Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

ഇന്ത്യയിലെ ആഫ്രിക്ക…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം അഞ്ചാംഭാഗം

by News Desk
January 20, 2023
in TRAVEL
0
ഇന്ത്യയിലെ-ആഫ്രിക്ക…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-അഞ്ചാംഭാഗം
0
SHARES
46
VIEWS
Share on FacebookShare on TwitterShare on Whatsapp

ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകളുടെ രണ്ടാംഭാഗം വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ ആറുഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

നൂറുകണക്കിന് മാവുകൾ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. ആ ദിവസത്തെ പ്രഭാതം തുടങ്ങിയത് ഒരേ പ്രായത്തിലുള്ള ഒരുപാട് മാവുകൾ പൂവിട്ട് നിൽക്കുന്നത് കണ്ടാണ്. നവാബ് മാരുടെ സൈനികരാണ് ബലോചികൾ. മഹാരാജാക്കൻമാരുടെ പട്ടാളമായിരുന്ന കേരളത്തിലെ നായർ പടയെപ്പോലെ. ആകാരത്തിലും കാഴ്ചയിലും സാമ്യർ. വിഭജന കാലത്ത് നിരവധി ബലോചികൾ പാക്കിസ്ഥാനിലേക്ക് പോയി. കുറേപേർ പോകാൻ വിസമ്മതിച്ച് ജൻമനാട്ടിൽ നിന്നു. അങ്ങിനെ ഇന്ത്യയെ സ്നേഹിച്ച് പിറന്ന മണ്ണിൽ ജീവിക്കാൻ തീരുമാനിച്ച കുടുംബങ്ങളുടെ പിൻമുറക്കാരിൽ ഒരാളാണ് കാഡിയയിലെ തൻവീർ ബലോച്. നന്നായി ഇംഗ്ലീഷ് സംസാരിക്കും. മൂത്ത മകൾ എംബിബിഎസ് കഴിഞ്ഞ് ഓങ്കോളജിക്ക് പഠിക്കുന്നു. ഭാര്യ അസ്മക്കും ഇംഗ്ലീഷ് നന്നായി വഴങ്ങും. രണ്ടാമത്തെ മകൾ എം.ബി.എക്കാരിയാണ്. തൻവീർ നല്ല കാഴ്ചപ്പാടുള്ളയാളാണ്. നൂറു കണക്കിന് ഭൂമിയുടെ ഉടമസ്ഥൻ. വ്യാവസായികാടിസ്ഥാന ത്തിലുള്ള മാമ്പഴ കൃഷിയിൽ ശ്രദ്ധയൂന്നിയ ബഡാ കർഷകൻ. ഗ്രാമത്തിലെ പ്രമാണി. സമ്പന്ന കുടുംബാംഗം. മൂന്ന് സ്കൂളുകൾക്ക് ഭൂമിയും ബിൽഡിംഗും ഉൾപ്പടെയുള്ള സൗകര്യങ്ങൾ നാട്ടുകാർക്ക് സംഭാവന നൽകിയ വ്യക്തി. അതിൽ ഒരു വിദ്യാലയം ഏറ്റെടുത്ത് നടത്തുന്നത് ബഷീർ നിസാമിയാണ്.

മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് നൽകുന്നവരെ വൈജ്ഞാനിക സ്ഥാപനങ്ങൾ ഏൽപ്പിക്കാനാണ് ക്രാന്തദർശിയായ തൻവീർ ബലോചിക്ക് താൽപര്യം. യു.പിയിൽ നിന്ന് വരുന്ന മൗലാനമാരോട് അദ്ദേഹത്തിന് തീരെ യോജിപ്പില്ല. അവർ മതപഠനമേ പ്രോൽസാഹിപ്പിക്കുന്നുള്ളൂ. കേവല മദ്രസ്സാ വിദ്യാഭ്യാസം കൊണ്ട് മാത്രം പുതിയ കാലത്ത് കാര്യമില്ലെന്ന പക്ഷക്കാരനാണ് തൻവീർ ഭായ്. പള്ളികളിലും മദ്രസ്സകളിലും ജോലി ചെയ്യാമെന്നല്ലാതെ മറ്റെവിടെ അവർക്ക് ജോലി കിട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നു. ഭൗതിക വിദ്യാഭ്യാസവും കൂടി സ്വയത്തമാക്കുന്നവർക്ക് ലക്ഷോപലക്ഷം അവസരങ്ങളുണ്ട്. അതിന് കൂടി കുട്ടികളെ പ്രാപ്തമാക്കണം. ഗുജറാത്തിൽ മുസ്ലിങ്ങൾ നടത്തുന്ന ഒരുപാട് മത സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ സ്കൂളുകളും കോളേജുകളും വിരലിലെണ്ണാവുന്നതേ ഉള്ളൂ. ഈ സ്ഥിതി മാറണം. മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് നൽകുന്നവരെ പ്രോൽസാഹിപ്പിക്കാനാണ് തനിക്ക് ഇഷ്ടം. തൻവീർ നയം വ്യക്തമാക്കി.

