ഗാസ
ഗാസയിലെ സംഘർഷം പലസ്തീൻ ജനതയെ ദുരിതത്തിലാക്കിയെന്ന് ലോകാരോഗ്യ സംഘടന. പലസ്തീനിൽ മാത്രം 8538 പേർക്ക് പരിക്കേറ്റെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ഗാസയിലെ 30 പ്രധാന ആശുപത്രികളിൽ ഇസ്രയേൽ ബോംബിട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള വഴികളും ഇല്ലാതാക്കി. ആശുപത്രികളിൽ മരുന്ന്, രക്തം, ചികിത്സാ ഉപകരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് തീരാറായി. ഗാസയിലെ കേന്ദ്രീകൃത കോവിഡ് –-19 ലബോറട്ടറിയും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു.
സംഘർഷം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ–- പലസ്തീൻ തീരുമാനത്തെ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അഭിനന്ദിച്ചു. പ്രശ്നത്തിന്റെ മൂലകാരണം പരിഹരിക്കാൻ ഉഭയകക്ഷിശ്രമം തുടരണം. പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാനുള്ള യുഎൻ ശ്രമങ്ങളുമായി സഹകരിക്കണമെന്ന് അദ്ദേഹം ലോകരാഷ്ട്രങ്ങളോട് അഭ്യർഥിച്ചു.
വെടിനിർത്തൽ പ്രഖ്യാപനത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സ്വാഗതം ചെയ്തു. പലസ്തീൻ ജനതയെ സഹായിക്കാൻ യു എന്നുമായി സഹകരിക്കും. എന്നാൽ, ഗാസ ഭരിക്കുന്ന ഹമാസുമായി സഹകരിക്കില്ല–-ബൈഡൻ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് പൊതുപ്രസ്താവന ഇറക്കാൻ യുഎൻ രക്ഷാസമിതി നാലുതവണ ശ്രമിച്ചെങ്കിലും അമേരിക്ക സമ്മതിച്ചിരുന്നില്ല.
സംഘർഷം തുടങ്ങിയ മെയ് 10നുശേഷം ബൈഡൻ 10 തവണ നെതന്യാഹുവുമായി സംസാരിച്ചു. സമാധാന ചർച്ചകളെ സഹായിച്ച ബൈഡന് മധ്യസ്ഥരാഷ്ട്രമായ ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദേൽ ഫത്താ അൽ സിസി നന്ദി പറഞ്ഞു. ഇസ്രയേലിനും പലസ്തീനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് സാധ്യമായ എല്ലാ ശ്രമവും നടത്തണമെന്ന് യുഎൻ പൊതുസഭാ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് വെടിനിർത്തൽ നിലവിൽ വന്നയുടൻ ആയിരങ്ങൾ ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങി. ഹമാസ്, പലസ്തീൻ പതാകകൾ വീശിയും മധുരം പങ്കിട്ടും പടക്കംപൊട്ടിച്ചും പാട്ടുപാടിയും സന്തോഷം പങ്കിട്ടു.
ഇതിനിടെ വെള്ളിയാഴ്ച കിഴക്കൻ ജെറുസലേമിലെ അൽ അഖ്സയിൽ പ്രാർഥിക്കാൻ എത്തിയവർക്കുനേരെ ഇസ്രയേൽ പൊലീസ് പടക്ക ബോംബ് എറിഞ്ഞു. തുടർന്ന് വിശ്വാസികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വെസ്റ്റ് ബാങ്കിലെ ആഹ്ലാദപ്രകടനത്തിന് നേരെയും ഇസ്രയേലി പൊലീസ് ആക്രമണം നടത്തി.