തിരുവനന്തപുരം: ബി.ജെ.പി.യെ പിടിച്ചുലയ്ക്കുന്ന കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ പുകച്ചിൽ പൊട്ടിത്തെറിയായി പുറത്തേക്ക്. വിമർശനം പരസ്യമായി ഉന്നയിച്ച സംസ്ഥാന നേതാവിന്റെ പ്രാഥമിക അംഗത്വംപോലും സസ്പെൻഡ് ചെയ്താണ് പാർട്ടി ഇതിനെ നേരിട്ടുതുടങ്ങുന്നത്.
മുതിർന്ന നേതാക്കളെ ചോദ്യംചെയ്യാൻ പോലീസ് വിളിപ്പിക്കുകയും സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തൃത്തല്ലൂരിൽ പ്രവർത്തകരുടെ കത്തിക്കുത്തുണ്ടാവുകയും ചെയ്തതോടെ പാർട്ടിനേതൃത്വം ഞെട്ടലിലാണ്.
ഓരോദിവസവും ചോദ്യംചെയ്യലിൽ പുതിയ കാര്യങ്ങളാണ് മൊഴിയായി വരുന്നതെന്ന് പോലീസ് പറയുന്നു. ഇതിൽ സംസ്ഥാന നേതൃത്വത്തിലും ആർ.എസ്.എസിലും ഉയർന്നിട്ടുള്ള അസ്വസ്ഥത ചെറുതല്ല. ഇതിനിടെയാണ് തൃത്തല്ലൂരിൽ കുത്തുകേസുണ്ടായതും പിന്നാലെ പരിഹാസ രൂപേണയുള്ള വിമർശനവുമായി ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതും.
പോസ്റ്റിട്ടതിനു പിന്നാലെ മോർച്ചാ നേതാവിന്റെ സ്ഥാനവും അംഗത്വവും തെറിപ്പിച്ചാണ് നേതൃത്വം വിമർശകർക്ക് മുന്നറിയിപ്പ് നൽകിയത്. വിമർശനങ്ങളെ മുളയിലേനുള്ളുകയെന്നതാണ് പാർട്ടിയുടെ സമീപനം. കള്ളക്കടത്തിൽ സി.പി.എമ്മിനെ വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലേക്കും നോക്കണമെന്ന് ഋഷി പൽപ്പു ഓർമിപ്പിക്കുന്നുണ്ട്.
കുഴൽപ്പണക്കേസിൽ ചിലനേതാക്കളെങ്കിലും സംശയത്തിന്റെ നിഴലിലായി എന്നത് പാർട്ടി ഉൾക്കൊള്ളുന്നുണ്ട്. ഇനിയും ഉയർന്നേക്കാവുന്ന പരസ്യ വിമർശനങ്ങളെ നേരിടുകയെന്നതാവും പാർട്ടിയുടെ അടുത്ത പ്രതിസന്ധി. നേതൃത്വത്തെ മുൾമുനയിൽ നിർത്താൻ കാത്തിരിക്കുന്നവർക്ക് വേണ്ടുവോളം ആയുധം ഇപ്പോൾത്തന്നെ കിട്ടിയിട്ടുണ്ട്. ഇതിനിടെ സ്വർണക്കടത്തുകേസിൽ കസ്റ്റംസിന്റെ പുതിയ നീക്കങ്ങളും എടുത്തുപറയേണ്ടതാണ്.














