കൊളംബോ
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കരുതൽ ധനം ആവശ്യമുള്ളതിനാൽ വിദേശ കടബാധ്യതകൾ തിരിച്ചുനൽകുന്നത് താൽക്കാലികമായി നിർത്താൻ തീരുമാനിച്ച് ശ്രീലങ്ക.
ഇന്ധനം, മരുന്നുപോലെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് വിദേശ കരുതൽ ധനം ആവശ്യമാണ്. അതിനാല് അന്താരാഷ്ട്ര നാണയനിധിയിലേക്കുള്ള (ഐഎംഎഫ്) തിരിച്ചടവിൽ വീഴ്ച വരുത്തുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിറക്കി. 190 കോടിയിലധികം കടത്തിലാണ് ഇപ്പോൾ ശ്രീലങ്ക. 53 കോടിയോളമാണ് ഈവർഷം മാത്രം കൊടുക്കാനുള്ളത്.
രാജിവച്ച മന്ത്രിമാർ
തിരികെ പാർടിയിൽ
മഹിന്ദ രജപക്സെയുടെ മന്ത്രിസഭയിൽനിന്ന് രാജിവച്ച് പുറത്തുപോയ രണ്ട് അംഗങ്ങൾ പാർടിയില് തിരികെയെത്തി. ശ്രീലങ്കൻ ഫ്രീഡം പാർടിയുടെ ശാന്ത ബണ്ഡാര ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ പ്രധാനമന്ത്രിയുടെ കീഴിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർടികൾ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതോടെ രജപക്സെ തന്റെ പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനം ഉടനെ നടത്താനാണ് സാധ്യത. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യത്ത് പത്താം ദിവസവും തുടരുകയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളോട് തിരികെയെത്തി രാജ്യത്തിനായി നിലകൊള്ളണമെന്നും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കണമെന്നും മുൻ ശ്രീലങ്കൻ താരവും മന്ത്രിയുമായ അർജുന രണതുംഗെ ആവശ്യപ്പെട്ടു.















