മംഗളൂരു
ഹിജാബ് ധരിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഉഡുപ്പി സർക്കാർ ജി ശങ്കർ വനിതാ കോളേജിലെ 60 വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങി. 60 അവസാന വർഷ ബിരുദ വിദ്യാർഥികൾക്കാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.ഡിഗ്രി കോളേജുകളിൽ യൂണിഫോം നിർബന്ധമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മുസ്ലിം വിദ്യാർഥികൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും കോളേജ് വികസനസമിതിയാണ് കോളേജിലെ നിയമങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു അധികൃതരുടെ മറുപടി. ഹിജാബും പഠനവും ഒരുപോലെ ജീവിതത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുംവരെ കോളേജിലേക്കില്ലെന്നും അവർ പറഞ്ഞു.
പ്രതിഷേധിച്ച് വിദ്യാർഥികൾ
ബല്ലാരിയിലെ സരളാദേവി കോളേജിൽ ബുർഖ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ബെലഗവി വിജയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കൽ സയൻസസിലും വിദ്യാർഥികൾ പ്രതിഷേധിച്ചു. ആറുപേരെ അറസ്റ്റ് ചെയ്തു.
ചിത്രദുർഗ വിമെൻസ് പിയു കോളേജിലും ഹിജാബ് ധരിച-്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ചില്ല. പ്രവേശനം അനുവദിക്കുംവരെ ദിവസവും കോളേജിനുപുറത്ത് പ്രതിഷേധിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ചിക്കമംഗലൂരുവിൽ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.
പ്രശ്നം 8 സ്കൂളിൽ മാത്രമെന്ന് കർണാടകം
കർണാടകത്തിലെ 75,000 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എട്ട് സ്കൂളിലും പ്രീ യൂണിവേഴ്സിറ്റി കോളേജുകളിലും മാത്രമാണ് ഹിജാബ് പ്രശ്നം നിലനിൽക്കുന്നതെന്ന് കർണാടക സർക്കാർ. വിഷയം ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വിദ്യാർഥികൾ അനുസരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ജില്ലയിൽ നിരോധനാജ്ഞ
മംഗളൂരു
ഹിജാബ് വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ കർണാടകത്തിലെ രണ്ട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്തു. രാംനഗർ ജില്ല്ലയിൽ 19 വരെയും വിജയപുരയിലെ ഹുബ്ബള്ളിയിൽ 28 വരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഹിജാബ് വിഷയത്തിൽ വാദം കേൾക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ചകളിലും റംസാൻ ദിനങ്ങളിലും തങ്ങളെ ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് മുസ്ലിം വിദ്യാർഥികൾ കോടതിയിൽ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ
സ്ഥാപനങ്ങളിലും വിലക്കി
മംഗളൂരു
ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് വിലക്കി കർണാടക സർക്കാർ. വിഷയത്തിൽ സംസ്ഥാനത്താകെ സംഘർഷാവസ്ഥ നിലനിൽക്കെയാണ് സർക്കാർ പുതിയ സർക്കുലർ ഇറക്കിയത്. സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കരുതെന്നാണ് സർക്കുലർ. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള റസിഡൻഷ്യൽ സ്കൂളുകൾക്കും മൗലാന ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂളിനും ബാധകമാണെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് ബോർഡ് സെക്രട്ടറി പി മണിവണ്ണൻ പറഞ്ഞു.
2 വിദ്യാർഥികൾക്കെതിരെ
നടപടി
അമരാവതി
വിജയവാഡയിലെ ജെസ്യൂട്ട് കോളേജിൽ മുസ്ലിം വിദ്യാർഥികളെ പരമ്പരാഗത വസ്ത്രം ധരിക്കുന്നതിൽനിന്ന് വിലക്കിയെന്ന് പരാതി. എന്നാൽ, പരാതി കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ അധികൃതർ വിദ്യാർഥികളെ ശാസിച്ചു.















