ഒരു തോൽവിയിൽ എഴുതിത്തള്ളിയവർക്കുമുന്നിൽ അർജന്റീനയുടെ സംഘനൃത്തം. സംശയങ്ങളുടെ മുനമൂർച്ചകളെ പൂക്കളാക്കി ലയണൽ മെസിയും സംഘവും ലോകകപ്പിന്റെ കിരീടവേദിയിലേക്ക് കുതിച്ചെത്തി. ഇനി ഒരു കടമ്പകൂടി. ഞായറാഴ്ച രാത്രി ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ആ കളി.
ഒത്തിണക്കത്തിന്റെയും തളരാത്ത പോരാട്ടത്തിന്റെയും മറുപേരായിരുന്നു ക്രൊയേഷ്യ. കളിയെ ആദ്യം ലളിതമാക്കുകയും പിന്നെ സങ്കീർണമാക്കി എതിരാളികളെ അതിൽ കുരുക്കി തളർത്തുകയും ചെയ്യുന്ന ക്രൊയേഷ്യ. പക്ഷേ, ഇരച്ചുകയറിയ അർജന്റീനയുടെ മികവിൽ ആ കോട്ടയൊന്ന് ഉലഞ്ഞു. പിന്നെ തകർന്നടിഞ്ഞു. ലൂക്കാ മോഡ്രിച്ച് എന്ന വീരനായകനുപോലും അതിനെ തടയാനായില്ല. 2018ൽ ഇതേ മോഡ്രിച്ചിന്റെ സംഘം ഗ്രൂപ്പുഘട്ടത്തിൽ മൂന്ന് ഗോളിനുതന്നെയാണ് അർജന്റീനയെ അപമാനിതരാക്കിയത്. ആ നോവിൽനിന്നുള്ള മോചനംകൂടിയായി ലുസെയ്ലിൽ അർജന്റീനയുടെ മൂന്ന് ഗോൾ ജയം.
ബ്രസീൽ വീണ ക്രോട്ടുകളുടെ വലക്കെണിയിൽ കുടുങ്ങാതിരിക്കാൻ ലയണൽ സ്കലോണി പ്രത്യേകം ശ്രദ്ധിച്ചു. ആദ്യ അരമണിക്കൂർ കളം ഭരിച്ചത് ക്രൊയേഷ്യയാണ്. മെസി ശാന്തനായിരുന്നു. തിരക്കുകൂട്ടാതെ കളത്തിൽ ചുറ്റിക്കറങ്ങി. അവസരത്തിന് കാത്തിരുന്നു. എതിരാളിയെ അറിഞ്ഞാണ് അർജന്റീന കളി പിടിച്ചത്. മെസിയുടെ മിടുക്കും ജൂലിയൻ അൽവാരെസിന്റെ വേഗവും ക്രൊയേഷ്യൻ പ്രതിരോധം പൊളിച്ചു. മെസിക്കൊപ്പം അൽവാരെസ് നല്ലകൂട്ടായി. ഈ ഇരുപത്തിരണ്ടുകാരൻ രണ്ട് ഗോളടിച്ചു. അൽവാരെസിന്റെ വേഗത്തിനും ഊർജത്തിനുമുള്ള ഫലമാണ് അർജന്റീനയുടെ രണ്ടാംഗോൾ. മെസിയെ ഒറ്റപ്പെടുത്തി മുന്നേറ്റം തടയുകയായിരുന്നു ക്രൊയേഷ്യയുടെ ശ്രമം. അതിന് പ്രതിരോധക്കാരൻ യോസ്കോ ഗ്വാർഡിയോളിന് ചുമതലയും നൽകി. ആദ്യത്തെ 30 മിനിറ്റ് ഗ്വാർഡിയോൾ ചുമതല ഭംഗിയായി നിറവേറ്റി. പിന്നീട് മെസിയുടെ മാന്ത്രികതയിൽ വീണുപോയി.
സസ്പെൻഷനിലുള്ള മാർകോസ് അക്യൂനയ്ക്ക് പകരമെത്തിയ നിക്കോളാസ് താഗ്ലിയാഫിക്കോ ഞെട്ടിച്ചു. വശങ്ങളിൽ ചോർച്ചയില്ലാതെ മുന്നേറ്റത്തിൽ അതിവേഗത്തിൽ പന്തെത്തിക്കാൻ താഗ്ലിയാഫിക്കോയ്ക്ക് കഴിഞ്ഞു. മറുവശത്ത് നഹുവേൽ മൊളീനയും വേഗംകൊണ്ട് ക്രൊയേഷ്യൻ പ്രതിരോധത്തെ വശംകെടുത്തി.
.jpg)
മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ കളി നിയന്ത്രിച്ചു. ആദ്യ പകുതിയിൽ രണ്ട് ഗോൾ വീണിട്ടും ക്രൊയേഷ്യ പൊരുതി. ലൂക്കാ മോഡ്രിച്ചിലൂടെ തിരിച്ചുവരവിന് ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല. ആദ്യ രണ്ട് ഗോളിനും പ്രതിരോധത്തിന്റെ പിഴവാണ് വഴിയൊരുക്കിയത്. ബ്രസീലിനെതിരെ ക്വാർട്ടറിൽ മിന്നിയ ദെയാൻ ലോവ്റെനും സോസയും യുറാനോവിച്ചും ഗ്വാർഡിയോളുമൊക്കെ സെമിയിൽ നിറംമങ്ങി.
അർജന്റീനയുടെ ആറാം ഫൈനലാണ്. 1978ലും 1986ലും ജേതാക്കളായി. 2014, 1990, 1930 വർഷങ്ങളിൽ റണ്ണറപ്പ്. 2014 ഫൈനലിൽ ജർമനിയോട് അധികസമയത്ത് മരിയോ ഗോട്സേ നേടിയ ഗോളിന് തോറ്റു. 1990ൽ പശ്ചിമ ജർമനി ജയിച്ചു. ആന്ദ്രേ ബ്രഹ്മെയുടെ പെനൽറ്റി ഗോൾ. 1930ലെ ആദ്യ ലോകകപ്പ് ഫൈനലിൽ ഉറുഗ്വേ 4–-2ന് അർജന്റീനയെ തോൽപ്പിച്ചു.















