
നെടുമ്പാശേരി –
‘‘അയാൾ വന്നപാടെ ഞങ്ങളുടെ തെങ്ങുകളിൽ കാവിനിറം പൂശി, പിന്നെയങ്ങോട്ട് തന്നിഷ്ടപ്രകാരമുള്ള നിയമ നിർമാണ നടപടികളായിരുന്നു’’. ലക്ഷദ്വീപിന്റെ പ്രിയ കഥാകാരി ഹസൂരിയാ ഖാൻ കിൽത്താന്റെ വാക്കുകളിൽ ദ്വീപുനിവാസികളുടെ പ്രതിഷേധവും രോഷവും തിരയടിക്കുന്നു. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാണ് തെങ്ങുകളിൽ കാവിനിറം പൂശിയതെന്നായിരുന്നു കരുതിയത്. പക്ഷേ, ദ്വീപിന്റെ ജീവിതം പതിയെ മാറുന്നതിന്റെ സൂചനയായിരുന്നു അത്. സ്വസ്ഥമായിരുന്ന പവിഴദ്വീപുകൾ ഇന്ന് അശാന്തിയുടെ തീരങ്ങളാണ്–-ഹസൂരിയാ ഖാൻ പറയുന്നു.
നൂറ്റാണ്ടുകളായി സമാധാനജീവിതം നയിക്കുന്ന നിഷ്കളങ്കരായ ഒരു ജനവിഭാഗമാണ് ദ്വീപുനിവാസികൾ. എല്ലാവരും പരസ്പരം അറിയുന്നവർ, അതിഥികളായി എത്തുന്ന ആരേയും ആഥിത്യമര്യാദയിൽ മനം നിറയ്ക്കുന്നവർ. പേടികൂടാതെ രാത്രിയിൽപ്പോലും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം. കടൽത്തീരത്തെ വെള്ളാരമണലിൽ നിർഭയത്തോടെ ആകാശനീലിമയിലേക്ക് നോക്കി എത്ര രാവുകളിൽ ഞാനടക്കമുള്ള സ്ത്രീകളും കുട്ടികളും സുഖമായി കിടന്നുറങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള മണ്ണിലേക്കാണ് പ്രഫുൽ കോഡാ പട്ടേൽ എന്ന സ്വേച്ഛാധിപതി വികസനത്തിന്റെ പേരുംപറഞ്ഞ് ഗൂഢലക്ഷ്യങ്ങളോടെ എത്തിയത്.
പതിവുപോലെ ഞങ്ങൾ കോൽക്കളിയും പരിചകളിയുമായി അദ്ദേഹത്തെ സ്വീകരിച്ചു. പക്ഷേ, വൈകാതെ കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി. പൗരത്വ ബില്ലിനെതിരെ നേരത്തേ സ്ഥാപിച്ച ബാനർ കണ്ട് കോപാകുലനായി അതെടുത്തു മാറ്റാനും എഴുതിയവരെ അറസ്റ്റ് ചെയ്യാനും കൽപ്പിച്ചായിരുന്നു സ്വേച്ഛാധിപത്യ ഭരണത്തിന്റെ തുടക്കം. ഏഴ് മാസത്തിനിടെ അദ്ദേഹം നടത്തിയ ഓരോ പരിഷ്കാരങ്ങളും ദ്വീപുനിവാസികളുടെ ഹൃദയത്തിൽ കത്തികുത്തിയിറക്കുന്നപോലെയായിരുന്നു. എന്റെ ജന്മനാടായ കിൽത്താൻ ദ്വീപ് ചെറിയ പൊന്നാനി എന്നപേരിൽ അറിയപ്പെടുന്ന പ്രദേശമാണ്. നിരവധി പണ്ഡിതൻമാർക്കും സൂഫിവര്യൻമാർക്കും ജന്മം നൽകിയ മണ്ണ്. ഈ ദ്വീപിനെ അപകീർത്തിപ്പെടുത്തുംവിധത്തിൽ ജില്ലാ കലക്ടർ നടത്തിയ പരാമർശത്തിനെ ജനങ്ങൾ ഒറ്റക്കെട്ടായാണ് നേരിടുന്നത്. സിനിമ അഭിനയിക്കാൻ കേവലം ഒരുമാസക്കാലം വന്ന നടൻ പ്രിഥ്വിരാജിന് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലായെങ്കിൽ അത് മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. ആ മണ്ണിന്റെ നന്മയും സ്നേഹവും അറിഞ്ഞവർക്ക് ദ്വീപിനെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കാനാകില്ല.
ലക്ഷദ്വീപിലെ പാവങ്ങളായ ജനതയെ ചേർത്തുപിടിക്കുന്ന കേരളത്തോട് ദ്വീപുകാർ എന്നും കടപ്പെട്ടിരിക്കും. നിങ്ങളാണ് ഞങ്ങൾക്ക് ധൈര്യം തന്നത്, നിങ്ങളാണ് ഞങ്ങൾക്ക് ആവേശം പകർന്നത്, നിങ്ങളാണ് ഞങ്ങളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. നിങ്ങൾ ഞങ്ങൾക്കൊപ്പമുള്ളതാണ് ഞങ്ങളുടെ ധൈര്യം–-ഹസൂരിയാ ഖാൻ പറഞ്ഞു.
ചെങ്ങമനാട് പാലപ്രശേരി ജുമാ മസ്ജിദിലെ ഇമാമായ ഹാഫിസ് മുഹമ്മദ് നവാസിനും രണ്ടു കുട്ടികൾക്കുമൊപ്പം പാലപ്രശേരിയിൽ താമസിക്കുന്ന ഹസൂരിയാ ഖാൻ ഇടയ്ക്കിടെ ദ്വീപിൽ പോയി വരാറുണ്ട്. ഒട്ടേറെ കഥകൾ എഴുതിയിട്ടുള്ള ഹസൂരിയാ ഖാൻ 17 കഥകളുടെ സമാഹാരമായ ഇലപൊഴിയും കാലം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.















