തൃശൂർ> കൊടകരയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു കുഴൽപ്പണം കവർന്ന കേസിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രതിക്കൂട്ടിലേക്ക്. തൃശൂര് ജില്ല ജനറല് സെക്രട്ടറി കെ ആര് ഹരിയെയും അയ്യന്തോൾ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു.
ജില്ലാ ട്രഷറര് സുജയ്സേനനോടും ചോദ്യം ചെയ്യലിന് ഹാജരാകാന് അന്വേഷണ സംഘം അവശ്യപ്പെട്ടെങ്കിലും ശനിയാഴ്ച ഹാജരായിട്ടില്ല . അന്വേഷണം ബിജെപി -സംസ്ഥാന നേതൃത്വത്തിലേക്കും നീങ്ങുമെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ നിര്ണായക വിവരങ്ങള് പോലീസിന് ലഭിച്ചു.
കവർച്ച ആസൂത്രണം ചെയ്തത് തൃശൂരിലാണെന്നാണ് സൂചന. പുതിയ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില് ബിജെപി പ്രവര്ത്തകരായ ധര്മ്മരാജനും സുനില് നായിക്കും വണ്ടിയില് മൂന്നരക്കോടിയുണ്ടായിരുന്നെന്ന് സമ്മതിച്ചിരുന്നു. യുവമോര്ച്ച മുന് ട്രഷററായ സുനില് നായിക്കാണ് ആര്എസ്എസ് പ്രവര്ത്തകന് ധര്മ്മജന് വഴി പണം കൊടുത്തയച്ചത്. എവിടേക്കാണ് പണം കൊടുത്തയച്ചതെന്ന കൃത്യമായ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിനു പുറത്തു നിന്നാണ് പണം വന്നതെന്നും വ്യക്തമായി. മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന് ബിജെപി പ്രവര്ത്തകരായ ധര്മ്മരാജനും സുനില് നായക്കും പൊലീസിനോട് സമ്മതിച്ചു. തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്പ്പണമാണ് കൊടകരയില് വച്ച് ഒരു സംഘം തട്ടിയെടുത്തത്.