
ന്യൂയോർക്ക് : ഈ മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിരികെ വരാൻ പോവുന്ന ബഹിരാകാശ യാത്രികർക്ക് മണിക്കൂറുകൾ നീണ്ട യാത്രയിൽ പേടകത്തിൽ ടോയ്ലറ്റ് സൗകര്യം ലഭിക്കില്ല. പകരം പ്രത്യേകമായി തയ്‌യാറാക്കിയ അടിവസ്ത്രങ്ങളെ ആശ്രയിക്കേണ്ടിവരും. നാസ കൊമേർഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ചാണ് ഇക്കാര്യം അറിയിച്ചത്.
ക്രൂ ഡ്രാഗൺ കാപ്സ്യൂളിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയ്‍ക്കിടെയാണ് പേടകത്തിലെ ടോയ്ലറ്റിന് ഒരു പ്രശ്നമുണ്ടെന്ന് സ്പേസ് എക്സ് കണ്ടെത്തിയത്. മൂത്രം ടാങ്കിലേക്ക് ഒഴുകിപ്പോകുന്ന പൈപ്പിനുള്ള ചോർച്ചയാണ് പ്രശ്നം. ഈ പ്രശ്നം ഇപ്പോൾ പ്രവർത്തിക്കുന്ന കമ്പനിയുടെ എല്ലാ പേടകങ്ങൾക്കും ഉണ്ട്.
നാസയുടെ ഷെയ്ൻ കിംബ്രോ, മെഗൻ മക്ആർതർ, യൂറോപ്യൻ സ്പേസ് ഏജൻസിയിൽ നിന്നുള്ള ഫ്രഞ്ച് ബഹിരാകാശ ഗവേഷകൻ തോമസ് പെസ്ക്വെറ്റ്, ജപ്പാന്റെ അകിഹികോ ഹൊഷിഡെ എന്നിവരാണ് തിരിച്ചുവരുന്നത്. ടോയ്ലറ്റ് സൗകര്യമില്ലാതെ എത്രനേരം യാത്ര ചെയ്‌യേണ്ടിവരുമെന്ന് നാസ വ്യക്തമാക്കിയിട്ടില്ല. ഇതുവരെ രണ്ട് സ്പേസ് എക്സ് പേടകങ്ങളാണ് യാത്രികരുമായി ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ഇതിൽ ഒന്ന് 19 മണിക്കൂറും, രണ്ടാമത്തേത് ആറ് മണിക്കൂറുമെടുത്താണ് ഭൂമിയിലെത്തിയത്.
ഭ്രമണപഥത്തിലെ സാഹചര്യം മുതൽ കാലാവസ്ഥവരെ ഈ യാത്രാ സമയത്തെ സ്വാധീനിക്കും. ഈ യാത്രാസമയം പരമാവധി കുറയ്‍ക്കാനുള്ള ശ്രമത്തിലാണ് നാസ.
സെപ്റ്റംബറിലെ സ്പേസ് എക്സ് ഇൻസ്പിരേഷൻ 4 പദ്ധതിയ്‍ക്കിടെയാണ് ക്രൂ ഡ്രാഗണിലെ ടോയ്ലറ്റ് പ്രശ്നം ആദ്യം കണ്ടെത്തിയത്. സ്പേസ് എക്സിന്റെ സാധാരണക്കാരെ വഹിച്ചുള്ള ആദ്യ വിനോദയാത്രയായിരുന്നു ഇത്. മൂന്ന് ദിവസമാണ് ഇവർ ബഹിരാകാശത്ത് ചിലവഴിച്ചത്.
എന്നാൽ ഈ പ്രശ്നങ്ങളൊന്നും ഗുരുതര പ്രശ്നങ്ങളൊന്നും ക്രൂ അംഗങ്ങൾക്കുണ്ടാക്കിയില്ല. ഭൂമിയിൽ തിരിച്ചെത്തിയ ഉടനെ ഇൻസ്പിരേഷൻ 4 നായി ഉപയോഗിച്ച പേടകം സ്പേസ് എക്സ് പ്രവർത്തന രഹിതമാക്കി.
അതേസമയം എൻഡ്യുറൻസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്രൂ ഡ്രാഗൺ കാപ്സ്യൂളിൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ബുധനാഴ്ച നാല് യാത്രകരാണ് ഇതിൽ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്.
ബഹിരാകാശ നിലയത്തിന് പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. ബഹിരാകാശ നിലയത്തിലെത്തിയാൽ ഈ സൗകര്യമാണ് യാത്രികർ ഉപയോഗിക്കുക. യാത്രയ്‍ക്കിടെ മാത്രമാണ് പേടകത്തിലെ ടോയ്ലറ്റ് ഉപയോഗിക്കുക.
Content Highlights: Leak in SpaceX dragon crew toilet will force astronauts to use backup undergarments











