ഫത്തേഹാബാദ് (ഹരിയാന)> മോദി ഭരണത്തിൽ രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന അസ്വാഭാവിക സാഹചര്യമാണെന്ന് ദേവിലാൽ ജന്മവാർഷിക റാലിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സമ്പന്നരുടെ പട്ടികയിൽ 330–-ാമത് ആയിരുന്ന വ്യക്തി ഇപ്പോൾ മൂന്നാംസ്ഥാനത്താണ്. ബിജെപി ഭരണത്തിൽ കോർപറേറ്റുകൾ മാത്രമാണ് കൊഴുക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുകയാണ്. പൊതുമേഖലയെന്നത് രാജ്യത്തിന്റെ സ്വത്താണ്. ജനങ്ങളാണ് ഉടമകൾ. അവരുടെ അനുമതിയില്ലാതെയാണ് മേൽനോട്ടക്കാരൻ മാത്രമായ കേന്ദ്ര സർക്കാർ പൊതുമേഖല അപ്പാടെ വിറ്റഴിക്കുന്നത്. പൊതുസ്വത്ത് കൊള്ളയടിക്കുന്ന മേൽനോട്ടക്കാരനെ 2024ൽ നീക്കണം.
എക്കാലവും ശാന്തിക്കും സമാധാനത്തിനുമായി നിലകൊണ്ട നേതാവാണ് ദേവിലാൽ. സംഘപരിവാർ രാഷ്ട്രീയം വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമാണ്. രാജ്യത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ലക്ഷ്യം. സംഘർഷഭരിതമായ അന്തരീക്ഷം വികസനത്തെ പിന്നോട്ടടിപ്പിക്കും. ബിജെപി ഭരണം അവസാനിപ്പിക്കേണ്ടത് രാജ്യഭാവിക്ക് അത്യന്താപേക്ഷിതമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ദുരിതങ്ങളിൽ സാധാരണക്കാർ നട്ടംതിരിയുകയാണ്. ജനകീയ പ്രശ്നങ്ങൾക്കൊന്നും സർക്കാരിന് പരിഹാരമില്ല. ബിജെപിയുടെ വർഗീയഭരണം അവസാനിപ്പിക്കുകയെന്നതാണ് ദേശഭക്തരായ എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുക്കേണ്ട അടിയന്തര കടമ–- യെച്ചൂരി പറഞ്ഞു.