ഹാങ്ചൗ> ഷൂട്ടർമാർ വെടിവച്ചിട്ടു. അമ്പെയ്ത്തുകാർ എയ്തുവീഴ്ത്തി. അത്ലീറ്റുകൾ ഓടിയും ചാടിയുമെടുത്തു. ചരിത്രത്തിലെ ഏറ്റവുംവലിയ മെഡൽ നേട്ടത്തിന് ഇന്ത്യയെ സഹായിച്ചത് അത്ലറ്റിക്സ്, ഷൂട്ടിങ്, അമ്പെയ്ത്ത് ഇനങ്ങളാണ്. മൂന്നിനങ്ങളിലായി 60 മെഡൽ കിട്ടി. ഗെയിംസിൽ നാലാംസ്ഥാനത്തെത്തുന്നതും ആദ്യം. 1951ൽ ഡൽഹിയിൽ നടന്ന പ്രഥമ ഗെയിംസിൽ 15 സ്വർണമടക്കം 51 മെഡലുമായി രണ്ടാംസ്ഥാനത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണയും എട്ടാംസ്ഥാനമായിരുന്നു.
ജക്കാർത്തയിൽ (2018) നേടിയ 70 മെഡലായിരുന്നു എറ്റവുംവലിയ നേട്ടം. ഇക്കുറി ലക്ഷ്യംവച്ചത് 100 മെഡലായിരുന്നു. പ്രതീക്ഷയും മറികടന്നുള്ള പ്രകടനമാണ് 655 അംഗ ഇന്ത്യൻ സംഘം നടത്തിയത്. അത്ലറ്റിക്സിൽ ആറ് സ്വർണമടക്കം 29 മെഡലുണ്ട്. ഷൂട്ടർമാർ കൊണ്ടുവന്നത് ഏഴ് സ്വർണമടക്കം 22 മെഡൽ. അമ്പെയ്ത്തുകാരുടെ സംഭാവന ഒമ്പത് മെഡൽ. ഗുസ്തിക്കാർ ഒരു വെള്ളിയും അഞ്ച് വെങ്കലവും സംഭാവന ചെയ്തു. സ്ക്വാഷ്, ബോക്സിങ്, തുഴച്ചിൽ ടീമുകൾ അഞ്ച് മെഡൽവീതം നേടി.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ
2023 ഹാങ്ചൗ 28 സ്വർണം 107 മെഡൽ
2018 ജക്കാർത്ത 16 സ്വർണം, 70 മെഡൽ
2014 ഇഞ്ചിയോൺ 11 സ്വർണം, 57 മെഡൽ
2010 ഗാങ്ചൗ 14 സ്വർണം, 65 മെഡൽ
2006 ദോഹ 10 സ്വർണം, 53 മെഡൽ
2002 ബുസാൻ 11 സ്വർണം, 36 മെഡൽ
1998 ബാങ്കോക് 7 സ്വർണം, 35 മെഡൽ
മെഡൽ വമ്പ്
അഞ്ച് സ്വർണമടക്കം ഒമ്പത് മെഡലാണ് ഇന്ത്യ അമ്പെയ്ത് വീഴ്ത്തിയത്. അമ്പെയ്ത്തിലെ 10 ഇനങ്ങളിൽ അഞ്ചിലും സ്വർണം നേടി ഒന്നാമതെത്തി. രണ്ടുവീതം വെള്ളിയും വെങ്കലവുമുണ്ട്. നാല് സ്വർണമുള്ള ദക്ഷിണകൊറിയയാണ് രണ്ടാമത്. ഒരുസ്വർണം മംഗോളിയക്കാണ്. അവസാനദിവസം ഇന്ത്യക്ക് രണ്ട് സ്വർണവും ഓരോ വെള്ളിയും വെങ്കലവും ലഭിച്ചു.
കോമ്പൗണ്ട് ഇനത്തിൽ ഇന്ത്യൻ ആധിപത്യം പൂർണമായിരുന്നു. അഞ്ച് സ്വർണവും ഈ വിഭാഗത്തിലാണ്. റികർവ് ഇനത്തിൽ വനിതകൾക്ക് വെങ്കലവും പുരുഷന്മാർക്ക് വെള്ളിയും കിട്ടി. വനിതകളുടെ വെങ്കലനേട്ടം 13 വർഷത്തിനുശേഷം ആദ്യമാണ്. ഇന്ത്യ ഏഷ്യൻ ഗെയിംസിൽ അവതരിപ്പിച്ചത് 16 അമ്പെയ്ത്തുകാരെയാണ്. പുരുഷ–-വനിതകൾ എട്ടുവീതം. അവരിൽ ജ്യോതി സുരേഖ വെന്നവും ഓജസ് പ്രവീൺ ദിയോടെയ്ലും മൂന്നുവീതം സ്വർണം നേടി. കോമ്പൗണ്ട് വ്യക്തിഗതം, മിക്സ്ഡ്, ടീം ഇനത്തിലാണ് നേട്ടം.
അവസാനദിനം വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ വിജയവാഡക്കാരി ജ്യോതി ഫൈനലിൽ ദക്ഷിണകൊറിയയുടെ ചായിവൺ സോയെ 149–-145ന് തോൽപ്പിച്ച് സ്വർണം സ്വന്തമാക്കി. പുരുഷവിഭാഗം ഫൈനലിൽ ഓജസ് പ്രവീണിന്റെ വിജയം സഹകളിക്കാരനായ അഭിഷേക് വർമക്കെതിരെയായിരുന്നു (149–-147). അങ്ങനെ ഈയിനത്തിൽ ഇന്ത്യ 1–-2 ഫിനിഷ് നടത്തി. വനിതകളിൽ അദിതി ഗോപിചന്ദ് സ്വാമി വെങ്കലം കരസ്ഥമാക്കി. ഇന്തോനേഷ്യൻ താരം സിലിസാറ്റിയെ കീഴടക്കി.