തൻവീർ ബലോചിക്കൊപ്പം

തൻവീർ ബലോചിക്കൊപ്പം

നേരത്തെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. കോൺഗ്രസ്സിന്റെ ജില്ലാ ഭാരവാഹിത്വം വരെ അലങ്കരിച്ചു. കഴിഞ്ഞ പത്തു വർഷമായി കൃഷിയിലാണ് ശ്രദ്ധ. രാഷ്ട്രീയം മടുത്തത്രെ. എന്തേ കാരണമെന്ന് ചോദിച്ചു. “പൊങ്ങുതടികൾ പോലെ ഒഴുകുകയാണ് എല്ലാവരും. നിലപാടുകളില്ല”. തൻവീറിന്റെ ആറ്റിക്കുറുക്കിയ വാക്കുകൾ. അദ്ദേഹം തുടർന്നു: “ഗുജറാത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ലോകത്തെല്ലായിടത്തും നടക്കുന്നതിന്റെ സ്വാഭാവിക തുടർച്ചയായി കണ്ടാൽ മതി. അതിനപ്പുറത്തേക്ക് ആർക്കും ദിവ്യത്വം കൽപ്പിക്കേണ്ട കാര്യമില്ല. വംശഹത്യാ നാളുകളിൽ അദ്ദേഹം താമസിക്കുന്ന പ്രദേശങ്ങളിലൊന്നും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കാലങ്ങളായി മതവൈരമില്ലാതെ ജീവിക്കുന്നവരാണ് തന്റെ നാട്ടുകാർ”. അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്തുള്ള കരിമ്പിൻ തോട്ടം കണ്ടപ്പോൾ അവിടെയൊന്നിറങ്ങാൻ മോഹമുദിച്ചു. എന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ്, കരിമ്പിൻ തോട്ടത്തിൽ നിന്ന് കരിമ്പ് വെട്ടി തിന്നണമെന്ന്. വിവരം തൻവീർ ഭായിയോട് ഉണർത്തി. ഉടൻ അദ്ദേഹം കരിമ്പിൻ തോട്ടക്കാരനെ വിളിപ്പിച്ചു. അയാൾ ഞങ്ങൾക്ക് പാകമായ കരിമ്പ് വെട്ടി കഷ്ണങ്ങളാക്കി തന്നു. അത് കടിച്ച് വലിച്ച് കഴിച്ചു. കുടുംബസമേതം കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. ഞങ്ങൾ സ്വാഗതം ചെയ്തു. അദ്ദേഹത്തോടും ഭാര്യയോടും യാത്ര പറഞ്ഞിറങ്ങി.

