ദോഹ
മെസിയെ തളച്ചാൽ അർജന്റീനയെ വീഴ്ത്താമെന്ന പൊതുരീതി മാറ്റിയെഴുതിയതാണ് അർജന്റീനൻ കോച്ച് ലയണൽ സ്കലോണിയുടെ വിജയം. മെസിക്കുള്ള പ്രാധാന്യം കുറയ്ക്കാതെ താരത്തിന് ബോക്സിനരികിലായി കൂടുതൽ സ്വാതന്ത്ര്യം നൽകിയും മധ്യനിരയിൽ റോഡ്രിഗോ ഡി പോളിന് നിർണായകസ്ഥാനം നൽകിയും സ്കലോണി അർജന്റീനയുടെ കളിശൈലി മാറ്റിയെഴുതി.
ഡി പോളിനൊപ്പം മധ്യനിരയിലെ പ്രധാനിയായിരുന്ന ജിയോവാനി ലൊ സെൽസോ പരിക്കുമൂലം ലോകകപ്പ് ടീമിൽനിന്ന് പുറത്തായിട്ടും സ്കലോണി തളർന്നില്ല. എയ്ഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരെസ്, ലിയാൻഡ്രോ പരദെസ്, മക് അലിസ്റ്റർ, എൺസോ ഫെർണാണ്ടസ് എന്നിവരെ ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് സ്കലോണിയുടെ നേതൃത്വത്തിൽ അർജന്റീനയുടെ കുതിപ്പ്. പ്രതിരോധത്തിൽ യുവതാരം ക്രിസ്റ്റ്യൻ റൊമേറോയുടെ സാന്നിധ്യവും ടീമിന് കരുത്താണ്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ അസാമാന്യ പ്രകടനവും മുതൽക്കൂട്ടാണ്.
മുൻ കോച്ച് ഹോർജെ സാമ്പവോളിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു സ്കലോണി. 2018 ലോകകപ്പിൽ ഫ്രാൻസിനോട് പ്രീക്വാർട്ടറിൽ തോറ്റതോടെ സാമ്പവോളി തെറിച്ചു. സഹപരിശീലകരായ സ്കലോണിയെയും പാബ്ലോ ഐമറെയും താൽക്കാലിക ചുമതലയേൽപ്പിച്ചു. സ്കലോണിയുടെ തുടക്കം നന്നായില്ല.
എന്നാൽ, 2018ൽ തകർന്നടിഞ്ഞ ടീമിനെ വിജയതീക്ഷ്ണയുള്ള ടീമായി വാർത്തെടുക്കാൻ സ്കലോണിക്കായി. മനോവീര്യം തകർന്ന മെസി ഉൾപ്പെടെയുള്ള താരങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്തു. 2019 കോപയിൽ മൂന്നാംസ്ഥാനത്തെത്തിയതോടെ അർജന്റീന കുതിപ്പ് തുടങ്ങി. ഇതിനിടെ പരിശീലകനായി പൂർണചുമതല കിട്ടി. 2019 സെമിയിൽ ബ്രസീലിനോട് കീഴടങ്ങിയശേഷം 36 കളികളിൽ തോൽവിയറിയാതെയാണ് ഖത്തറിലെത്തിയത്. ഇതിനിടെ 28 വർഷത്തെ കിരീടവരൾച്ച അവസാനിപ്പിച്ച് 2021ലെ കോപ്പ അമേരിക്കയും നേടി. ഇറ്റലിയെ വീഴ്ത്തി ഫൈനലിസിമ ട്രോഫിയിലും മുത്തമിട്ടു.
ലോകകപ്പ് ഫൈനലിൽ ഇടംപിടിച്ചിട്ടും സ്കലോണി ആഘോഷത്തിലല്ല. ഇനിയും ഒരു കടമ്പകൂടി കടക്കാനുണ്ടെന്നാണ് സ്കലോണിയുടെ പ്രതികരണം. കളത്തിലുള്ള മെസി അപകടകാരിയാണ്. എന്നാൽ, കളത്തിന് പുറത്തുള്ള സ്കലോണിയുടെ തന്ത്രങ്ങളാണ് എതിരാളികളെ കൂടുതൽ വിഷമിപ്പിക്കുന്നത്.















