കണ്ണൂർ: കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സർക്കാർ ഏറ്റെടുക്കും. ആവശ്യമെങ്കിൽ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്സ്, സർജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട്അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കണിച്ചാർ ചെങ്ങോം കോളനിയിൽ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെൺകുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മർദിച്ചത്. തലയ്ക്കും മുഖത്തും അടക്കം പരിക്കേറ്റു. കഴിഞ്ഞദിവസം വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. യുവതിയുടെ രണ്ടാംഭർത്താവായ പാലുകാച്ചി സ്വദേശി രതീഷ് വീട്ടിൽവെച്ച് കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
പരിക്കേറ്റ കുഞ്ഞിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്നവിവരം.
Content Highlights:Attack on toddler in Kannur; govt. to dear medical expenses