ബംനാസ വനത്തിൽ നിന്ന് ഗീർസാസൻ കാട്ടിലേക്കുള്ള വഴി മദ്ധ്യെ ജാംബൂർ എത്തിയപ്പോൾ ആഫ്രിക്കക്കാരെന്ന് തോന്നിക്കുന്ന സ്ത്രീകളെയും കുട്ടികളെയും കണ്ടു. ഇത് ഞങ്ങളിൽ ജിജ്ഞാസയുണർത്തി. അവർ വിറകുകൾ ശേഖരിക്കുകയാണ്. കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോൾ വഴിയരികിലെ ദർഗ്ഗ ശ്രദ്ധയിൽ പെട്ടു. ഒന്നും നോക്കാതെ അവിടെ ഇറങ്ങി. ആഫ്രിക്കക്കാരുടെ തലമുടിക്ക് സമാനമായ മുടിയും കറുത്ത നിറവുമുള്ള മനുഷ്യർ. ആദിവാസികളല്ല താനും. എങ്ങിനെയാണ് ഇവരെല്ലാം ഇവിടെ എത്തിയതെന്ന് അറിയാൻ ആവേശമായി. ദർഗ്ഗയുടെ മേൽനോട്ടക്കാരൻ ചരിത്രത്തിന്റെ ഏടുകൾ ചികഞ്ഞു. സുൽത്താൻ ഭരണകാലത്ത് യുദ്ധങ്ങൾക്കായി ആഫ്രിക്കയിൽ നിന്ന് ഇറാഖ് വഴി എത്തിയ യോദ്ധാക്കളിൽ ഒരുപറ്റം തിരിച്ചു പോകാതെ ഇവിടെത്തന്നെ നിന്നു. അവരുടെ പിൻമുറക്കാരാണ് ഇവിടെയുള്ള 600 കുടുംബങ്ങൾ. പട്ടാളക്കാരുടെ കൂടെ അന്ന് വന്നവരിൽ ഒരു സൂഫി കുടുംബവും ഉണ്ടായിരുന്നു, നജ്ജാഷി പീർ. അദ്ദേഹം മരണപ്പെട്ടപ്പോൾ ദേശവാസികൾ ദർഗ്ഗ പണിതു. നാനാജാതി മതസ്ഥരാണ് ആഗ്രഹ സഫലീകരണത്തിന് ഇവിടെ എത്താറുള്ളത്. ഞങ്ങൾ അവിടെയെല്ലാം ചുറ്റിക്കണ്ടു. ദർഗ്ഗയിലേക്ക് ആര് കയറുകയാണെങ്കിലും തൊപ്പി ധരിക്കുകയോ മുണ്ട് കൊണ്ടോ തൂവ്വാല കൊണ്ടോ തല മറക്കുകയോ ചെയ്യണം. അതാണ് അവിടുത്തെ രീതി. അദ്ദേഹം എന്നെ തൊപ്പി അണിയിച്ചു. രഞ്ജിത്തും പ്രജീഷും അവരുടെ കയ്യിലുള്ള തൂവാല തലയിലിട്ടു. ദർഗ്ഗയുടെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ സാധാരണത്തെ പോലെ ആൾതിരക്കില്ല. പീറിന്റെ ഖബറിടം ഭൂമിക്ക് താഴെയാണ്. കോണിപ്പടികൾ ഇറങ്ങിപ്പോകണം. അതേ സ്ഥാനത്ത് മുകളിലും പ്രതീകാത്മക ഖബർ കെട്ടിയുയർത്തി ഉണ്ടാക്കിയിട്ടുണ്ട്.

രാത്രികാലങ്ങളിൽ കടുവകൾ ചുറ്റുമതിലിന്റെ പടി കടന്ന് ദർഗ്ഗയുടെ പ്രധാന കവാടത്തിന് മുന്നിൽ അൽപ സമയം തലതാഴ്ത്തി നിന്ന് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ദർഗ്ഗയുടെ സൂക്ഷിപ്പുകാരൻ ഞങ്ങളെ കാണിച്ചു. വർഷത്തിൽ ഒന്നും രണ്ടും തവണ ഇത് പതിവാണത്രെ. രണ്ട് മൂന്ന് ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ സൂക്ഷിച്ചത് ഞങ്ങൾ കണ്ടു. ആളുകളെ ഇതുവരെ ഉപദ്രവിച്ചിട്ടേയില്ലെന്നും അയാൾ അതിശയോക്തിയോടെ പറഞ്ഞു. 2002 ലെ കലാപ കാലത്ത് ഒരു പ്രശ്നവും ഇവിടെ ഉണ്ടായിട്ടില്ലെന്നും പ്രദേശത്ത് നൂറ്റാണ്ടുകളായി ഹിന്ദു-

മുസ്ലിം ജനവിഭാഗങ്ങൾ മൈത്രിയിലാണ് കഴിയുന്നതെന്നും അന്വേഷിച്ചപ്പോൾ മനസ്സിലായി. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഒന്നുരണ്ടു പേരെ ദർഗ്ഗയുടെ മുറ്റത്ത് കാണാനിടയായി. രോഗ ശാന്തിക്കായി എത്തിയതാണത്രെ അവർ. ഗോത്ര വർഗ്ഗക്കാരെപ്പോലെ തോന്നിച്ച ഇവരിലെ സ്ത്രീകളെയും പരിചയപ്പെട്ടു. അവർ ദർഗ്ഗ സന്ദർശനത്തിന് വന്നതാണ്. ദൂരെനിന്ന് വരുന്ന സ്ത്രീകൾക്ക് താമസിക്കാൻ ദർഗ്ഗയുടെ സമീപം പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ദർഗ്ഗാ സന്ദർശനം കഴിഞ്ഞ് ചായ കുടിപ്പിച്ചേ അവർ ഞങ്ങളെ വിട്ടുള്ളൂ.

