ദുബായ് > ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലെ സംഘർഷത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് യുഎഇ. ട്രിപ്പോളിയിലെ സംഘർഷം അവസാനിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനും ചർച്ചയിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും തർക്കങ്ങൾ പരിഹരിക്കാനും എല്ലാ കക്ഷികളോടും യുഎഇ ആഹ്വാനം ചെയ്തു.
ജനങ്ങളുടെയും സർക്കാർ ആസ്ഥാനങ്ങളുടെയും സ്വത്തുക്കളുടെയും സുരക്ഷ സംരക്ഷിക്കാനും നിലവിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ പരമാവധി സംയമനം പാലിക്കാനും സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാർ പ്രസ്താവനയിലൂടെ എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ചു. ലിബിയയിലെ സംഘർഷത്തിന് പരിഹാരം കാണണമെന്നും രാജ്യത്തെ സുരക്ഷ, സ്ഥിരത, ഐക്യം എന്നിവ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നുമുള്ള യുഎഇയുടെ നിലപാട് അൽ മരാർ ആവർത്തിച്ചു.
ചൊവ്വാഴ്ച ലിബിയയുടെ തലസ്ഥാനത്ത് രണ്ട് ശക്തമായ സായുധ വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.















