
ഗർഭം ധരിക്കാൻ തയ്യാറെടുക്കുന്നവർ കൊതുക് കടിയേൽക്കുന്ന സാഹചര്യത്തിൽ നിന്നും വിട്ട് നിൽക്കണം. പനിയുള്ള ഗർഭിണികൾ പരിശോധന നടത്തി സിക്ക വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തണം. കൊതുക് നിവാരണം പ്രധാനമായതിനാൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നാല് മാസം വരെയുള്ള ഗർഭിണികളിൽ സിക്ക വൈറസ് പ്രശ്നമാകുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സിക്ക സ്ഥിരീകരിച്ചവരുടെ യാത്ര വിവരങ്ങൾ കണ്ടെത്തും. പരിശോധനകൾ വേഗത്തിലാക്കാൻ ലാബ് സൗകര്യം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജുകൾക്ക് പുറമേയുള്ള കേസുകൾ പബ്ലിക് ഹെൽത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. സ്വകാര്യ ആശുപത്രികൾ വഴിയുള്ള പരിശോധനകളും ശക്തമാക്കും. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകൾ എന്നിവ കണ്ടാൽ സിക്ക വൈറസ് ബാധയല്ല എന്നാണ് ഉറപ്പാക്കണമെന്നും എല്ലാ ജില്ലകളിലെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പുതിയതായി 14 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് കേസുകളുടെ എണ്ണം 15 ആയി ഉയർന്നു. വ്യാഴാഴ്ച 24 കാരിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ ദിവസം ഇവര്‍ പ്രസവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പേരിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്.