ഉച്ചഭക്ഷണം പോകുന്ന വഴിക്ക് തലാലയിലാണ് നിസാമി ഏർപ്പാടാക്കിയിരുന്നത്. തലാല മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സലിം നരേജ അദ്ദേഹത്തിന്റെ സുഹൃത്താണ്. പരമ്പരാഗത ഗുജറാത്തി താലി കിട്ടുന്ന ഹോട്ടലിന് മുന്നിൽ അദ്ദേഹം ഞങ്ങളെ കാത്ത് നിന്നിരുന്നു. ഗുജറാത്തി ഊണ് നന്നേ ബോധിച്ചു. തലാല ശാന്തമായ പ്രദേശമാണെന്നും വർഗ്ഗീയ ചേരിതിരിവ് തീരെ ഇല്ലെന്നും സലീം സൂചിപ്പിച്ചു. ഭക്ഷണ ശേഷം ഉച്ചക്ക് 3 മണിയോടെ ഗുജറാത്ത് സർക്കാരിന്റെ ടൂറിസം-ഫോറസ്റ്റ് വകുപ്പുകൾക്ക് കീഴിലുള്ള ജങ്കിൾ സഫാരിക്കായി ടിക്കറ്റ് കൗണ്ടറിലെത്തി.

ഗുജറാത്തിലെ ഗിർവനം കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് ഒറ്റ നോട്ടത്തിൽ തോന്നുക. വയനാട്ടിലെയും ഇടുക്കിയിലെയും പാലക്കാട്ടെയും നിലമ്പൂരിലെയും കാടുകൾ കണ്ട ഒരാൾക്ക് ഗിർവനം ഒരു വനമേ അല്ല. ഒരുതരം പൊന്തക്കാടുകൾ മാത്രം. ഒരേ പ്രായത്തിലുള്ള വണ്ണമില്ലാത്ത ചെറിയ മരങ്ങൾ ഒരുപോലെ വളർന്നു നിൽക്കുന്നു. ഉണങ്ങിയ വലിയ പുല്ലുകൾ എല്ലായിടത്തും പടർന്ന് കാടുകെട്ടിയിട്ടുണ്ട്. മാനുകളും, നീൽ ഗായിയും, മയിലുകളും, പരുന്തും കൂമനും നിർഭയം ‘കാട്ടിൽ’ വിഹരിക്കുന്നു. സിംഹങ്ങളെ വാഹനത്തിൽ നിന്ന് ഒരു തടസ്സമോ വേലിയോ ഇല്ലാതെ റോഡരികിൽ ഉച്ചയുറക്കത്തിൽ മുഴുകിയത് കണ്ടു. മൂന്ന് നാല് മീററർ അകലെ ഞങ്ങളുടെ ട്രക്ക് നിർത്തി. ഇടക്കിടെ കണ്ണുകൾ തുറന്ന് അശ്രദ്ധമായി അവ വാഹനത്തിനു നേരെ നോക്കി. വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് മൂന്ന് നാല് സിംഹങ്ങൾ വേറെയും കിടക്കുന്നത് ശ്രദ്ധിച്ചു. ഇത്രയുമടുത്ത് വേലിയോ ബാരിക്കേഡുകളോ ഇല്ലാതെ സിംഹങ്ങളെ കാണുന്നത് ജീവിതത്തിലാദ്യമാണ്.

സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ മനുഷ്യരെ അക്രമിക്കുകയും കൊന്ന് തിന്നുകയുമൊക്കെ ചെയ്ത പുളളിപ്പുലികളെ പാറക്കെട്ടുകളും ചെറിയ മരങ്ങളുമുളള വിസ്തീർണ്ണമുള്ള കുണ്ടിൽ വീതിവിസ്താരത്തിൽ ചുറ്റും അടിയിൽ നിന്ന് ഭിത്തികൾ തീർത്ത് പാർപ്പിച്ചത് ശ്രദ്ധേയമാണ്. മരത്തിന് മുകളിൽ കയറിക്കിടക്കുന്ന പുലികളെയും കാണാം. ആൺപുലികളെയും പെൺപുലികളെയും പ്രത്യേകം പ്രത്യേകം സ്ഥലങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്.

