ന്യൂഡൽഹി
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ കൂറുമാറുമോയെന്ന് ആശങ്കയുള്ള സംസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി പ്രത്യേക നിരീക്ഷകരെ നിയമിച്ചു. മഹാരാഷ്ട്രയിൽ മല്ലികാർജുൻ ഖാർഗെയും രാജസ്ഥാനിൽ പവൻ കുമാർ ബൻസൽ, ടി എസ് സിങ് ദേവ്, ഹരിയാനയിൽ ഭൂപേഷ് ഭാഗെൽ, രാജീവ് ശുക്ല എന്നിവരാണ് എഐസിസി നിരീക്ഷകരായി എത്തുക. ഹരിയാനയിൽ അജയ് മാക്കനും രാജസ്ഥാനിൽ പ്രമോദ് തിവാരിയും മഹാരാഷ്ട്രയിൽ ഇമ്രാൻ പ്രതാപ്ഗഡിയുമാണ് ബിജെപിയിൽനിന്ന് ഭീഷണി നേരിടുന്ന കോൺഗ്രസ് സ്ഥാനാർഥികൾ.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിട്ടുള്ള ഉദയ്പുരിലെ പഞ്ചനക്ഷത്ര റിസോർട്ട് സന്ദർശിച്ചു. കോൺഗ്രസിന്റെ 108 എംഎൽഎമാരിൽ 90 പേരാണ് റിസോർട്ടിലുള്ളത്. ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരിൽ ആറുപേർ ഞായറാഴ്ച മുഖ്യമന്ത്രിക്കൊപ്പം റിസോർട്ടിലെത്തി. ഇവർ ശനിയാഴ്ച ജയ്പുരിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഎസ്പിയിൽനിന്ന് കൂറുമാറിയെത്തിയ രാജേന്ദ്ര ഗുദ, സന്ദീപ് യാദവ്, വാജിബ് അലി, ലഖൻ മീണ എന്നിവരും ഗിരിരാജ് മലിംഗ, ഖിലാഡിലാൽ ബൈർവ എന്നീ എംഎൽഎമാരുമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉദയ്പുരിൽ എത്തിയത്. കോൺഗ്രസിന്റെ 12 എംഎൽഎമാരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തതയാണ്.
ഹരിയാനയിലും കോൺഗ്രസ് പ്രതിസന്ധി തുടരുകയാണ്. ബിജെപി റാഞ്ചുമോയെന്ന ആശങ്കയിൽ 31 എംഎൽഎമാരിൽ 28 പേരെ ഛത്തിസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റി. അജയ് മാക്കന് ജയിക്കാൻ കുറഞ്ഞത് 30 വോട്ടുവേണം. ഇടഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും എംഎൽഎയുമായ കുൽദീപ് ബിഷ്ണോയ് അടുത്തിടെ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യുപിക്കാരനായ ഇമ്രാൻ പ്രതാപ്ഗഢിയെ സ്ഥാനാർഥിയാക്കിയതിനെതിരെ മഹാരാഷ്ട്രയിലും പ്രതിഷേധമുണ്ട്. 44 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. ജയിക്കാൻ 42 വോട്ട് വേണം. ഒഴിവുള്ള ആറ് സീറ്റിൽ ബിജെപിക്ക് രണ്ടും എൻസിപിക്കും ശിവസേനയ്ക്കും ഓരോ സീറ്റിലും ജയം ഉറപ്പാണ്. ശേഷിക്കുന്ന രണ്ട് സീറ്റിൽ പ്രതാപ്ഗഢിക്ക് പുറമെ ശിവസേനയുടെയും ബിജെപിയുടെയും സ്ഥാനാർഥികളുണ്ട്. മഹാരാഷ്ട്രയിലും മഹാസഖ്യം എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുകയാണ്.















