ന്യൂഡൽഹി
അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മുമ്പാകെ ഹാജരായ മുതിർന്ന അഭിഭാഷകൻ മനുഅഭിഷേക്സിങ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
‘എല്ലാ കള്ളൻമാർക്കും മോദിയെന്ന് പേര് വരുന്നതെങ്ങനെ?’–- എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമർശമാണ് കേസിന് ആധാരം. ബിജെപി നേതാവ് പുർണേഷ്മോദിയുടെ പരാതിയില് സൂറത്തിലെ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. പിന്നാലെ രാഹുലിനെ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കി. രാഹുൽ നൽകിയ അപ്പീൽ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളി. ഇതേത്തുടർന്നാണ്, അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.















