സിയാന (ബുലന്ദ്ഷഹർ)
‘ഞാനും കുടുംബവും ബിജെപിക്ക് വോട്ട് ചെയ്തവരാണ്, യുപി സർക്കാർ ഞങ്ങളെ ബിജെപി അല്ലാതാക്കിമാറ്റി. ആദിത്യനാഥ് വഞ്ചകനാണ്. 10 ലക്ഷം നഷ്ടപരിഹാരവും ഇളയമകന് ജോലിയും സർക്കാർ വാഗ്ദാനം ചെയ്തു. ഒന്നുമുണ്ടായില്ല. ബിജെപിക്കുവേണ്ടിയാണ് മകൻ മരിച്ചത്. ശത്രുക്കളെപ്പോലെയാണ് ഇപ്പോൾ ബിജെപിക്കാരുടെ പെരുമാറ്റം’–- അറുപത്തിരണ്ടുകാരനായ ചൗധുരി അമർജിത് ദലാൽ പറഞ്ഞു. അമർജിത്തിന്റെ മകൻ സുമിത് ദലാലിനെ 2018 ഡിസംബർ മൂന്നിന് വർഗീയ സംഘർഷത്തിനായി ബിജെപിക്കാര് കൂട്ടിക്കൊണ്ടുപോയതാണ്. വെടിയേറ്റ് മരിച്ചു.
പൊലീസ് ഇൻസ്പെക്ടർ സുബോധ് സിങ് കൊല്ലപ്പെട്ട ആൾക്കൂട്ട ആക്രമണത്തിനിടെയായിരുന്നു ഇത്. സിയാനയ്ക്കു സമീപം മഹാവ് ഗ്രാമത്തിലെ കരിമ്പുപാടത്ത് പശുക്കളുടെ ശരീരാവശിഷ്ടം കണ്ടെത്തിയതായിരുന്നു തുടക്കം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പായി യുപിയിൽ വർഗീയ സംഘർഷങ്ങൾക്ക് വഴിതേടുകയായിരുന്ന ബിജെപി വിഷയം കത്തിച്ചു. പ്രാദേശിക ബിജെപി നേതാക്കള് പശുക്കളുടെ അവശിഷ്ടങ്ങളുമായി ചിരങ്വതി പൊലീസ് പോസ്റ്റിലേക്ക് പ്രകടനമായെത്തി. അനുനയിപ്പിക്കാൻ എസ് ഐ സുബോധ് സിങ് ശ്രമിച്ചു.
അക്രമി സംഘം ആദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി. ഇതിനിടെ സുമിതിന് വെടിയേറ്റു. ഉടന് മീററ്റിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ബുലന്ദ്ഷഹറിൽ നല്ലൊരു ആശുപത്രിയുണ്ടായിരുന്നെങ്കിൽ മകനെ രക്ഷിക്കാമായിരുന്നെന്ന് അമർജിത് പറഞ്ഞു. സംസ്കാരത്തിന് ബിജെപി നേതാക്കൾ കൂട്ടമായി എത്തി. ബിജെപിക്കുവേണ്ടിയാണ് മകൻ മരിച്ചതെന്നും ഗ്രാമത്തിൽ അവന്റെ പ്രതിമ നിർമിക്കുമെന്നും പറഞ്ഞെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല.
ആദിത്യനാഥ്ബുലന്ദ്ഷഹറിൽ എത്തിയപ്പോൾ കാണാൻ അനുമതി തേടി. അമ്പതോളം പൊലീസുകാർ വീട് വളഞ്ഞ് പുറത്തിറങ്ങുന്നത് തടഞ്ഞു. മകന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമിച്ചു. മകനെ കൊന്നതില് സിബിഐ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും സർക്കാർ തടഞ്ഞു. യോഗി ഭരണത്തിൽ ഠാക്കൂറുകൾക്കുമാത്രമാണ് നീതി. ബിജെപിക്കെതിരെ സംസാരിക്കുന്നതിനാൽ ഭീഷണിയുണ്ട്–- അമർജിത് പറഞ്ഞു.