ഗുജറാത്തിലൂടെ ഏതാണ്ട് 1500 കിലോമീറ്റർ റോഡ് മാർഗ്ഗം കറങ്ങി.

എവിടെയും ആളുകൾ കശപിശ കൂടുന്നതോ ബഹളം വെക്കുന്നതോ കാണാനായില്ല. പ്രധാന റോഡുകൾ നല്ലൊരു ശതമാനവും ഗതാഗത യോഗ്യമാണ്. സമാധാന പ്രേമികളായ ഗുജറാത്തികളെ ഇല്ലാകഥകൾ പ്രചരിപ്പിച്ച് കലാപകാരികളാക്കുന്നത് മതരാഷ്ട്രം സ്ഥാപിക്കാൻ കച്ചകെട്ടിയിറങ്ങിയ സംഘ് പരിവാരങ്ങളാണ്. അതിൽ നിന്ന് ഗുജറാത്തിന് മൂക്തമാകാനായാൽ ആ നാട് രക്ഷപ്പെടും. ഭരണക്കാർ വർഗ്ഗീയത ഉപേക്ഷിച്ച് മതനിരപേക്ഷതയെ നെഞ്ചോട് ചേർക്കണം. നല്ല മനുഷ്യരും നല്ല ഭരണകൂടവും ഏതൊരു നാടിന്റെയും സ്വപ്നമാണ്. ഗിർസാസണിൽ ഹിന്ദു-മുസ്ലിം അകൽച്ചയില്ലെന്നാണ് ഞങ്ങളെ വഴികാട്ടിയ മുസ്ലിം സഹോദരി സൈതൂൻ ബെഹൻ പറഞ്ഞത്. കാട്ടിലെ വിശേഷങ്ങൾക്കൊപ്പം നാട്ടിലെ വിശേഷങ്ങളും അവർ പങ്കുവെച്ചു. സിംഹം ആയുസ്സിൽ 3 പ്രാവശ്യമേ പ്രസവിക്കാറുള്ളൂ. നാല് മാസമാണ് ഗർഭ ദൈർഘ്യം. സിംഹത്തിന്റെ അലർച്ച രണ്ട് കിലോമീറ്റർ ദൂരെ കേൾക്കും. സിംഹത്തിന് ഒരുനേരം 35 കിലോ ബീഫിറച്ചിയാണ് കൊടുക്കാറ്. പിന്നെ ആറു ദിവസത്തിന് ഭക്ഷണം വേണ്ട. സൈതൂൻ ബെഹൻ ഒരു ശാസ്ത്രജ്ഞയെപ്പോലെ ആധികാരികമായി കാട്ടുവർത്തമാനങ്ങൾ പങ്കുവെച്ചു. ഞങ്ങൾ വാപൊളിച്ചിരുന്നു.

