ഡെറാഡൂൺ> ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്റെ മകന്റെ റിസോർട്ടിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. അങ്കിത ഭണ്ഡാരി (19)യുടേത് മുങ്ങിമരണമാണെന്ന താൽക്കാലിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെയാണ് പൊലീസ് തെളിവുനശിപ്പിച്ചെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.
കേസിൽ ഒന്നാം പ്രതിയായ ബിജെപി നേതാവിന്റെ മകൻ പുൽകിത് ആര്യയുടെ റിസോർട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും കുടുംബം ചൂണ്ടിക്കാട്ടി. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലപാടെടുത്ത കുടുംബം പിന്നീട് അധികൃതരുടെ ഉറപ്പിൽ സംസ്കാരത്തിന് തയ്യാറായി. അങ്കിതയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡിൽ പ്രക്ഷോഭം ശക്തമായി. രോഷാകുലരായ നാട്ടുകാർ ബദ്രിനാഥ് ഹൈവേ ഉപരോധിച്ചു.
കേസിൽ നിർണായകമായ പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴികളും ഫോൺ രേഖകളും പുറത്തുവന്നു. കഴിഞ്ഞ 18ന് കാണാതായ ദിവസം അങ്കിത ഒന്നാം പ്രതി പുൽകിതിനും കൂട്ടുപ്രതികളായ റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, പുൽകിത് ഗുപ്ത എന്നിവർക്കൊപ്പം പുറത്തുപോയി. എന്നാൽ, തിരിച്ചുവന്നപ്പോൾ അങ്കിത കൂടെയില്ലായിരുന്നു. ഇവർ ഋഷികേശിലേക്കാണ് പോയതെന്നും തിരിച്ചുവരുന്ന വഴി അങ്കിതയെ കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. അങ്കിതയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.