തിരുവനന്തപുരം
കെ സുധാകരൻ കെപിസിസി പ്രസിഡന്റാകുന്നത് തടയാൻ മുതിർന്ന നേതാക്കൾ രംഗത്ത്. കൊടിക്കുന്നിൽ സുരേഷിനെ പ്രസിഡന്റാക്കണമെന്നാണ് ഗ്രൂപ്പുവ്യത്യാസമില്ലാതെ ഇവർ ചവാൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഇതോടെ ഡൽഹിയിലെ ചർച്ചകൾ അലങ്കോലമായി. അതേസമയം, കൊടിക്കുന്നിലിനെ വെട്ടാൻ സാമൂഹ്യമാധ്യമങ്ങളിൽ വെട്ടുകിളികളെ ഇറക്കിയിരിക്കുകയാണ് മറുചേരി.
കെ സി വേണുഗോപാലിന്റെയടക്കം ഉള്ളിലിരിപ്പ് സുധാകരൻ വരണമെന്നാണ്. രാഹുൽ ഗാന്ധി ഈ തീരുമാനത്തിന് പച്ചക്കൊടിയുമായി നിൽക്കുകയായിരുന്നു. അപ്പോഴാണ് മുതിർന്ന നേതാക്കൾ കൂട്ടത്തോടെ വട്ടംനിന്നത്. സുധാകരന്റെ മാടമ്പിശൈലി പരമ്പരാഗത കോൺഗ്രസ് കുടുംബങ്ങളെ അകറ്റുമെന്നാണ് ഇവരുടെ വാദം. കൊടിക്കുന്നിലാകട്ടെ കേരളത്തിന്റെ ചുമതലയിലേക്ക് വരാൻ ഡൽഹി രാഷ്ട്രീയം മതിയാക്കി നോക്കിയിരിപ്പാണ്. എന്നാൽ, സുധാകരനെയോ മുരളീധരനെയോ നേതൃസ്ഥാനത്ത് എത്തിച്ചാലേ പ്രയോജനമുള്ളൂവെന്നാണ് ‘വെട്ടുകിളിക്കൂട്ടം’ പറയുന്നത്. കൊടിക്കുന്നിൽ ഗ്രൂപ്പുകളിച്ചു മാത്രം നേതാവായ ആളെന്നും വിമർശമുണ്ട്. മണ്ഡലം കമ്മിറ്റികളുടെ പേരുവച്ചാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു ഡസനോളം പേർ രംഗത്തുണ്ട്.
ഉന്നത നേതാക്കളിൽ കനൽ നീറുന്നു
ചെന്നിത്തലയും മുല്ലപ്പള്ളിയും സോണിയ ഗാന്ധിക്ക് വൈകാരികമായി അയച്ച കത്തിനെ തുടർന്ന് പാർടിയിൽ കനൽ നീറുകയാണ്. തന്നെ ഹിന്ദു വിരുദ്ധനാക്കിയ ചെന്നിത്തലയുടെ പരാമർശത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ഉമ്മൻചാണ്ടി. ചെന്നിത്തല പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ കെ സി ജോസഫ് കെപിസിസി അധ്യക്ഷനും എന്ന
ഫോർമുല ഹൈക്കമാൻഡ് പൊളിച്ചതിലും ഇവർക്ക് അതൃപ്തിയുണ്ട്. അതിനിടയലാണ് കത്തിലെ കുത്തും പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള കലാപവും.