നവാബുമാരുടെ ഭരണ തലസ്ഥാനമായിരുന്ന ജുനഗഡിലേക്കാണ് വൈകുന്നേരത്തോടെ പുറപ്പെട്ടത്. ജുനഗഡ് എന്ന വാക്കിന്റെ അർത്ഥം ”പഴയ കോട്ട” എന്നാണ്. മാരണം അഥവാ കൂടോത്രം നടത്തുന്ന സന്യാസിമാരുടെ നാടെന്നും ജുനഗഡ് അറിയപ്പെടുന്നു. ജുനഗഡിന് ചുറ്റുമുള്ള മലനിരകളുടെ മുകളിലാണത്രെ മന്ത്രവാദികളുടെ ആവാസ കേന്ദ്രം. മാരണം ചെയ്യിക്കാനും ചെയ്ത കൂടോത്രം ദുർബലമാക്കാനും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അന്ധവിശ്വാസികൾ ഇവിടെ വരാറുണ്ടെന്നാണ് പരക്കെയുള്ള സംസാരം. മധ്യകാല നവാബ് ഭരണത്തിന്റെ ചരിത്രാവശിഷ്ടങ്ങളുടെ പ്രതാപം മങ്ങാത്ത നഗരമാണ് ജുനഗഡ്. ഗുജറാത്തിലെ ഏഴാമത്തെ പ്രധാന പട്ടണം. ജുനഗഡ് ജില്ലാ ആസ്ഥാനവും കൂടിയാണ്. അഹമ്മദാബാദിൽ നിന്ന് 355 കിലോമീറ്റർ ദൂരമുണ്ട്. പഴയ കെട്ടിടങ്ങളും കോട്ടകളും കൊണ്ട് നിറഞ്ഞ നഗരം. വിഭജനകാലത്ത് വലിയ രക്തച്ചൊരിച്ചിലുകൾക്ക് സാക്ഷിയായതിന്റെ ദു:ഖം ഓരോ കോണിലും തളം കെട്ടി നിൽക്കുന്ന പോലെ. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നഗരവും കൂടിയാണിത്. ഗീർനാർ കുന്നുകളുടെ അടിവാരത്താണ് ജുനഗഡ് സ്ഥിതി ചെയ്യുന്നത്. 1948 ഫെബ്രുവരിയിൽ നടന്ന ഒരു ഹിതപരിശോധനയെ തുടർന്നാണ് ജുനാഗധ് ഇന്ത്യയുടെ ഭാഗമായത്. തുടർന്ന് നവാബ് പാക്കിസ്ഥാനിലേക്ക് ഓടിപ്പോയി. അതോടെ അവരുടെ സ്വത്തെല്ലാം സർക്കാരിന്റെതായി.

ജുനഗഡിലെ നവാബ് മെഹ്ബത്ത് ഖാൻ രണ്ടാമന്റെ ശവകുടീരം

ജുനഗഡിലെ നവാബ് മെഹ്ബത്ത് ഖാൻ രണ്ടാമന്റെ ശവകുടീരം

നവാബ് മെഹ്ബത്ത് ഖാൻ രണ്ടാമന്റെ ശവകുടീരം ജുനഗഡിലെ പ്രധാന കാഴ്ചയാണ്.”ജുനഗഡ്” ശൈലിയിൽ നിർമ്മിച്ച ഈ ശവകുടീരം പാശ്ചാത്യ ഇന്ത്യൻ വാസ്തുശിൽപ ചാരുത പ്രതിഫലിപ്പിക്കുന്നതാണ്. യൂറോപ്യൻ- ഗോതിക്ക് നിർമ്മാണ രീതിയും ഇതിൽ അവലംബിച്ചിട്ടുണ്ട്. ഹിന്ദു-ഇസ്ലാമിക്- പാശ്ചാത്യ നിർമ്മാണ കലകളുടെ മേളനമാണ് ഈ “മഖ്ബറ”. നവാബിന്റെ വലംകയ്യായിരുന്ന ദിവാൻ ബഹാവുദ്ദീൻ ഭായിയുടെ ശവകുടീരവും ഇതിന്റെ തൊട്ടടുത്താണ്. ഇസ്ലാമിക്-ഹിന്ദു വാസ്തുവിദ്യകളുടെ ഇഴകിച്ചേരൽ മക്ബറയുടെ നിർമ്മാണത്തിൽ പ്രകടമാണ്. പത്തൊൻപതാം നൂറ്റാണിലെ ബാബി നവാബുമാരുടെ ജുനഗഡിലെ ദിവാനായി സേവനമനുഷ്ഠിച്ച ആളാണിദ്ദേഹം. ഈ രണ്ട് ശവകുടീരങ്ങൾക്കരികിലാണ് ജുനഗഡിലെ പ്രസിദ്ധമായ ജുമാ മസ്ജിദ് തല ഉയർത്തി നിൽക്കുന്നത്. ജുന ഗഡിലെ ഏറ്റവും മനോഹരമായ ദൃശ്യ വിസ്മയങ്ങളാണിത്. കേന്ദ്ര പുരാവസ്തു വകുപ്പ് കോടിക്കണക്കിന് രൂപയാണത്രെ ഇതിന്റെ നവീകരണ പ്രവൃത്തികൾക്കായി നീക്കിവെച്ചിരിക്കുന്നത്. പണി നടക്കുന്നതിനാൽ രണ്ട് ശവകുടീരങ്ങളിലേക്കും സന്ദർശകരുടെ പ്രവേശനം താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.

