ജറുസലേം
പതിനൊന്ന് ദിവസത്തിനുശേഷം ഗാസയിൽ സമാധാനത്തിന്റെ പുലരി. 2014ലെ കടന്നാക്രമണത്തിനുശേഷമുണ്ടായ ഏറ്റവും മാരകമായ രക്തച്ചൊരിച്ചിലാണ് അവസാനിച്ചത്. ലോകശക്തികളുടെ സമ്മർദത്തിനു വഴങ്ങിയാണ് വ്യാഴാഴ്ച വൈകി ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റ് വെടിനിർത്തൽ അംഗീകരിച്ചത്. ഉപാധികളില്ലാതെയാണ് വെടിനിർത്തലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് അഞ്ച് മൃതദേഹം കൂടി ലഭിച്ചതോടെ ഗാസയിൽ മരണസംഖ്യ 243 ആയി. മുപ്പതോളം പേർ വെസ്റ്റ് ബാങ്കിലും കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശി സൗമ്യ സന്തോഷും ഒരു സൈനികനും ഉൾപ്പെടെ 13 പേരാണ് ഇസ്രയേലിൽ മരിച്ചത്.
അനധികൃത ജൂതകുടിയേറ്റക്കാരെ പാർപ്പിക്കാൻ കിഴക്കൻ ജറുസലേമിലെ പലസ്തീൻകാരെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേൽ നീക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. റമദാൻ മാസത്തിലെ വിശുദ്ധ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലെത്തിയ വിശ്വാസികളെ ആക്രമിച്ചതും പ്രകോപനം വർധിപ്പിച്ചു. മുന്നറിയിപ്പുകൾ വകവയ്ക്കാതെ അതിക്രമം തുടർന്ന ഇസ്രയേലിന് ഹമാസ് തിരിച്ചടി നൽകാൻ തുടങ്ങിയതോടെയാണ് സംഘർഷം രൂക്ഷമായത്.