തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ കേരളം ഞെളിപിരി കൊള്ളുമ്പോൾ, സംസ്ഥാനമാകെ പോലീസ് കാവൽനിൽക്കുമ്പോൾ ഈട്ടിത്തടി എങ്ങനെ വയനാട്ടിൽനിന്ന് എറണാകുളത്തെത്തിയെന്ന് പി.ടി. തോമസ് എംഎൽഎ. എത്ര ചെക്ക് പോസ്റ്റുകൾ വനംകൊള്ളക്കാർക്കായി കണ്ണടച്ചുകൊടുത്തുവെന്ന് ചോദിച്ച പി.ടി. തോമസ് ഇത് സർക്കാർ അറിയാതെയാണോ എന്നും ചോദിച്ചു. ഇത് വിദേശത്തേക്ക് കടത്തിയെന്ന് മാധ്യമവാർത്തകളുണ്ടെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് നിയമസഭയിൽ പറഞ്ഞു.
വനംകൊള്ളക്കാർ നിസാരക്കാരല്ലെന്നും നേരത്തെ തന്നെ നിരവധി തട്ടിപ്പുകേസുകളിൽ പ്രതികളായിരുന്നുവെന്നും വകുപ്പ് മന്ത്രിക്കോ ഉന്നത ഉദ്യോഗസ്ഥർക്കോ അറിയുമായിരുന്നോ എന്ന് പി.ടി. തോമസ് ചോദിച്ചു. മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് എറണാകുളത്ത് സംഘടിപ്പിച്ച ഇവരുടെ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെ ആയിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതികളെ വേദിയിൽവെച്ച് പോലീസ് അറസ്റ്റ് ചെയ്തെന്ന് കേട്ടിരുന്നു. അതിനാൽ മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല. മുട്ടിൽ വനംകൊള്ളക്കാരുടെ തട്ടിപ്പിന്റെ ആഴവും പരപ്പും ഇതിൽനിന്ന് വ്യക്തമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികൾ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം എങ്ങനെയാണ് സർക്കാരിനെ സ്വാധീനിച്ച് മൂന്ന് മാസത്തേക്ക് ഈട്ടിത്തടി മുറിക്കാൻ പ്രത്യേകമായ നിയമവിരുദ്ധമായ ഉത്തരവ് ഉത്തരവ് സമ്പാദിച്ചത്? സർക്കാരിൽ എങ്ങനെയാണ് പ്രതികൾ സ്വാധീനം ചെലുത്തിയതെന്ന് അന്വേഷിക്കാൻ സർക്കാർ തയ്യാറുണ്ടോ? വനം കൊള്ളക്കാർ വനം മന്ത്രിയേയും മറ്റ് ഉദ്യോഗസ്ഥരേയും നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടുണ്ടോ ?. ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മരംമുറിയുടെ കരാർ എടുത്ത ഹംസ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.-പി.ടി. തോമസ് പറഞ്ഞു.
പ്രതികൾ ആലുവയിലും എറണാകുളത്തും കോഴിക്കോടും വെച്ച് വനംമന്ത്രിയെ കാണുന്നു അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളെയും കണ്ടുവെന്ന് ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ഈ വനംകൊള്ളക്കാർ വംനമന്ത്രിയുടെ പാർട്ടിയിൽ ചേർന്നതായും പറയുന്നു. ഈ പ്രതികൾ ഏതെങ്കിലും ഘട്ടത്തിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ?. ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രധാനപ്പെട്ട വ്യക്തി ഈ സംഭവത്തിൽ മധ്യസ്ഥത വഹിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈട്ടിത്തടിയുടെ നല്ലൊരു ഭാഗം വയനാട്ടിൽനിന്ന് എറണാകുളത്തെ തടിമില്ലിൽ എത്തിയിട്ടും ആരും ഒരു നടപടിയും സ്വീകരിച്ചില്ല. ഉന്നതന്മാരാണ് ഇതിന് പിന്നിലെന്നാണ് മരംമുറിക്കാൻ കരാർ എടുത്ത ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ആരാണ് ഈ ഉന്നതന്മാർ ?. എറണാകുളം കരിമുകളിലുള്ള തടിമില്ലിൽ നിന്നും വനംമേധാവിക്ക് ലഭിച്ച ഈ മെയിൽ സന്ദേശത്തിലാണ് ഈട്ടിത്തടി വയനാട്ടിൽ നിന്നും എറണാകുളത്തെത്തിയ കാര്യം ബന്ധപ്പെട്ടവർ അറിയുന്നത്. അല്ലാതെ ആരും കണ്ടുപിടിച്ചതല്ല.
തടി മുറിക്കാൻ പാടില്ലെന്ന് പറഞ്ഞ ആദിവാസികളോട് വനംകൊള്ളക്കാർ പറഞ്ഞത് ഇതിന്റെ വിലയുടെ 60 ശതമാനം സർക്കാരിനും 20 ശതമാനം ഭൂ ഉടമകൾക്കും 10 ശതമാനം പണിക്കൂലിയും 10 ശതമാനം വെട്ടുന്ന തങ്ങൾക്കു എന്നാണ്. നൂറ് വർഷത്തിലധികം പഴക്കമുള്ള ഈട്ടിത്തടികൾ അറുത്തു മുറിച്ച് അവർ വനം ശുദ്ധീകരിച്ചു. 60 ശതമാനം സർക്കാരിനാണെന്ന് പ്രതികളെ പറയിപ്പിക്കാൻ പ്രേരിപ്പിച്ചതെന്താണ് ?. 60 ശതമാനം ആരുടെയെല്ലാം പോക്കറ്റിലേക്കാണ് പോയത് ? ഈട്ടിത്തടി മില്ലിലെത്തിയെന്ന് മില്ലുടമ അറിയുന്നത് വരെ ഈ വിവിരം സർക്കാർ അറിഞ്ഞിരുന്നോയെന്നും പി.ടി. തോമസ് ചോദിച്ചു.
മരംമുറി സംബന്ധിച്ച് ജൂൺ നാല് വരെ 42 കേസുകൾ ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്തെങ്കിലും ഒറ്റപ്രതിയെപ്പോലും പിടിച്ചിട്ടില്ല. പ്രതികളുടെ കസ്റ്റഡിയിലുള്ള വെട്ടിയിട്ട തടി പിടിച്ചെടുക്കാൻ പോലും വനംവകുപ്പ് തയ്യാറായിട്ടില്ല. ചന്ദനം ഒഴികെ പട്ടയ ഭൂമിയിലെ മരങ്ങൾ കർഷകന് മുറിക്കാം, അത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥന്മാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ്റവ്യന്യൂ പ്രിൻസിപ്പിൾ സെക്രട്ടറിയുടെ ഉത്തരവിട്ടത്. ഈ ഉത്തരവ് തന്നെ എന്തൊരു അത്ഭുതമാണെന്നും പി.ടി.തോമസ് നിയമസഭയിൽ പറഞ്ഞു.
Content Highlights: P. T. Thomas wayanad muttil treecut case