കൊച്ചി
നാലുമണിക്കൂറിൽ തിരുവനന്തപുരം–-കാസർകോട് യാത്ര സാധ്യമാക്കുന്ന സെമി ഹൈസ്പീഡ് റെയിൽ പ്രതീക്ഷയുടെ പുതിയ പാളത്തിലേക്ക്. ഭൂമി ഏറ്റെടുക്കാനുളള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങാനും സർക്കാർ വിഹിതമായ 2100 കോടി രൂപ കിഫ്ബിയിൽനിന്ന് വായ്പ എടുക്കാനും മന്ത്രിസഭ ഭരണാനുമതി നൽകി. ഇതോടെ സ്ഥലമേറ്റെടുക്കൽ നടപടികൾ ഊർജിതമാക്കാനാണ് അധികൃതരുടെ തീരുമാനം.
ഓഫീസ് ആരംഭിക്കുന്നതോടെ ഈവർഷംതന്നെ 3000 കോടി രൂപകൂടി സർക്കാർ ധനകാര്യസ്ഥാപനത്തിൽനിന്ന് വായ്പ ലഭ്യമാകും. പദ്ധതിക്കായി 1381 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ പ്രതീക്ഷിതചെലവ് 13,000 കോടി രൂപയാണ്. സർക്കാർ തീരുമാനം വന്നതോടെ ന്യായമായ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കാനുള്ള വഴിതെളിഞ്ഞെന്നും ഉത്തരവ് ഇറങ്ങിയാലുടൻ നടപടി തുടങ്ങുമെന്നും കെ റെയിൽ ലിമിറ്റഡ് എംഡി വി അജിത്കുമാർ പറഞ്ഞു.
പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമാനുമതിമാത്രമാണ് ഇനി ലഭിക്കാനുള്ളത്. കഴിഞ്ഞവർഷം തത്വത്തിൽ അനുമതി ലഭിച്ച 63,941 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ, സംസ്ഥാന സർക്കാർ വിഹിതത്തിനും ഓഹരിക്കും പുറമെയുള്ള വായ്പകൾക്ക് നിതി ആയോഗിന്റെ അനുമതിയും ലഭിച്ചു. റെയിൽവേ മന്ത്രാലയം ചോദിച്ച സംശയങ്ങൾക്കുള്ള മറുപടിയും ചർച്ചകളും മൂന്നുമാസംമുമ്പുതന്നെ പൂർത്തിയാക്കി.
പന്ത്രണ്ടുമുതൽ 15 മണിക്കൂർവരെ നീളുന്ന കാസർകോട്–-തിരുവനന്തപുരം യാത്ര നാലുമണിക്കൂറിലാക്കുന്ന നിർദിഷ്ട 530 കിലോമീറ്റർ റെയിൽപ്പാതയിൽ 11 സ്റ്റോപ്പുണ്ടാകും. 675 പേർക്ക് സഞ്ചരിക്കാവുന്ന ഒമ്പത് കോച്ചുകൾ ഒരുമിച്ചുള്ള ട്രെയിനാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. കോച്ചുകൾ 12 മുതൽ 15 വരെയായി വർധിപ്പിക്കാനുമാകും.