ന്യൂഡൽഹി
രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാർ അഴിമതിയോട് സന്ധിചെയ്തതിനെതിരെ ഹൈക്കമാൻഡിന്റെ വിലക്ക് ലംഘിച്ച് ഉപവാസസമരവുമായി സച്ചിൻ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ പൊട്ടിത്തെറി കോൺഗ്രസിന് കനത്ത ആഘാതമായി. കോൺഗ്രസിന്റെ പ്രതിച്ഛായ തകർത്ത സച്ചിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഗെലോട്ട് പക്ഷം രംഗത്തെത്തി. നടപടി ഉണ്ടായാൽ കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന നിലപാടിലാണ് സച്ചിൻ പൈലറ്റ് പക്ഷം.
ചൊവ്വ പകൽ ജയ്പുരിലെ രക്തസാക്ഷി സ്മാരകത്തിലായിരുന്നു സച്ചിൻ പൈലറ്റിന്റെ ഉപവാസസമരം. സമരവേദിയിൽ കോൺഗ്രസ് ചിഹ്നമോ പതാകയോ ഉണ്ടായിരുന്നില്ല. മഹാത്മാഗാന്ധിയുടെ ചിത്രത്തിനുമുന്നിൽ സച്ചിൻ ഉപവാസം അനുഷ്ഠിച്ചു. ‘ഞങ്ങളുടെ മുഖ്യമന്ത്രി ആരെപ്പോലെയാകണം; സച്ചിൻ പൈലറ്റിനെപ്പോലെയാകണം’ അനുയായികൾ മുദ്രാവാക്യം മുഴക്കി. വസുന്ധരരാജെ നേതൃത്വം നൽകിയ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി സ്വീകരിക്കാൻ അശോക് ഗെലോട്ട് സർക്കാർ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ ഉപവാസമെങ്കിലും കോൺഗ്രസ് നേതൃത്വത്തിനുള്ള താക്കീതായി പ്രതിഷേധം മാറി.
സച്ചിൻ പൈലറ്റിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ‘സർക്കാരിന്റെ പ്രവർത്തനങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കണം. പരസ്യപ്രതികരണം അംഗീകരിക്കാനാകില്ല’–- രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്ജിന്ദർ സിങ് രൺധാവ പറഞ്ഞു. സച്ചിനെ അവഗണിച്ച് ഗെലോട്ടിനെ പിന്തുണയ്ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. 2020 ജൂലൈയിൽ സച്ചിനും അദ്ദേഹത്തെ പിന്തുണച്ചിരുന്ന എൺപതോളം എംഎൽഎമാരും ഗെലോട്ട് സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തിയിരുന്നു. ഒരു മാസത്തോളം നീണ്ട ഗുരുതര രാഷ്ട്രീയ പ്രതിസന്ധി രാഹുലും പ്രിയങ്കയും ഉൾപ്പെടെ ഇടപെട്ടാണ് പരിഹരിച്ചത്. സച്ചിൻ പൈലറ്റിന്റെ പ്രതിഷേധം കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമെന്ന് ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് പ്രതികരിച്ചു. ആം ആദ്മി പാർടി സച്ചിന് പിന്തുണയുമായി രംഗത്തെത്തി.















