
ഒരു ഡോസ് വാക്സിനെടുത്താലും സുരക്ഷിതത്വമുണ്ട്. എന്നാൽ ഇത്തരക്കാരും രോഗവാഹകരാകാം. വാക്സിനെടുത്തവർക്ക് രോഗം വരുന്നത് അനുബന്ധ രോഗം ഉള്ളതിനാലാണ്. അനുബന്ധ രോഗങ്ങളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. കൊവിഡ് രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടതായി കണക്കാക്കാം. ഉച്ചസ്ഥായി പിന്നിട്ടപ്പോഴാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വർധിക്കുന്നത്. അതിനാൽ ആശുപത്രികളെ സംബന്ധിച്ച് ഇത് നിർണ്ണായകമായ സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് അനാവശ്യ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപൂർവ്വ രോഗാവസ്ഥയാണ് ബ്ലാക്ക് ഫംഗസ്. വരും ദിവസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്തേക്കാം. ഗുരുതര പ്രമേഹ രോഗികളിലാണ് ഇത് കാണുന്നത്. അതിനാൽ ഗുരുതര പ്രമേഹ രോഗികൾ ശ്രദ്ധിക്കണം.
സ്വയം ചികിത്സയും അംഗീകാരമില്ലാത്ത വ്യാജ ഡോക്ടർമാരുടെ ചികിത്സയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെയുള്ള ബ്ലാക്ക് ഫംഗസ് രോഗത്തെക്കാൾ അധികം സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.















