
ന്യൂഡൽഹി: വാട്സാപ്പിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. തർക്കപരിഹാര അവകാശങ്ങൾ ലംഘിക്കുന്നതിലൂടെ വാട്സാപ്പ് ഇതിനകം തന്നെ ജനങ്ങളുടെ മൗലിക അവകാശങ്ങൾ ലംഘിച്ചിരിക്കുന്നുവെന്ന് സർക്കാർ പറഞ്ഞു. ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്നതാണെന്നാരോപിച്ച് പുതിയ ഐടി നിയമത്തിനെതിരെ വാട്സാപ്പ് നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കേന്ദ്രസർക്കാർ വാട്സാപ്പിനെതിരെ ആഞ്ഞടിച്ചത്.
ഉപഭോക്താക്കളുടെ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് പണമുണ്ടാക്കുന്ന ഈ പ്ലാറ്റ്ഫോമുകൾ തങ്ങൾ സ്വകാര്യതയുടെ സംരക്ഷകരാണെന്ന് പറയാൻ നിയമപരമായി യോഗ്യരല്ലെന്നും സർക്കാർ വിമർശിച്ചു.
വാട്സാപ്പ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുകയും അത് ഫെയ്സ്ബുക്കിനും തേഡ് പാർട്ടി സ്ഥാപനങ്ങൾക്കും വാണിജ്യാവശ്യങ്ങൾക്കായി പങ്കുവെക്കുന്നു. വിവരങ്ങൾ കൈകാര്യം ചെയ്‌യുന്നതിലും സേവനങ്ങളിലും ഫെയ്സ്ബുക്കിന് ഉത്തരവാദിത്വം ഉറപ്പുവരുത്തണം.
വാട്സാപ്പ് പോലുള്ള സേവനങ്ങൾ സന്ദേശങ്ങളുടെ ഉറവിടം എവിടെയാണെന്ന് രേഖപ്പെടുത്തണമെന്നുള്ള നിർദേശത്തിനെതിരെയാണ് പ്രധാനമായും വാട്സാപ്പ് കോടതിയെ സമീപിച്ചത്. ഈ നിർദേശം നടപ്പിലാക്കാൻ ധാർമികവും സാങ്കേതികവുമായ വെല്ലുവിളികളുണ്ടെന്ന് വാട്സാപ്പ് പറയുന്നു.
വാട്സാപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ സുരക്ഷിതമായ സൈബറിടം ഉറപ്പുവരുത്താനും ഒപ്പം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രതിരോധിക്കാനുമാണ് പുതിയ ഐടി നിയമമെന്ന് സർക്കാർ പറഞ്ഞു.
വ്യാജവാർത്തകളും രാജ്യസുരക്ഷയെയും പൊതുക്രമത്തേയും കുട്ടികളേയും സ്ത്രീകളേയും ബാധിക്കുന്ന കുറ്റകൃത്യങ്ങളും തടയുന്നതിനായി സർക്കാരിന്റെ നിയമാനുസൃതമായ താല്പര്യത്തിൽ വിവരങ്ങളുടെ ഉറവിടം ആരാണെന്ന് തിരിച്ചറിയാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഇന്റർമീഡിയറി ചട്ടം 4(2) നിർമിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ തകർക്കണം എന്നല്ല. എല്ലാ അർത്ഥത്തിലും ഉള്ളടക്കങ്ങളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ നൽകാൻ അവർ തയ്‌യാറാകണം. അല്ലെങ്കിൽ അതിനുള്ള സംവിധാനമൊരുക്കണം. ഇല്ലെങ്കിൽ പ്ലാറ്റ്ഫോമുകളുടെ പ്രചാരവും പൊതു ചുമതലയും കണക്കിലെടുത്ത് അത്തരം സംവിധാനം അവർ വികസിപ്പിക്കേണ്ടതുണ്ട്, സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും ഈ സേവനങ്ങൾക്ക് സാധിച്ചില്ലെങ്കിൽ അത് പ്ലാറ്റ് ഫോമിന്റെ നിർമിതിയുടെ പ്രശ്നമാണ്. ആ പ്രശ്നം അവർ പരിഹരിക്കുകയാണ് വേണ്ടത്. അല്ലാതെ നിയമം മാറ്റുമെന്ന് പ്രതീക്ഷിക്കരുത്. സാങ്കേതിക വെല്ലുവിളികൾ ഉണ്ടെന്നുള്ളത് രാജ്യത്തെ നിയമം പാലിക്കാതിരിക്കാനുള്ള ഒഴിവുകഴിവായിരിക്കില്ല.
പുതിയ ഐടി നിയമത്തിലെ ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധവും സ്വകാര്യതയ്‍ക്കുള്ള അവകാശം ലഘിക്കുന്നതാണന്നും കാണിച്ച് വാട്സാപ്പ് നൽകിയ ഹർജിയിൽ ഓഗസ്റ്റിലാണ് ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സർക്കാരിന്റെ പ്രതികരണം ആരാഞ്ഞത്. വാട്സാപ്പിന്റെ മാതൃസ്ഥാപനമായ ഫെയ്സ്ബുക്കും ഇതേ ഹർജി നൽകിയിരുന്നു.
Content Highlights : whatsapp and facebook monetise data indian government delhi high court new IT rule











