ശാസ്താംകോട്ട> പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്പിൽ ഏലായിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. വലിയപാടം പടന്നയിൽ സേതുവിന്റെയും സുമയുടെയും മകൻ മിഥുൻനാഥ് (നന്ദു–-21 ), വലിയപാടം പ്രണവത്തിൽ രഘുനാഥൻ പിള്ളയുടെയും ഉഷാകുമാരിയുടെയും മകൻ ആദർശ് (24) എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്.
മിഥുൻനാഥിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ എട്ടോടെയും ആദർശിന്റേത് പകൽ പതിനൊന്നരയോടെയുമാണ് കണ്ടെത്തിയത്.
സുഹൃത്തുക്കളായ പനത്തറ പുത്തൻവീട്ടിൽ അമൽ, കാഞ്ഞിരംവിള വടക്കതിൽ ശിവപ്രസാദ്, തുണ്ടിൽ വീട്ടിൽ ആദിത്യൻ എന്നിവർക്കൊപ്പം ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഇവർ വള്ളത്തിൽ മീൻ പിടിക്കാൻ പോയത്.
വള്ളം മറിഞ്ഞതിനെ തുടർന്ന് അമലും ശിവപ്രസാദും ആദിത്യനും നീന്തി രക്ഷപ്പെട്ടിരുന്നു. ചെളിയും മണലും നീക്കംചെയ്ത വലിയ കയം രൂപപ്പെട്ട ചെന്നിക്കാട് ഭാഗത്താണ് വള്ളം മറിഞ്ഞത്. ശാസ്താംകോട്ടയിൽനിന്ന് പൊലീസും ഫയർഫോഴ്സും ശനിയാഴ്ച രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ കൊല്ലത്തുനിന്നുള്ള സ്ക്യുബ ടീം പ്രദേശവാസികളുടെ സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ, ഇവർ സഞ്ചരിച്ച വള്ളം കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മിഥുൻനാഥിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആദർശിന്റെ സംസ്കാരം തിങ്കളാഴ്ച പകൽ രണ്ടിന്.
മിഥുൻനാഥിന്റെ സഹോദരൻ: നിധിൻ. ആദർശിന്റെ സഹോദരി: അനുപമ.