ന്യൂഡൽഹി
മുസഫർനഗർ നേഹ പബ്ലിക് സ്കൂളിൽ സഹപാഠികളെക്കൊണ്ട് മുസ്ലിംവിദ്യാർഥിയെ തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗി സെപ്തംബർ എട്ടിന് നേരിട്ട് ഹാജരാകണമെന്ന് ഉത്തർപ്രദേശ് ന്യൂനപക്ഷ കമീഷൻ. ഇവർക്കൊപ്പം ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസറും നേരിട്ടെത്തി വിശദീകരണം നൽകണം. നോട്ടീസ് ജില്ലാ ഭരണകേന്ദ്രത്തിനും പൊലീസ് സൂപ്രണ്ടിനും നൽകി. പ്രതിക്കെതിരെ സ്വീകരിച്ച നടപടിയടക്കം വ്യക്തമാക്കുന്ന വിശദറിപ്പോർട്ട് പൊലീസ് സമർപ്പിക്കണം. സ്കൂളിന് അംഗീകാരമുണ്ടോ, അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയിൽ ജില്ലാ ഭരണകേന്ദ്രം റിപ്പോർട്ട് നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
മകന് ഉറക്കം നഷ്ടപ്പെട്ടു,
അസ്വസ്ഥൻ: പിതാവ്
യുപി മുസഫർനഗറിലെ സ്വകാര്യ സ്കൂളിൽ അധ്യാപിക സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച കുട്ടിക്ക് ദിവസങ്ങളായി ഉറക്കമില്ലെന്ന് കുടുംബം. ഭക്ഷണം കഴിക്കുന്നില്ല. വീട്ടിനുള്ളിൽ അസ്വസ്ഥനായിനടക്കുകയാണ്. മീററ്റിലെത്തിച്ച് വൈദ്യസഹായം നൽകിയശേഷമാണ് മകന് കുറച്ച് ആശ്വാസം ലഭിച്ചത്–-പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നും പിതാവ് ആവർത്തിച്ചു. അതേസമയം കുട്ടിയെ തല്ലിച്ചതിൽ അധ്യാപിക വീണ്ടും മാപ്പുപറഞ്ഞു. തെറ്റാണ് സംഭവിച്ചതെന്നും സാമുദായിക ലക്ഷ്യം വച്ചല്ല കുട്ടിയെ തല്ലാൻ ആവശ്യപ്പെട്ടതെന്നും അവർ അവകാശപ്പെട്ടു. അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് തുടർനടപടികൾക്ക് തയാറായിട്ടില്ല.















