ന്യൂഡൽഹി
ബാരാബങ്കിയിൽ നൂറ്റാണ്ട് പഴക്കമുള്ള മുസ്ലിംപള്ളി പൊളിച്ചതിന് പിന്നാലെ പള്ളിക്കമ്മിറ്റി അംഗങ്ങൾക്ക് എതിരെ കൂട്ടത്തോടെ കേസെടുത്ത് ഉത്തർപ്രദേശ് സർക്കാർ. യുപി സുന്നി വഖഫ്ബോർഡ് മുൻ ഇൻസ്പെക്ടർ, പള്ളിക്കമ്മിറ്റി പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, സെക്രട്ടറി, ഭാരവാഹികള് അടക്കം എട്ട് പേർക്കെതിരെയാണ് കേസ്. രാംസനേഹി ഘാട്ടിലെ കെട്ടിടം വഖഫ് ഉടമസ്ഥതയിലുള്ള വസ്തുവാണെന്ന് വരുത്താന് വ്യാജരേഖ ഉണ്ടാക്കിയെന്നാണ് കേസ്.
ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ സോനുകുമാർ ആണ് പരാതിക്കാരന്. 2019 ജനുവരി അഞ്ചിനാണ് പള്ളിക്കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും കെട്ടിടം വഖഫ് ഉടമസ്ഥതയിലുള്ള വസ്തുവായി രജിസ്റ്റർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഒഴിപ്പിക്കലുകളും പൊളിക്കലുകളും മറ്റും നിർത്തിവയ്ക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് ബാരാബങ്കി ജില്ലാ അധികൃതർ ഈമാസം 17ന് പള്ളി പൊളിച്ചുമാറ്റിയത്.















