കൊൽക്കത്ത
തെരഞ്ഞെടുപ്പ് പരാജയത്തെതുടർന്ന് ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം. നേതാക്കൾ ചേരിതിരിഞ്ഞ് ആരോപണം ഉന്നയിക്കുന്നു. തൃണമൂൽ വിട്ടുവന്ന പ്രമുഖനേതാക്കൾ ഉൾപ്പെടെ പലരും തിരികെ പോകുമെന്ന് അഭ്യൂഹം. വിട്ട് പോയവർക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു.
പരാജയത്തിന് പ്രധാന കാരണക്കാർ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയും മറ്റ് കേന്ദ്രനേതാക്കളുമാണെന്ന് മുൻ സംസ്ഥാന പ്രസിഡന്റും ത്രിപുര– -മേഘാലയ ഗവർണറുമായിരുന്ന തഥാഗത റോയ് തുറന്നടിച്ച്കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകി. ഡൽഹിയിൽ നേരിട്ട് എത്തി വിശദീകരണം നൽകാൻ കേന്ദ്രനേതൃത്വം റോയിയോട് ആവശ്യപ്പെട്ടു. പ്രമുഖ നേതാവ് മുകുൾ റോയ് ബിജെപി എംഎൽഎമാരുടെ യോഗം ബഹിഷ്കരിച്ചു.
നിയമസഭാകക്ഷി നേതൃത്വത്തിനുവേണ്ടിയുള്ള വടംവലിയും ആരംഭിച്ചു. മുകൾ റോയ്, സുവേന്ദു അധികാരി തുടങ്ങിയ നേതാക്കളാണ് മുൻനിരയിൽ. എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും പഴയ തൃണമൂലുകാരാണ്. ബിമൽ ബാനർജിയെ സ്പീക്കറായി തെരഞ്ഞെടുത്തു.
സംഘര്ഷം തുടരുന്നു
ശനിയാഴ്ചയും വ്യാപക സംഘർഷമുണ്ടായി. ദുബ്രാജ്പുരിൽ തൃണമൂൽ–- ബിജെപി ഏറ്റുമുട്ടലിൽ തൃണമൂൽപ്രവർത്തകൻ കൊല്ലപ്പെട്ടു. അക്രമത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘവുമായി സംസ്ഥാന സർക്കാർ സഹകരിക്കാത്തതിനെക്കുറിച്ച് ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി.