മലപ്പുറം
കളിക്കളത്തിൽ നേർക്കുനേർ പോരാടാനിറങ്ങിയാൽ പിന്നെ ബിനോയ്ക്കും ബിബിക്കും ഇടയിൽ വീറും വാശിയും കൂടും. വ്യക്തിപരമായ സൗഹൃദത്തിന് ഇത് തടസ്സവുമല്ല. സെമിയിൽ നേർക്കുനേർ പോരിനിറങ്ങുന്ന കേരളത്തിന്റെയും കർണാടകയുടെയും പരിശീലകരായ ബിനോ ജോർജും ബിബി തോമസും പഴയ സഹപാഠികൾ. രണ്ടാളും തൃശൂർ ജില്ലക്കാരാണ്.
വർഷങ്ങൾക്കുമുമ്പ് തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലും ആലുക്കാസും ചേർന്ന് നടത്തിയ കോച്ചിങ് ക്യാമ്പിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. അവിടുന്ന് തുടങ്ങിയ സൗഹൃദമാണ്. ജോസഫ് റെയ്സിന് കീഴിലായിരുന്നു ഇവരുടെ തുടക്കം. പിന്നീട് തൃശൂർ സെന്റ് തോമസ് കോളേജിലും ഒരേ കാലയവളവിൽ പഠിച്ചു. ഒരുമിച്ചു കളിച്ചു. പരിശീലകരായപ്പോഴും സൗഹൃദത്തിന് ഒട്ടും കുറവുമില്ല. കേരളവും കർണാടകയും നേർക്കുനേർ ഇറങ്ങുബോൾ രണ്ടുപേരും പറയുന്നു ‘സൗഹൃദം വേറെ, കളി വേറെ. ജയംമാത്രമാണ് ലക്ഷ്യം’.
‘എല്ലാ പൂട്ടും പൊളിക്കും’
കേരള ടീം കാണികളെ നിരാശപ്പെടുത്തില്ലെന്ന് കോച്ച് ബിനോ ജോർജ് പറഞ്ഞു. എല്ലാ പൂട്ടും പൊളിച്ച് ഗോളടിക്കും. നിറഞ്ഞ സ്റ്റേഡിയത്തിലെ ഫൈനലാണ് മുന്നിലുള്ളത്.
ഇതുവരെയുള്ള പ്രകടനം?
പറഞ്ഞതും ആഗ്രഹിച്ചതുമായ കളിയാണ് ടീം അവതരിപ്പിച്ചത്. ഏഴ് ദിവസത്തിനിടെ നാല് കടുത്ത എതിരാളികളുമായി നാല് മത്സരമാണ് കളിച്ചത്. വിശ്രമമില്ലാതിരുന്നിട്ടും കുട്ടികൾ നന്നായി കളിച്ചു. അറ്റാക്കിങ് ഗെയിമാണ് കളിച്ചത്. പറഞ്ഞുകൊടുത്ത കാര്യങ്ങൾ അവർ നന്നായി പ്രയോഗിച്ചു. ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്. എതിർ ടീമിന്റെ ശൈലികൂടി മനസ്സിലാക്കിയാകും കളി പ്ലാൻ ചെയ്യുക.
ഇതുവരെയുള്ള മത്സരങ്ങളിൽ സന്തോഷമുണ്ട്. കാണികൾ നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ കരുത്ത്. അണ്ടർ 21 താരങ്ങൾപോലും മികച്ച പ്രകടനമാണ് നടത്തുന്നത്. കളിക്കാർക്കൊപ്പം പരിശീലകനായി മാത്രമല്ല, അവരുടെ നല്ല സുഹൃത്തായും രക്ഷിതാവായും പ്രചോദകനായും ഉപദേശകനായും കൂടെയുണ്ട്.
പ്രതീക്ഷകൾ?
പ്രതിരോധത്തിലും അറ്റാക്കിങ്ങിലും ചില പോരായ്മകൾ ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചെറിയ പരിക്കുകൾ ഉണ്ടായിരുന്നവരെല്ലാം തയ്യാറായി. കാണികൾ ഇഷ്ടപ്പെടുന്ന, അവർക്ക് സന്തോഷം പകരുന്ന എറ്റവും മനോഹരമായ ഫുട്ബോളായിരിക്കും കളിക്കുക. അവസാന ലക്ഷ്യം കപ്പുതന്നെ. ഫൈനൽ അതിലേക്കുള്ള വഴിമാത്രം.