സിപിഐ എം ജുനഗഡ് ജില്ലാ കമ്മറ്റി ഓഫീസിൽ

സിപിഐ എം ജുനഗഡ് ജില്ലാ കമ്മറ്റി ഓഫീസിൽ

യാത്രക്കിടയിൽ യാദൃശ്ചികമായി ക്കണ്ട ജുനഗഡ് സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസിൽ കയറി പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ ബട്ടുക്ക് മക്വാനയെ പരിചയപ്പെട്ടു. ഉടനെ അദ്ദേഹം മറ്റു സഹപ്രവർത്തകരെ വിളിച്ചു വരുത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ ജിഷാനും പ്രദേശത്തെ പാർട്ടി നേതാക്കളും ഉടനെ എത്തി. ബട്ടൂക്കും ജിഷാനും ഗുജറാത്തിലെ വർത്തമാന രാഷ്ട്രീയം സംക്ഷിപ്തമായി വിവരിച്ചു. 2002 ലെ കലാപ കാലത്ത് ജുനഗഡിലെ മുസ്ലിം മത സ്ഥാചനങ്ങളും മുസ്ലിങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും സംഘപരിവാറുകാർ തകർത്തിരുന്നു. അതിനെ ചോദ്യം ചെയ്തു എന്ന പേരിൽ സിപിഐ എം ന്റെ ഓഫീസും അക്രമികൾ അടിച്ചു തകർത്തു. ഗുജറാത്തിൽ ന്യൂനപക്ഷങ്ങൾ വിശിഷ്യ മുസ്ലിങ്ങൾ അരക്ഷിതമായാണ് ജീവിക്കുന്നതെന്നും പോലീസ് സ്റ്റേഷനുകളിലും സർക്കാർ ഓഫീസുകളിലും അവർ രണ്ടാം തരം പൗരൻമ്മാരെ പോലെയാണ് ഗണിക്കപ്പെടുന്നതെന്നും അഡ്വ: ജിഷാൻ അമർഷത്തോടെ പറഞ്ഞു. ജുനഗഡിലെ പഴയ തെരുവുകളും ജുമാ മസ്ജിദും അവർ ഞങ്ങളെ കാണിച്ചു. പൗരാണിക പ്രതാപം ഉറങ്ങിക്കിടക്കുന്ന ജുനഗഡിൽ നിന്ന് മുഗൾ ഭക്ഷണവും കഴിപ്പിച്ചാണ് സഖാക്കൾ ഞങ്ങളെ യാത്രയാക്കിയത്.

രാജ്ഘോട്ടിലേക്കുള്ള വഴിമദ്ധ്യെ ഗോണ്ടലിൽ എത്തിയപ്പോൾ ബഷീർ നിസാമി വലിയ ഒരു മാർക്കറ്റ് സന്ദർശിച്ചാൽ നന്നാകുമെന്ന് പറഞ്ഞു. (APMC (Agriculture Products Marketing Committee) എന്നെഴുതിയ വലിയ ഒരു ബോർഡിനടുത്ത് കാറ് നിർത്തി. നിരവധി ലോറികളാണ് അതിന്റെ മുമ്പിൽ ക്യു നിൽക്കുന്നത്. ഉള്ളിലേക്ക് കയറി നോക്കിയപ്പോൾ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ വലിയ ഒരു ലോകം. വാഹനത്തിൽ തന്നെ എല്ലാം ചുറ്റിക്കണ്ടു. ഏക്കർ കണക്കിന് സ്ഥലത്ത് പടുകൂറ്റൻ ഓഡിറ്റോറിയങ്ങൾ പോലെ നീണ്ട വലിയ ഹാളുകൾ. ഓരോന്നിനും പ്രത്യേക നമ്പറുകളുണ്ട്. ചുറ്റുപ്രദേശത്തുള്ള കർഷകർ അവരുടെ ഉൽപന്നങ്ങൾ നേരിട്ട് കൊണ്ടുവന്ന് മൊത്തക്കച്ചവടക്കാർക്ക് വിൽക്കുന്നത് ഇവിടെ വെച്ചാണ്. ആയിരക്കണക്കിന് ചാക്ക് ഉള്ളി, വെളുത്തുള്ളി, ഗോതമ്പ്, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളാണ് ലോറികളിൽ ലോഡ് ചെയ്യാനായി സംഭരിച്ച് വെച്ചിരിക്കുന്നത്. അത് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഇവിടുന്ന് കയറ്റിപ്പോകും. കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കി ഉൽപന്നങ്ങൾ വിൽക്കാൻ ഗുജറാത്തിൽ ഉണ്ടാക്കിയ സംവിധാനമാണിത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഇരുപതോളം സമാന മാർക്കറ്റുകൾ സർക്കാർ സ്ഥാപിച്ചിട്ടുണ്ടെന്ന് അവിടെ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു.

കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുത്ത് സ്ഥാപിച്ച് കൊണ്ടിരിക്കുന്ന ആഴ്ചച്ചന്തകൾ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാൻ അവസരമൊരുക്കുന്ന കാര്യം ഞാനോർത്തു. ഉപഭോക്താവിന് ഇടനിലക്കാരില്ലാതെ നേരിട്ട് സാധനങ്ങൾ വാങ്ങാൻ കഴിയണം. അതിനുള്ള വികേന്ദ്രീകൃത സംവിധാനമാണ് കേരളത്തിൽ പ്രായോഗികമാവുക. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി നടക്കുന്ന ഗുജറാത്തിൽ അജങഇ യാണ് പ്രായോഗികം. മൊത്ത വിപണന കേന്ദ്രം സന്ദർശിച്ച് മടങ്ങുമ്പോൾ രാത്രി വൈകിയിരുന്നു. തിരുവനന്തപുരത്ത് ജി.എ.ഡി യിൽ നിന്ന് ബുക്ക് ചെയ്തതനുസരിച്ച് രാജ്ഘോട്ടിലെ ആൾതിരക്കുള്ള മേഖലയിലെ സർക്കാർ അതിഥി മന്ദിരത്തിൽ എത്തി. രാജകീയ പ്രൗഢിയുള്ള കെട്ടിടം. പൂന്തോട്ടമുൾപ്പടെ ഏക്കർ കണക്കിന് സ്ഥലം. നല്ല സൗകര്യമുള്ള വിശാലമായ റൂം. ഒരു ദിവസത്തേക്ക് 1200 രൂപയാണ് വാടക. ദീർഘയാത്രയും തുറന്ന ട്രക്കിലെ കാട്ടുസവാരിയും കഴിഞ്ഞ് എത്തിയതിനാൽ അൽപം ക്ഷീണമുണ്ടായിരുന്നു. ഉറക്കം പൊടുന്നനെ വന്ന് കൺപോളകളെ പതുക്കെ താഴ്ത്തി. പിറ്റേന്ന് രാവിലെ ചുറ്റുപാടുകൾ നിരീക്ഷിച്ചപ്പോൾ റസ്റ്റ് ഹൗസിന് ഒരു രാജബന്ധം മണത്തു. താഴെപ്പോയി അന്വേഷിച്ചു. ഊഹം തെറ്റിയില്ല. ജുനഗഡ് നവാബിന്റെ ഒഫീഷ്യൽ വിശ്രമ മന്ദിരമാണ് പിൽക്കാലത്ത് റസ്റ്റ് ഹൗസാക്കി മാറ്റിയത്. നവാബിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഗ്ലാസ്സുകളും സ്പൂണുകളുമെല്ലാം അവിടെ രണ്ട് ചില്ലിട്ട അലമാരകളിലായി സൂക്ഷിച്ചിട്ടുണ്ട്. ജണഉ റസ്റ്റ് ഹൗസ് കേവലമൊരു വിശ്രമ മന്ദിരമല്ല ഒരു ചെറിയ മ്യൂസിയം തന്നെയാണ്.

(ആറാം ഭാഗത്തോടെ അവസാനിക്കും)

Previous Post

വനംവകുപ്പ്‌ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻശ്രമം: കോണ്‍ഗ്രസ്‌ സംഘടന നേതാവിനെതിരെ കേസ്‌

Next Post

കാലാവസ്ഥ ഉച്ചകോടി “കോപ്28′ ലോഗോ പ്രകാശനം ചെയ്‌തു

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
കാലാവസ്ഥ-ഉച്ചകോടി-“കോപ്28′-ലോഗോ-പ്രകാശനം-ചെയ്‌തു

കാലാവസ്ഥ ഉച്ചകോടി "കോപ്28' ലോഗോ പ്രകാശനം ചെയ്‌തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.