ന്യൂഡൽഹി
ജനാധിപത്യപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് കൊളീജിയം സംവിധാനം ജഡ്ജിമാരെ നിയമിക്കുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ.
ജഡ്ജിമാർ ജഡ്ജിമാരെ നിയമിക്കുന്നുവെന്ന ആരോപണം ശരിയല്ല. കേന്ദ്ര സർക്കാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി കക്ഷികൾ പങ്കാളികളായ ദീർഘമായ കൂടിയാലോചനകൾക്ക് ഒടുവിലാണ് ജഡ്ജിമാരെ നിയമിക്കുന്നത്. കൊളീജിയം നടപടിക്രമങ്ങൾ ഇതിൽ കൂടുതൽ ജനാധിപത്യപരമാക്കാൻ കഴിയില്ലെന്നും അദ്ദേഹം ‘സൊസൈറ്റി ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ്’ സംഘടിപ്പിച്ച വെബിനാറിൽ പറഞ്ഞു. കൊളീജിയം നടപടിക്രമങ്ങൾക്ക് സുതാര്യത കുറവാണെന്ന ആക്ഷേപം നിലനിൽക്കെയാണ് ചീഫ് ജസ്റ്റിസ് സംവിധാനത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65ൽനിന്ന് ഉയർത്തണമെന്ന ആവശ്യത്തോട് യോജിപ്പാണെന്ന സൂചനയും ചീഫ് ജസ്റ്റിസ് നൽകി. 65 വയസ്സിൽ ഒരാൾ വിരമിക്കുന്നത് അകാലത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്ത് 27നാണ് ജസ്റ്റിസ് എൻ വി രമണ വിരമിക്കുന്നത്.















