വനിതാ ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ പഞ്ചായത്ത്. വനിതാ സംഘടനകളുടെയും അവകാശ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ മഹിളാ പഞ്ചായത്തിന്റേതാണ് ആവശ്യം. സമരം നയിക്കുന്ന ഗുസ്തി താരം സാക്ഷി മലിക്കിന്റെ അമ്മ സുധേഷ് മലിക്കും താരങ്ങളുടെ പ്രതിനിധികളുമടക്കം നൂറുകണക്കിനു പേർ പങ്കെടുത്തു. ഹരിയാനയിൽനിന്നുള്ള കായികതാരങ്ങളും എത്തി.
പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്ന പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യുക, അന്വേഷണത്തിന് സുപ്രീംകോടതി മേൽനോട്ടം വഹിക്കുക, കായികമന്ത്രി അനുരാഗ് താക്കൂർ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമുയർത്തി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളായ പി കെ ശ്രീമതി, സുഭാഷിണി അലി, പുണ്യവതി, ജഗ്മതി സ്വാങ്വാൻ, മൈമൂന മൊള്ള, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ നേതാവ് ആനി രാജ, വനിതാ അവകാശ പ്രവർത്തകരായ സോയ ഹസൻ, ഉമ ചക്രവർത്തി, മൃദുല മുഖർജി, ബീന പള്ളിക്കൽ, അഞ്ജലി ഭരദ്വാജ് തുടങ്ങിയവർ സംസാരിച്ചു.















