ന്യൂഡൽഹി> ഐപിസി, സിആർപിസി, തെളിവുനിയമം എന്നിവയ്ക്കു ബദലായി മൂന്ന് ബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് മുൻ നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ഐപിസിക്കു പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത ബില്ലിലൂടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പൊലീസ് അധികാരങ്ങൾ ആയുധമാക്കപ്പെടുന്ന ഭീഷണമായ സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എതിരാളികളെ നിശ്ശബ്ദരാക്കുകയെന്ന ഒറ്റ അജൻഡയാണ് ബില്ലുകൾക്കു പിന്നിലുള്ളത്. 15 മുതൽ 90 ദിവസംവരെ പൊലീസ് കസ്റ്റഡി അനുവദിക്കുന്ന സാഹചര്യമുണ്ടാകും. രാജ്യദ്രോഹക്കുറ്റത്തിൽ വരുത്തിയ മാറ്റങ്ങളിൽ വലിയ ആശങ്കയുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിൽ ഒരു വ്യക്തിയെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായെന്ന പേരിൽ പ്രോസിക്യൂട്ട് ചെയ്യാമെന്ന കാര്യത്തിലൊന്നും ഒരു രീതിയിലുള്ള വിശദീകരണവും ബില്ലിൽ നൽകിയിട്ടില്ല. ഒരു വശത്ത് പൊലീസിനും ഏജൻസികൾക്കും വിശാലമായ അധികാരങ്ങൾ നൽകുമ്പോൾ മറുഭാഗത്ത് ആളുകളെ കൂടുതൽ കൂടുതൽ നിശ്ശബ്ദരാക്കുകയെന്ന ലക്ഷ്യമാണ് ബില്ലുകളിലൂടെ കേന്ദ്ര സർക്കാർ നേടാൻ ശ്രമിക്കുന്നതെന്നും സിബൽ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളെ ബാധിക്കുന്ന മൂന്ന് സുപ്രധാന ബിൽ സഭാസമ്മേളനത്തിന്റെ അവസാനം നോക്കി ചർച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ അവതരിപ്പിച്ചത് ദുരൂഹമാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞു. കൊളോണിയൽകാലത്തെ രാജ്യദ്രോഹനിയമമെന്ന ചെന്നായയെ ആട്ടിൻതോലണിയിച്ച് അവതരിപ്പിച്ചിരിക്കുന്നു. മോദിയുടെ പുതിയ ഇന്ത്യയിലെ പുതിയ ജനാധിപത്യം ഇങ്ങനെയാണെന്നും പ്രശാന്ത് ഭൂഷൺ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.















