ന്യൂഡൽഹി
സെപ്തംബർ 17 ‘ഹൈദരാബാദ് വിമോചനദിന’മായി ആചരിക്കാനുള്ള ബിജെപി തീരുമാനം വർഗീയവികാരം ഇളക്കിവിടുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നൈസാം കീഴടങ്ങുകയും ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാകുകയും ചെയ്തതിന്റെ വാർഷികം ‘മുസ്ലിംഭരണത്തിൽ’നിന്നുള്ള മോചനമായി ചിത്രീകരിക്കുന്നത് ചരിത്രം തിരുത്തലാണ്. ഭൂപ്രഭുത്വവാഴ്ചക്കെതിരെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ 1946ൽ തുടങ്ങിയ സായുധസമരമാണ് നൈസാംഭരണത്തിന്റെ അടിത്തറ ഇളക്കിയത്. ഹൈദരാബാദ് കമ്യൂണിസ്റ്റ്ഭരണത്തിൽ എത്തുന്നത് തടയാനാണ് 1948ൽ സേനാനടപടി ഉണ്ടായത്. ഈ വിമോചനത്തിന്റെ ഖ്യാതി ആർഎസ്എസ് അവകാശപ്പെടുന്നത് പരിഹാസ്യമാണ്. മഹാത്മാഗാന്ധി വധത്തെ തുടർന്ന് 1948 ഫെബ്രുവരി നാലുമുതൽ 1949 ജൂലൈ 11 വരെ ആർഎസ്എസ് നിരോധനത്തിലായിരുന്നു. 1948 സെപ്തംബർ 13ന് തുടങ്ങിയ സേനാനടപടിയെ തുടർന്ന് സെപ്തംബർ 17നാണ് നൈസാം കീഴടങ്ങിയത്. സായുധസമരത്തിൽ രക്തസാക്ഷികളായ എണ്ണമറ്റ പോരാളികളെ അനുസ്മരിച്ച് സിപിഐ എം ഈ ദിനം ആചരിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.