മസ്കറ്റ് > ഇന്ത്യയും റഷ്യയും ഏർപ്പെടുത്തിയ അരിയുടെ കയറ്റുമതി നിരോധനം ഒമാനിലെ അരി ലഭ്യതയെ ബാധിച്ചിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്ത് ആവശ്യമുള്ള അരി ശേഖരം നിലവിൽ ഉണ്ട്. ആയതിനാൽ വിപണിയിലെ ക്ഷാമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ സ്ഥിതിഗതികൾ ഇടയ്ക്കിടെ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ബസ്മതി ഒഴികെയുള്ള വെള്ള അരിയുടെ കയറ്റുമതി ഇന്ത്യയും റഷ്യയും നിരോധിച്ചിട്ടുണ്ടെങ്കിലും പാകിസ്ഥാൻ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നും ബസ്മതി ഇതര അരി ഇറക്കുമതി ചെയ്യുന്നതിനാൽ ഒമാൻ വിപണിയെ നിരോധനം ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. രാജ്യത്ത് വ്യാപകമായി ജനങ്ങൾ ഉപയോഗിക്കുന്ന വെള്ള അരിയുടെ ശേഖരം ആവശ്യത്തിനുണ്ടെന്നും സർക്കാരും സ്വകാര്യ മേഖലയും സഹകരിച്ചാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നതെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു. വലിയ അളവിൽ വെള്ളം ആവശ്യമുള്ളതിനാൽ ഒമാനിൽ നെൽ കൃഷി പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും നിരോധനത്തിന്റെ ആഘാതം ഉണ്ടായിട്ടില്ലെന്നും പ്രമുഖ കയറ്റുമതി വ്യാപാരികൾ അഭിപ്രായപ്പെട്ടു. ബിരിയാണി പോലുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ബസ്മതി അരിക്ക് നിരോധനമില്ലെന്നും അദ്ദേഹം പറഞ്ഞു. അരിയുടെ വിലയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ചില റസ്റ്റോറന്റ് ഉടമകളും അഭിപ്രായപ്പെട്ടു.
ബസുമതി ഇതര അരിയുടെ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അരി കയറ്റുമതി നിരോധിച്ചത്. വിവിധ തരം അരിയും അവയുടെ ഉൽപ്പന്നങ്ങളും നിരോധനത്തിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അരിയുടെ കയറ്റുമതിയിൽ ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം ആഗോള ധാന്യവിപണയിയെ ബാധിച്ചേക്കാമെന്നും ആഗോള ഭക്ഷ്യ വിപണികളിൽ കൂടുതൽ പണപ്പെരുപ്പം സൃഷ്ടിച്ചേക്കുമെന്ന ഭയത്തിനും കാരണമായിട്ടുണ്ട്.
കനത്ത മൺസൂൺ മഴയിൽ വിളകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതിനെ തുടർന്ന് അരിയുടെ ചില്ലറ വില 3 ശതമാനം ഉയർന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാർ ബസുമതി ഒഴികെയുള്ള വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചത്.















