ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിമാനിർമാണ അഴിമതി വിവാദം മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ ഉറക്കം കെടുത്തുന്നു. ഉജ്ജയിനിൽ മഹാകൽ ലോക് പദ്ധതിയുടെ ഭാഗമായി മഹാകലാശ്വേർ ക്ഷേത്ര വളപ്പിൽ സ്ഥാപിച്ച കൂറ്റൻ പ്രതിമകൾ ഏഴു മാസത്തിനകം തകർന്നുവീണിരുന്നു. 850 കോടിയിൽപ്പരം രൂപ ചെലവിട്ട പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സപ്തർഷികളുടെ പ്രതിമകളിൽ ആറെണ്ണമാണ് മെയ് 28ന് ഉണ്ടായ കാറ്റിൽ നിലംപതിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമകൾ അനാച്ഛാദനം ചെയ്തത്.
പ്ലാസ്റ്റിക്കും ഫൈബറും കലർന്ന പദാർഥം (എഫ്ആർപി) ഉപയോഗിച്ചാണ് പ്രതിമകൾ നിർമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. കോൺക്രീറ്റോ ഉരുക്കോ ഉപയോഗിച്ച് ബലപ്പെടുത്തിയില്ല. ഉള്ള് പൊള്ളയായിരുന്നു.ഗുജറാത്ത് ആസ്ഥാനമായ കമ്പനിയാണ് പ്രതിമകൾ സ്ഥാപിച്ചത്.
എല്ലാ മരാമത്തു പണികൾക്കും അടങ്കലിന്റെ 50 ശതമാനം കമീഷൻ നൽകേണ്ട സ്ഥിതിയാണ് സംസ്ഥാനത്തെന്ന് മുൻ മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ കമൽനാഥ് പറഞ്ഞു. മഹാകൽ പദ്ധതിക്ക് തുടക്കംകുറിച്ചത് 2018ൽ ബിജെപി സർക്കാരാണ്. അക്കൊല്ലം തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കോൺഗ്രസ് സർക്കാരാണ് ഭരണാനുമതി നൽകിയത്.















