന്ന വേട്ടക്കാരെ എനിക്ക് ഭയമുണ്ട്.” ഞാൻ കുറുക്കനോട് പറഞ്ഞു. ലാപ്പിൽ തിരയുന്നതിനുമുമ്പ് ഫയർഫോക്സ് അപ്ഡേഷൻ വന്നു.
“കുറച്ചുസമയം കാത്തിരിക്കണം.” വാലുവളച്ച് കുറുക്കൻ പിറുപിറുത്തു.