സ്ന്യൂഡൽഹി> രാജ്യത്ത് ക്രൈസ്വർക്ക് നേരെ അരങ്ങേറിയത് അങ്ങേയറ്റം സംഘടിതമായ ആക്രമണങ്ങളെന്ന് സിറോ മലബാർ സഭ ഫരീദാബാദ് അധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. കേരളത്തിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം നടത്തി ദിവസങ്ങൾക്കുള്ളിലാണ് ആർച്ച് ബിഷപ്പിന്റെ വിമർശനം.
മോദിയെ പള്ളിയിൽ സ്വീകരിച്ചതും അദ്ദേഹമായിരുന്നു. രൂപതയുടെ ഔദ്യോഗിക ചാനലായ ട്രൂത്ത് ടൈഡിംഗ്സിന് നൽകിയ അഭിമുഖത്തിലാണ് കുര്യാക്കോസ് ഭരണികുളങ്ങര നിലപാട് വ്യക്തമാക്കിയത്. തീവ്രഹിന്ദുത്വ ശക്തികൾ നടത്തിയ ആക്രമണങ്ങളെ ശക്തമായി ആർച്ച് ബിഷപ്പ് അപലപിച്ചു. അടുത്തകാലത്ത് ചത്തീസ്ഗഡിലെ നാരായൺപൂർ, കൊണ്ട്ഗാവ് ജില്ലകളിൽ ക്രൈസ്തവർക്ക് നേരെ നടന്ന തീവ്രഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. സഭയുടെ സ്ഥാപനങ്ങളും വീടുകളും തകർത്തു.
വിവിധ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിയമം ചുമത്തി പലരെയും അറസ്റ്റുചെയ്യുന്നുവെന്നും ഇത് ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിനെതിരാണെന്നും ആർച്ച് ബിഷപ്പ് തുറന്നടിച്ചു. വിഷയം ഉന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്സഭ സ്പീക്കർ, രാജ്യസഭ ചെയർമാൻ തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുകൂല പ്രതികരണമുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ നിഷേധാത്മക നിലപാട് വെടിഞ്ഞ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രഹിന്ദുത്വ ശക്തികൾ നടത്തുന്ന ക്രൈസ്തവ വേട്ടയ്ക്കെതിരെ ഫെബ്രുവരിയിൽ ഡൽഹിയിൽ എൺപതോളം സഭകളും സംഘടനകളും നടത്തിയ പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചയാളാണ് ആർച്ച് ബിഷപ്പ് ഭരണികുളങ്ങര.















