ന്യൂഡൽഹി > പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. മമത സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം. എല്ലാ കേസുകളും സിബിഐക്ക് കൈമാറാനാണ് നിർദേശം.
അക്രമത്തിനിടെ ഉണ്ടായ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കേസുകൾ സിബിഐയ്ക്ക് വിടുന്നതായി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് നിർദ്ദേശിച്ചു. ആറാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണത്തിന് സിബിഐ പ്രത്യേക സംഘത്തിന് രൂപം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ബംഗാളില് തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് ജൂലൈ 15ന് മനുഷ്യാവകാശ കമ്മീഷന് അന്വേഷണം നടത്തിയിരുന്നു. കമ്മീഷന് തയ്യാറാക്കിയ റിപോര്ട്ട് ഹൈക്കോടതിയില് സമര്പ്പിച്ചിട്ടുണ്ട്. അതിക്രമത്തിനു പിന്നില് തൃണമൂൽ, ബിജെപി പാര്ട്ടിയുടെ അനുഭാവികളാണെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. അക്രമസംഭവങ്ങള് ആയിരക്കണക്കിനു പേരെ ദുരിതത്തിലാക്കിയതായും ജീവനോപാധികള് തകര്ത്തതായും പരാമർശമുണ്ട്.