ലണ്ടൻ
ഇത്തിഹാദിൽ റയൽ മാഡ്രിഡിന്റെ വീര്യം മാഞ്ചസ്റ്റർ സിറ്റി കെടുത്തി. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ സെമിയിൽ സിറ്റി റയലിനെ 4–-3ന് മറികടന്നു. 11 മിനിറ്റിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം ഉജ്വലമായി തിരിച്ചുവന്ന റയലിന് പക്ഷേ കാലിടറി. ഒറ്റഗോളിന്റെ വ്യത്യാസത്തിൽ സിറ്റി ഫൈനലിലേക്കുള്ള പോരാട്ടത്തിൽ നേരിയ ആധിപത്യം നേടി.
ഏഴ് ഗോൾ പിറന്ന മത്സരത്തിൽ കൊണ്ടും കൊടുത്തും ഇരുടീമുകളും മുന്നേറി. കെവിൻ ഡി ബ്രയ്ൻ, ഗബ്രിയേൽ ജെസ്യൂസ്, ഫിൽ ഫൊദെൻ, ബെർണാർഡോ സിൽവ എന്നിവർ സിറ്റിക്കായി വല കണ്ടു. ക്യാപ്റ്റനും സൂപ്പർതാരവുമായ കരീം ബെൻസെമയുടെ ഇരട്ടഗോളാണ് റയലിന് കരുത്തായത്. വിനീഷ്യസ് ജൂനിയറുടെ സുന്ദരഗോളും തോൽവിഭാരം കുറച്ചു.
സിറ്റിയുടെ സർവാധിപത്യത്തോടെയാണ് കളി തുടങ്ങിയത്. മധ്യനിരയിൽ പന്ത് നിലനിർത്തിയുള്ള മുന്നേറ്റത്തിൽ റയൽ വിരണ്ടു. രണ്ടാംമിനിറ്റിൽ റിയാദ് മഹ്റെസിന്റെ ക്രോസിൽ തലവച്ച് ഡി ബ്രയ്ൻ സ്വപ്നതുല്യമായ തുടക്കം നൽകി. ഏറെ വൈകാതെ ജെസ്യൂസ് ലീഡുയർത്തി. വമ്പൻ ജയം കൊതിച്ചുതുടങ്ങിയ സിറ്റിയെ പക്ഷേ, റയൽ അടക്കി. ഇടതുവശത്തുനിന്ന് ഫെർലാൻഡ് മെൻഡി ഒരുക്കിയ അവസരം ബെൻസെമ പിഴവുകളില്ലാതെ വലയിലാക്കി. സ്കോർ: 2–-1. ഇതിനിടെ പരിക്കേറ്റ ജോൺ സ്റ്റോൺസിന് പകരം ഫെർണാണ്ടീന്യോ സിറ്റി പ്രതിരോധത്തിൽ എത്തി.
ഇടവേള കഴിഞ്ഞ് പരിക്കിൽ തളർന്ന ഡേവിഡ് അലാബയെ പിൻവലിച്ച് നാച്ചോയ്ക്ക് അവസരം നൽകി റയൽ പരിശീലകൻ കാർലോ ആൻസെലോട്ടി. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ മിന്നുന്ന കാസെമിറോ ഇല്ലാത്തതായിരുന്നു റയലിനെ ക്ഷീണിപ്പിച്ചത്. ബ്രസീലുകാരന്റെ അഭാവം സിറ്റി മുതലെടുത്തു. രണ്ടാംപകുതിയുടെ തുടക്കവും അവർ ആക്രമണം അഴിച്ചുവിട്ടു. ഉടൻ ഫലമുണ്ടായി. ഫെർണാണ്ടീന്യോയുടെ മികച്ച ക്രോസിൽ ഫൊദെൻ മൂന്നാംഗോൾ കുറിച്ചു. രണ്ട് മിനിറ്റിനുള്ളിൽ റയലിന്റെ മറുപടി വന്നു. വിനീഷ്യസിന്റെ മിന്നുംമുന്നേറ്റം. ഫെർണാണ്ടീന്യോയ്ക്ക് തടയാനായില്ല. പന്തുമായി ഇടതുമൂലയിലൂടെ അതിവേഗം കുതിച്ച വിനീഷ്യസിന് തടയിടാൻ പോന്ന ആരുമുണ്ടായില്ല സിറ്റി പ്രതിരോധത്തിൽ. ഗോൾവലയ്ക്കുമുന്നിൽനിന്ന് എഡേഴ്സണെ കബളിപ്പിച്ച് ഇരുപത്തൊന്നുകാരൻ പന്ത് പായിച്ചു. സിറ്റി 3 റയൽ 2.
സിറ്റിക്ക് വിശ്രമമുണ്ടായില്ല. 74–-ാംമിനിറ്റിൽ ബോക്സിനുമുന്നിൽനിന്ന് സിൽവ തൊടുത്ത മിന്നൽഷോട്ട് റയൽ ഗോൾകീപ്പർ തിബൗ കുർട്ടോയ്ക്ക് ഒരവസരവും നൽകാതെ ലക്ഷ്യത്തിലെത്തി. രണ്ട് ഗോൾ ലീഡിന്റെ ആത്മവിശ്വാസത്തിൽ കളംപിടിച്ച സിറ്റി താരങ്ങൾക്ക് പിഴച്ചു. ബോക്സിൽ അയ്മെറിക് ലപൊർടയുടെ ഹാൻഡ്ബോളിന് റയലിന് അനുകൂല പെനൽറ്റി. ബെൻസെമയുടെ പനേങ്ക കിക്ക് ഗോളായി. ഈ സീസണിൽ റയലിനായുള്ള ഫ്രഞ്ചുകാരന്റെ 41–-ാം ഗോളാണിത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുശേഷം റയലിനായി ഒറ്റ സീസണിൽ നാൽപ്പതിലധികം ഗോളടിക്കുന്ന ആദ്യ താരവുമായി.
മെയ് നാലിന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് രണ്ടാംപാദം.














