തിരുവനന്തപുരം
നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താൻ പ്രത്യേക നടപടിക്രമങ്ങൾക്ക് (എസ്ഒപി) രൂപംനൽകി വനംവകുപ്പ്. കാട്ടാനകളുടെ വിവരങ്ങൾ, ഇറങ്ങുന്ന സാഹചര്യങ്ങൾ, വഴികൾ എന്നിവ ശേഖരിച്ചാകും പ്രതിരോധ പ്രവർത്തനങ്ങൾ.
കാട്ടാന–-മനുഷ്യ സംഘർഷം രൂക്ഷമായ എല്ലാ റേഞ്ചിലും റേഞ്ചുതല ടീമുണ്ടാകും. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഈ ടീമിൽ ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർമാർ എന്നിവരുണ്ടാകും. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുമുണ്ടാകും. വനത്തിലേക്ക് തുരത്തുന്നതിന്റെ ഭാഗമായി പ്രദേശത്ത് കലക്ടർ, ജില്ലാ പൊലീസ് എന്നിവരുടെ സഹകരണത്തോടെ ക്രമസമാധാനം ഉറപ്പാക്കും. ഫയർഫോഴ്സ്, വൈദ്യസംഘം എന്നിവയുടെ സഹായവും തേടും.
സ്ഥിരമായി ആനയിറങ്ങുന്ന കൃഷിയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് അവയുടെ ചിത്രം പകർത്തുകയും ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡാറ്റ തയ്യാറാക്കുകയും ചെയ്യും. മുന്നറിയിപ്പ് സംവിധാനങ്ങൾ ഉൾപ്പെടെ ഇവിടെ സ്ഥാപിക്കണം. ശല്യം രൂക്ഷമാകുന്ന സ്ഥലങ്ങളിലും സീസണുകളിലും കുങ്കി ആനകളെ ഉടൻ നിയോഗിക്കാനുള്ള സൗകര്യവും ഒരുക്കും. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്ന ഇടങ്ങളിൽ റേഞ്ച് ടീം മൂന്ന് സംഘമായി തിരിഞ്ഞ് പ്രവർത്തിക്കും.
ജാഗ്രതാ സമിതികളെയും പങ്കാളികളാക്കും. റേഞ്ച് തലത്തിൽ കൺട്രോൾ റൂമുകളും രൂപീകരിക്കും. ഇവിടെനിന്ന് ആനയിറങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം ടീമംഗങ്ങൾക്ക് കൈമാറണം. വിവരങ്ങൾ ഗൂഗിൾ മാപ്പ് വഴി പങ്കുവയ്ക്കാനുള്ള സൗകര്യവും തയ്യാറാക്കും. മനുഷ്യജീവന് വെല്ലുവിളി ഉയർത്തുന്നതടക്കമുള്ള അസാധാരണ സന്ദർഭങ്ങളിൽ കാട്ടാനകളെ പിടികൂടാനുള്ള അധികാരവും ഉദ്യോഗസ്ഥർക്കുണ്ട്.
പ്രവർത്തനങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ചീഫ് കൺസർവേറ്റർ, കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കാണ് അവരുടെ അധികാര പരിധിയിൽ വരുന്ന സംഭവങ്ങൾ നേരിടാനുള്ള ചുമതല.















