തിരുവനന്തപുരം
കാലവർഷം വരാനിരിക്കെ കോവിഡിനൊപ്പം ജലജന്യ രോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോർജ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലൂടെയാണ് ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടർന്നുപിടിക്കുക. വേനൽക്കാലത്തും തുടർന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങൾ കൂടുതലായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ശുദ്ധജലംമാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം.
കോവിഡ് പ്രതിരോധത്തിനായി നാം ചെയ്യുന്ന ഫലപ്രദമായ കൈകഴുകൽ ജലജന്യ രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വയറിളക്ക രോഗങ്ങൾ
ഏറെ അപകടകരം
വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു. നിർജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാൽ രോഗിയുടെ ജീവനുതന്നെ ഭീഷണിയാകും.
വീട്ടിൽ ചികിത്സ
90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിൽ ലഭ്യമാകുന്ന പാനീയങ്ങൾകൊണ്ട് ഭേദമാക്കാൻ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരുംവെള്ളം തുടങ്ങിയവ ചികിത്സയ്ക്ക് ഉപയോഗിക്കാം. ഛർദിയോ വയറിളകിയോമൂലം ജലാംശം നഷ്ടപ്പെട്ടാൽ വീണ്ടും ഇവ നൽകണം. പാനീയചികിത്സകൊണ്ട് നിർജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാൻ സാധിക്കുന്നു. ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാൻ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടെയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആർഎസ് ലായനി കൊടുക്കാം.
പ്രതിരോധ മാർഗങ്ങൾ
-തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കുക. തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.