ന്യൂഡൽഹി
ഹരിയാനയിലെ നൂഹിൽ സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ജലാഭിഷേക് യാത്ര പൊലീസ് തടഞ്ഞെങ്കിലും നൽഹഡിലെ ശിവക്ഷേത്രത്തിൽ ജലാഭിഷേക ചടങ്ങ് നടത്താൻ അനുവദിച്ചു. വിഎച്ച്പിയുടെയും ബജ്റംഗദളിന്റെയും അമ്പതോളം പ്രവർത്തകരെ പ്രത്യേക സുരക്ഷയിൽ മൂന്നു ബസിലായാണ് ക്ഷേത്രത്തിൽ എത്തിച്ചത്. വിഎച്ച്പി പ്രസിഡന്റ് അലോക് വർമ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഏതാനും സന്ന്യാസിമാരും സംഘപരിവാർ പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു.
നൂഹിലെ നൽഹഡിൽ തിങ്കൾ രാവിലെ മുതൽ കനത്ത സുരക്ഷയൊരുക്കിയിരുന്നു. പരിസരവാസികൾക്കുമാത്രം ക്ഷേത്രത്തിലേക്ക് അനുമതി നൽകി. നൂഹിനു പുറത്തുനിന്ന് വന്നവരെയെല്ലാം തടഞ്ഞു. മുപ്പത് കമ്പനി ദ്രുതകർമസേനയെയാണ് വിന്യസിച്ചത്. ജില്ലയിൽ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൊബൈൽ ഇന്റർനെറ്റും വിലക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും മറ്റും നൂഹിൽ തിങ്കളാഴ്ച അവധി നൽകി.
ജി20 യോഗവും മറ്റും നടക്കുന്നതിനാലാണ് യാത്ര പൂർണതോതിൽ നടത്താതിരുന്നതെന്ന് വിഎച്ച്പി നേതാക്കൾ പറഞ്ഞു. നൂഹിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജി മമത സിങ് അറിയിച്ചു. അയോധ്യയിൽനിന്ന് എത്തിയ രണ്ട് സന്ന്യാസിമാരെ നൂഹിൽ പ്രവേശിക്കുന്നതിൽനിന്ന് പൊലീസ് തടഞ്ഞു. മരണംവരെ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനത്തോടെ സന്ന്യാസിമാർ പ്രതിഷേധിച്ചു. ജലാഭിഷേക് യാത്രയ്ക്കായി നൂഹിലേക്ക് പോകാനൊരുങ്ങിയ വിശ്വഹിന്ദു തഖ്ത് സംഘടനയുടെ നേതാവ് വിരേഷ് ഷണ്ഡില്യയെ പൊലീസ് വീട്ടുതടങ്കലിലാക്കി.