“ആദ്യം, ഇരിക്കാനൊരു പടവ്. അതിലിരിക്കാൻ സ്വൈരം തരുമോ എന്ന ചോദ്യം പിന്നീട്.” പി രാമൻ എഴുതിയ കവിത
ഇരിക്കാനൊരു പടവു വേണം
ഈ കുടുസ്സുനഗരത്തിൽ.
ഒറ്റക്ക്.
രണ്ടു പേർക്ക്.
അതിനടിയിലൊരോട
കൊഴുത്തൊഴുകിപ്പൊയ്ക്കോട്ടെ,
നാറ്റമടിച്ചോട്ടെ,
എന്നാലും.
വീട്ടിലിരിക്കാനാവാത്തതുകൊണ്ട്
ഇരിക്കാനൊരു പടവുവേണം.
ആരും ചോദ്യം ചെയ്യാത്ത
ഒരു പടവ്.
പാർക്കിനുള്ള ഇടം
ഈ കുടുസ്സിലില്ല.
മാളിനുള്ള ഇടം
ധാരാളം.
ഇതു മെല്ലെ മെല്ലെ പണിതുയർത്തിയ
നൂറ്റാണ്ടുകൾക്കൊന്നിനും നേരം കിട്ടിയില്ലേ
ഇരിക്കാനൊരു പടവു പണിയാൻ?

ഒരു പടിക്കെട്ട് ധൂർത്തായേക്കും.
ഒരൊറ്റ നീണ്ട പടവു മതി.
രണ്ടു പേരിരിക്കുമ്പോൾ
പത്തു പ്രാവുകളും വന്നിരിക്കും.
അവ ചിറകടിച്ചുയരുമ്പോൾ
നൂറു പടവുകളായിത്തോന്നും.
അതു മതി, ഒരു നീണ്ട പടവു മതി.
അതില്ലാത്തതു കൊണ്ട്
റോട്ടിലൂടെയലഞ്ഞു തിരിയുന്നു.
അമ്പലപ്പടവുകളിൽ ചെന്നിരുന്ന്
ചന്ദനം തൊടുന്നു.
ബസ് സ്റ്റോപ്പിൽ മണിക്കൂറുകളിരുന്നു
ദീർഘയാത്രക്കാരാവുന്നു,
തീർത്ഥയാത്രക്കാരാവുന്നു.
ഗോഡൗണിലേക്കുള്ള
കോണിപ്പടികൾക്കു താഴെ
നിന്നു നിന്ന് ഇരുട്ടായ് കുറുകുന്നു.
പാലത്തിന്മേൽ കയറി
അഴുകി നാറുന്ന പുഴയിലേക്കു നോക്കി
ആത്മഹത്യക്കൊരുങ്ങിയവരാകുന്നു.
ഇരിക്കാനൊരു പടവില്ലാതെ.
ആദ്യം, ഇരിക്കാനൊരു പടവ്.
അതിലിരിക്കാൻ സ്വൈരം തരുമോ
എന്ന ചോദ്യം പിന്നീട്.