ന്യൂഡൽഹി
ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കോൺഗ്രസ് ഉരുണ്ടുകളി തുടരുന്നു. തിങ്കളാഴ്ച പാർലമെന്റിന്റെ ബിജെപി നേതാവ് സുശീൽകുമാർ മോദി അധ്യക്ഷനായ നിയമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വിഷയം ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്. കോൺഗ്രസിന്റെ വിവേക് തൻഖ, മാണിക്കം ടാഗോർ, ജസ്ബീർസിങ് ഗിൽ, കുൽദീപ്റായ് ശർമ തുടങ്ങിയവരുമുണ്ട്. ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കാത്തതിനാൽ യോഗത്തിൽ ഇവരുടെ നിലപാട് എന്താകുമെന്നതിലും വ്യക്തതയില്ല. ഏക സിവിൽ കോഡിൽ 22–-ാം നിയമ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. 21–-ാം നിയമ കമീഷൻ രേഖയിൽ ‘ഏക സിവിൽ കോഡ് അനിവാര്യമോ ഈ അവസരത്തിൽ അഭിലഷണീയമോ അല്ലെ’ന്ന് പരാമർശിച്ചിട്ടുണ്ട്. നിയമ കമീഷന്റെ മുൻ നിലപാട് ചൂണ്ടിക്കാട്ടി യോഗത്തിൽ സംസാരിക്കാനാണ് കോൺഗ്രസ് നേതൃത്വം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോട് നിർദേശിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗവും ഈ ധാരണയിലാണെത്തിയത്. ദീർഘകാലാടിസ്ഥാനത്തിൽ ഈ തന്ത്രം ഫലിക്കുമോ എന്നതിൽ നേതൃത്വത്തിനുതന്നെ ആശങ്കയുണ്ട്. ഹിമാചൽ പ്രദേശിൽ മന്ത്രി വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിനെ പിന്തുണച്ച് രംഗത്തെത്തിയത് ബിജെപി രാഷ്ട്രീയ ആയുധമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും നേതാക്കൾ അനുകൂലിച്ച് പരസ്യപ്രതികരണം നടത്തിയാൽ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകും. എതിർ പാർടികളിലെ കൂടുതൽ നേതാക്കൾ ഇത്തരം നിയമനിർമാണങ്ങളെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
നടപ്പാക്കുന്ന രീതിയോട് എതിർപ്പ്: മായാവതി
ന്യൂഡൽഹി
ഏക സിവിൽ കോഡ് ബിജെപിയും അവരുടെ സർക്കാരും നടപ്പാക്കുന്ന രീതിയോട് എതിർപ്പുണ്ടെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി. ‘എല്ലാ പൗരർക്കും ഏക സിവിൽ കോഡ് ഉറപ്പാക്കണമെന്നാണ് ഭരണഘടന പറയുന്നത്. അടിച്ചേൽപ്പിക്കണമെന്നല്ല. ബോധവൽക്കരണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് അത് നടപ്പാക്കേണ്ടത്. ഏക സിവിൽ കോഡിന്റെ പേരിലുള്ള ഇടുങ്ങിയ രാഷ്ട്രീയനീക്കങ്ങൾ രാജ്യതാൽപ്പര്യങ്ങൾക്ക് എതിരാണ്’–- മായാവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.















