മാഡ്രിഡ്
ഭാവി ലക്ഷ്യമിട്ട് റയൽ മാഡ്രിഡിന്റെ മഹാനിക്ഷേപം. ലോകഫുട്ബോളിലെ പുത്തൻവിസ്മയം ജൂഡ് ബെല്ലിങ്ഹാമിനെ ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്ന് പൊന്നുംവില നൽകി റയൽ റാഞ്ചി. പത്തൊമ്പതുകാരനായ ബെല്ലിങ്ഹാമിന് ആറ് വർഷത്തേക്ക് 1193 കോടി രൂപയാണ് പ്രതിഫലം. ഒരു ഇംഗ്ലീഷ് കളിക്കാരന് ലഭിക്കുന്ന എക്കാലത്തെയും മികച്ച പ്രതിഫലം. മാഞ്ചസ്റ്റർ സിറ്റിയുടെ ജാക്ക് ഗ്രീലിഷായിരുന്നു നിലവിലെ വിലപിടിപ്പുള്ള ഇംഗ്ലണ്ട് താരം. ഏദെൻ ഹസാർഡ് കഴിഞ്ഞാൽ റയലിന്റെ വിലയേറിയ കളിക്കാരനുമായി. കരിം ബെൻസെമയും ഹസാർഡും പടിയിറങ്ങിയശേഷം സ്പാനിഷ് ക്ലബ് കൂടാരത്തിലെത്തിക്കുന്ന ആദ്യ പ്രധാനതാരമാണ്. വായ്പയടിസ്ഥാനത്തിൽ മറ്റു ടീമുകളിൽ കളിച്ച ഫ്രാൻ ഗാർഷ്യയെയും ബ്രാഹിം ഡയസിനെയും തിരികെവിളിച്ചിട്ടുമുണ്ട്.
ഫുട്ബോൾ കുടുംബമാണ് ജൂഡ് ബെല്ലിങ്ഹാമിന്റേത്. പൊലീസുകാരനായ അച്ഛൻ മാർക് ബെല്ലിങ്ഹാം കളിക്കാരൻകൂടിയായിരുന്നു. അനുജൻ ജോബ് ബെല്ലിങ്ഹാം ബർമിങ്ഹാം സിറ്റി താരവും ഇംഗ്ലണ്ട് ജൂനിയർ ടീമംഗവുമാണ്. ബർമിങ്ഹാം സിറ്റി അക്കാദമിയിലാണ് ബെല്ലിങ്ഹാം കളി പഠിച്ചത്. 2019ൽ, പതിനാറാംവയസ്സിൽ സീനിയർ അരങ്ങേറ്റം. തൊട്ടടുത്ത വർഷംമുതൽ ഡോർട്ട്മുണ്ടിൽ. പിന്നീടുള്ള ചുരുങ്ങിയ കാലംകൊണ്ട് മികവ് തെളിയിച്ചു. ഇംഗ്ലണ്ട് മധ്യനിരയിലെ പ്രധാനിയുമായി. ഖത്തർ ലോകകപ്പിൽ ഉജ്വല പ്രകടനമായിരുന്നു. ഈ സീസണിൽ ജർമൻ ലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പട്ടു. 42 കളിയിൽ 14 ഗോളും ഏഴ് അവസരങ്ങളും ഒരുക്കി. ആകെ 132 മത്സരത്തിൽനിന്ന് 24 ഗോളുണ്ട്. മധ്യനിരയിൽ പന്ത് നിയന്ത്രിക്കാനും സഹതാരങ്ങൾക്ക് കൈമാറാനും പ്രത്യേക മിടുക്കാണ് ബെല്ലിങ്ഹാമിന്. വേഗവും ശാരീരികക്ഷമതയും പ്രായത്തിനേക്കാൾ അധികം.
ബെല്ലിങ്ഹാമിന്റെ വരവോടെ മധ്യനിരയിലെ അഴിച്ചുപണികൂടിയാണ് റയൽ ലക്ഷ്യമിടുന്നത്. മുപ്പത്തേഴുകാരൻ ലൂക്കാ മോഡ്രിച്ചിനും മുപ്പത്തിമൂന്നുകാരൻ ടോണി ക്രൂസിനും പിൻഗാമികളായി ബെല്ലിങ്ഹാമിന്റെ നേതൃത്വത്തിൽ കൗമാരനിര സജ്ജം. ഇരുപതുകാരൻ എഡ്വേർഡോ കമവിംഗ, ഇരുപത്തിമൂന്നുകാരൻ ഒർലെയ്ൻ ചൗമെനി, ഇരുപത്തിനാലുകാരൻ ഫെഡെറികോ വാൽവെർദെ എന്നിവരാണ് ആവനാഴിയിൽ. ബെല്ലിങ്ഹാമിന് പിന്നാലെ മുന്നേറ്റക്കാരനെ എത്തിക്കുകയാണ് റയലിന്റെ അടുത്ത ലക്ഷ്യം. കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, ലൗതാരോ മാർട്ടിനെസ് എന്നിവരാണ് പരിഗണനയിൽ.















