.jpg)
അഗർത്തല> ‘‘ഞാൻ ജോലിചെയ്യുന്ന തേയിലത്തോട്ടം അടച്ചുപൂട്ടലിന്റെ വക്കിലാണ്. വല്ലപ്പോഴുമാണ് പണി. കൂലി കിട്ടിയാലായി. തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നത്. ഇപ്പോൾ തൊഴിലുറപ്പും നിലച്ചു’’–-നരേന്ദ്രപുർ തേയിലതോട്ടത്തിലെ ജീവനക്കാരൻ കിഷോർ ഭൗമിജ് പറഞ്ഞു. ബിജെപി വന്നശേഷം തോട്ടങ്ങളിൽ ട്രേഡ് യൂണിയൻ പ്രവർത്തനം നിരോധിച്ചതായി മറ്റൊരു തൊഴിലാളി മിന്റു മുണ്ട പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ, വോട്ട് ചെയ്യാൻ പോകരുതെന്ന് ബിജെപിക്കാർ വീടുകളിലെത്തി ഭീഷണിപ്പെടുത്തി. പിന്നീടുവന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി ഒഴികെയുള്ള പാർടികളെ പത്രിക നൽകാൻ അനുവദിച്ചില്ല. പൊലീസിന് പരാതി നൽകിയിട്ടും ഫലമില്ല. 16ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്രാമീണർ ഒന്നടങ്കം വോട്ട് ചെയ്യും–– മിന്റു മുണ്ട പറഞ്ഞു.
പടിഞ്ഞാറൻ ത്രിപുരയിലെ ഖയേർപുരിൽ വിശാലമതനിരപേക്ഷ സഖ്യത്തിന്റെ റാലിയിൽ പങ്കെടുത്ത തൊഴിലാളികൾക്ക് പറയാനുള്ളത് ബിജെപി ഭരണം തകർത്തെറിഞ്ഞ ജീവിതത്തിന്റെ കഠിന അനുഭവങ്ങൾ. തേയിലത്തോട്ടത്തിൽ താൽക്കാലിക തൊഴിലാളിയായ നരേഷ് ടാന്റി വീട്ടുവളപ്പിലെ കുളത്തിൽ വളർത്തിയിരുന്ന പതിനായിരക്കണക്കിന് രൂപയുടെ മത്സ്യം ബിജെപിക്കാർ കൊള്ളയടിച്ചു. പറമ്പിലുണ്ടായിരുന്ന കുന്നിടിച്ച് മണ്ണ് കൊണ്ടുപോയി വിറ്റു. വീട്ടിലെ ടെലിവിഷൻപോലും അവർ കവർന്നു. അമർപുർ, കർബൂക്ക്, ബീർചന്ദ്രമാനു, ശാന്തി ബസാർ എന്നിവിടങ്ങളിലെ കോൺഗ്രസ് പ്രവർത്തകർക്കും പങ്കിടാനുള്ളത് ബിജെപി അതിക്രമത്തിന്റെ സമാന അനുഭവങ്ങൾ.
സഹകരണമേഖലയിൽ ഫലപ്രദമായി പ്രവർത്തിച്ചുവന്ന തേയിലത്തോട്ടങ്ങളുടെ നിയന്ത്രണം ബിജെപി സർക്കാർ പിടിച്ചെടുത്തതോടെ അഴിമതി മാത്രമായി മിച്ചം. അഗർത്തലയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള സിംമ്ന മേഖലയിലെ എല്ലാ തേയിലത്തോട്ടങ്ങളുടെയും സ്ഥിതി ഇതാണ്. കേന്ദ്രസർക്കാരിന്റെ റബർനയവും സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വവും ചേർന്ന് റബർ മേഖലയെയും തകർത്തു. സംസ്ഥാനത്ത് ചെറുകിട കർഷകരാണ് റബർ മേഖലയിലുള്ളത്. റബറിന്റെ വിലയിടിവ് കാരണം നഷ്ടം കുമിഞ്ഞുകൂടുകയാണെന്ന് കർഷകർ പറഞ്ഞു. ത്രിപുരയിൽ പ്രചാരണം നടത്തുന്ന പ്രധാനമന്ത്രിയും സഹപ്രവർത്തകരും ഇത്തരം വിഷയങ്ങളിൽ മൗനത്തിലാണ്.















